
തിരുനബിﷺക്ക് ഈത്തപ്പഴത്തോടും കാരക്കയോടും പ്രത്യേക താൽപര്യമായിരുന്നു. മഹതി ആഇശ(റ)യും മഹാനായ അനസും(റ) സംയുക്തമായ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലയോ ആഇശ(റ) ഈത്തപ്പഴം ലഭിച്ചാൽ എന്നോട് സുവിശേഷം അറിയിക്കണം. ഈത്തപ്പഴം തീർന്നാൽ എന്നോട് വിരഹവും അറിയിക്കണം.
തിരുനബിﷺക്ക് ഈത്തപ്പഴത്തോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഒരു പ്രയോഗമാണിത്. മക്കയിലെയും മദീനയിലെയും ആളുകളുടെ മുഖ്യ ആഹാരം എന്നതിലുപരി സവിശേഷമായ ഗുണങ്ങൾ ഉള്ളതാണ് കാരക്ക എന്നതാണ് കാരണം. വിശുദ്ധ വാചകത്തെ ഉദാഹരിക്കുമ്പോഴും തിരുനബിﷺ ഈത്തപ്പഴവും ഈത്തപ്പനയും ആണല്ലോ ഉദാഹരിച്ചത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ പറഞ്ഞു. ഈത്തപ്പഴം ഇല്ലാത്ത വീട് വിശക്കുന്നവരുടെ വീടാണ്. സുർക്ക ഇല്ലാത്തവരുടെ വീട് കറി തികയാത്ത വീടാണ്. കുട്ടികൾ ഇല്ലാത്ത വീട് അനുഗ്രഹം കുറഞ്ഞ വീടാണ്. വീട്ടുകാർക്ക് നല്ലവൻ ആരാണ് അവനാണ് നല്ലവൻ. ഞാൻ എന്റെ വീട്ടുകാർക്ക് ഏറ്റവും മെച്ചപ്പെട്ട ആളാണ്.
ചെറിയ വാചകങ്ങളിലൂടെ വലിയ ആശയങ്ങളെയാണ് തിരുനബിﷺ പകർത്തിയത്. കാരക്ക വിശപ്പിനും അനുബന്ധ ഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്. കാരക്കയും വെള്ളവും ഉണ്ടായാൽ ഒരു നേരം വിശപ്പടക്കാൻ അത് മതിയാകും. കരുതിവെക്കാവുന്ന ഒരു ഭക്ഷണം പോലെയാണ് അതിനെ ഇവിടെ പരിചയപ്പെടുത്തിയത്. ഒരു കറിയും ലഭിച്ചില്ലെങ്കിലും സുർക്കയുണ്ടെങ്കിൽ ആശ്വാസമായല്ലോ എന്നാണ് അടുത്ത വാചകം പറഞ്ഞു തന്നത്. കുട്ടികളുള്ള വീട്ടിൽ എപ്പോഴും ആനന്ദവും സന്തോഷവുമുണ്ടാകും. കുട്ടികളെ പരിഗണിക്കണമെന്നും അവരെ വാത്സല്യത്തോടെ പരിപാലിക്കണമെന്നും പഠിപ്പിക്കാൻ ഇതിലേറെ വലിയ വാചകം വേറെ ഏതാണ് ആവശ്യമുള്ളത്!
നീ നിന്ന്വീട്ടുകാർക്ക് നല്ലവനാണ് നല്ലവൻ എന്ന് പറയുമ്പോൾ പ്രത്യേകിച്ചും ഭാര്യയോട് നല്ല സ്വഭാവത്തിൽ വർത്തിക്കണമെന്നാണ് തിരുനബിﷺയുടെ ഉൽബോധനം. നബിﷺയെ കുറിച്ച് പത്നിമാരോട് ചോദിച്ചാൽ എല്ലാവർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അതിലേക്കാവശ്യമായ പ്രമാണങ്ങൾ ഏറെ തിരുനബിﷺയുടെ ആദ്യ പത്നിയായ ഖദീജ(റ)യിൽ നിന്നും പത്നിമാരിൽ ഏക കന്യകയായ ആഇശ(റ)യിൽ നിന്നും ഇമാം ബുഖാരി(റ) തന്നെ ഉദ്ദരിച്ചിട്ടുണ്ട്.
വീട്ടുകാരോട് നല്ലതുപോലെ വർത്തിക്കണം എന്ന് പറയുമ്പോൾ അതിൽ എന്നെക്കണ്ട് നിങ്ങൾ പഠിച്ചോളൂ എന്ന് പറയാൻ മാത്രം സമ്പൂർണ്ണത നബിﷺയുടെ ജീവിതത്തിലുണ്ടായിരുന്നു.
അബ്ദുല്ലാഹിബ്നു ബുസ്റി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഒരിക്കൽ തിരുനബിﷺ തങ്ങളുടെ അടുക്കലേക്ക് വന്നു എന്റെ ഉമ്മ ഒരു വിരിപ്പ് വിരിച്ചു കൊടുത്തു. നബിﷺ അതിന്മേൽ ഇരുന്നു. ശേഷം, ഈത്തപ്പഴം കൊണ്ടുവന്നു വച്ചപ്പോൾ കഴിക്കാൻ തുടങ്ങി. ശേഷം അതിന്റെ കുരുവെടുത്ത് തള്ള വിരലും മധ്യവിരലും ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു ഇങ്ങനെയാണ് ഈത്തപ്പഴത്തിന്റെ കുരു എടുക്കേണ്ടത്.
എത്ര ആസ്വദിച്ചും കൗതുകത്തോടെയുമാണ് അത് കഴിച്ചത് എന്നതിന്റെ സൂചന കൂടി ഇതിലുണ്ട്. ചില വിഭവങ്ങളോടും അതിന്റെ അനുബന്ധത്തോടും സവിശേഷമായ പെരുമാറ്റമാണ് തിരുനബിﷺക്ക് ഉണ്ടായിരുന്നത്. അതിലേക്കുള്ള സൂചന കൂടി ഇതിലുണ്ട്.
തിരുനബിﷺയുടെ പ്രധാന ഭക്ഷണങ്ങളെ കുറിച്ച് വായിച്ചശേഷം അവിടുത്തെ തളികയിൽ നിറഞ്ഞ ഫലങ്ങളും പഴങ്ങളുമാണ് നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രഥമസ്ഥാനം ഈത്തപ്പഴത്തിന് തന്നെയാണ്. ഒരുപാട് രാപ്പകലുകൾ തിരുനബിﷺ കഴിഞ്ഞു കൂടിയത് ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ചു കൊണ്ടായിരുന്നു. സാധാരണ നിലവാരത്തിലുള്ള ഈത്തപ്പഴം പോലും ചിലപ്പോൾ പശി അടക്കാൻ മാത്രം ലഭിച്ചിരുന്നില്ല എന്നതും ആ ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. റൊട്ടിക്ക് കറി ലഭിക്കാത്തപ്പോൾ ഈത്തപ്പഴം ചേർത്തുവച്ച് ഇതാണ് കറി എന്ന് പറഞ്ഞ നിവേദനം നാം മുമ്പ് വായിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
