Tweet 790

    Tweet 790
    August 12, 2024 • Monday
    Post Header

    തിരുനബിﷺയുടെ തളികയിലെ വിഭവങ്ങളിലൂടെ കുറച്ചുകൂടി നമുക്ക് സഞ്ചരിച്ചു നോക്കാം. ഇമാം മുസ്ലിമും(റ) അഹ്മദും(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഞാനെന്റെ വീടിന്റെ തണലിൽ ഇരിക്കുകയായിരുന്നു. തിരുനബിﷺ അതുവഴി കടന്നുവന്നു. അടുത്തേക്ക് ചെല്ലാൻ അവിടുന്ന് ആംഗ്യം കാണിച്ചു. ഞാൻ സമീപത്തേക്ക് ചെന്നപ്പോൾ എന്റെ കൈപിടിച്ചു മുന്നോട്ടു നടന്നു. അങ്ങനെ അവിടുത്തെ പത്നിമാരിൽ ഒരാളുടെ വീട്ടിലേക്ക് ചെന്നു. സൈനബ് ബിൻത് ജഹ്ശോ(റ) ഉമ്മു സലമ(റ)യോ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തിരുനബിﷺ അകത്തേക്ക് കടന്നശേഷം എന്നെയും അകത്തേക്ക് ക്ഷണിച്ചു. നബി പത്നി ഹിജാബ് അണിഞ്ഞായിരുന്നു ഉണ്ടായിരുന്നത്. എന്തെങ്കിലും കഴിക്കാൻ ഉണ്ടോയെന്ന് നബിﷺ അവരോട് ചോദിച്ചു. ഗോതമ്പിന്റെ മൂന്ന് റൊട്ടിക്കഷ്ണമേ ഉള്ളൂ എന്ന് പറയുകയും അവ മുന്നിൽ കൊണ്ടുവന്ന് വെക്കുകയും ചെയ്തു. തിരുനബിﷺ അതിൽ നിന്നും ഒരെണ്ണം എടുത്ത് അവിടുത്തെ മുന്നിലും അടുത്തത് എനിക്കും വെച്ചു തന്നു. ശേഷം, മൂന്നാമത്തേത് രണ്ട് കഷ്ണമാക്കി ഒരു കഷ്ണം തങ്ങളുമെടുത്ത് ഒരു കഷ്ണം എനിക്കും തന്നു.
    എത്രമേൽ ലളിതവും കൂട്ടുകാരനെ പരിഗണിച്ചുകൊണ്ടുമായിരുന്നു തിരുനബിﷺ പ്രവർത്തിച്ചത് എന്ന് നമുക്ക് വായിക്കാമല്ലോ. ഒരു ദിവസത്തെ ഒരു നേരത്തെ ഭക്ഷണത്തിന്റെ കഥയാണ് ഇപ്പോൾ നാം പറഞ്ഞത്. വിഭവങ്ങളുടെ ലഭ്യതയിൽ അല്പം ഏറ്റക്കുറച്ചിലുകൾ അല്ലാതെ സാധാരണ ഭക്ഷണ മെന്യുവിൽ അധികം വ്യത്യാസം ഒന്നുമുണ്ടാവാനിടയില്ല.
    നബി പത്നി മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും ഹക്കീം അത്തിർമിദി(റ)യും ഉദ്ധരിക്കുന്നു. ഒരു ദിവസം തിരുനബിﷺ എന്റെ അടുക്കലേക്ക് കടന്നു. നിലത്തുവീണു കിടക്കുന്ന ഒരു റൊട്ടിക്കഷ്ണം ശ്രദ്ധയിൽപ്പെട്ടു. തിരുനബിﷺ അതെടുത്ത് പൊടിതട്ടി ഭക്ഷിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ ആഇശാ(റ) അല്ലാഹുവിന്റെ അനുഗ്രഹത്തോട് നല്ല രൂപത്തിൽ സഹവസിക്കുക. ഇത്തരം അനുഗ്രഹങ്ങൾ ഒരു വീട്ടിൽ നിന്ന് പൊയ്പോയാൽ മടങ്ങിവരാൻ വളരെ പ്രയാസമാണ്.
    ഒരു ചെറിയ റൊട്ടിക്കഷ്ണത്തെ മുന്നിൽ വച്ച് ലഭിച്ച അനുഗ്രഹത്തിന്റെ മൂല്യം പഠിപ്പിക്കുകയും അനുഗ്രഹങ്ങളെ ശരിയായ വിധത്തിൽ വിനിയോഗിച്ചില്ലെങ്കിൽ വന്നേക്കാവുന്ന ഘട്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് തിരുനബിﷺ ചെയ്തത്. ഇന്നത്തെ നമ്മുടെ ജീവിത വ്യവഹാരങ്ങളോട് ചേർത്തുവച്ച് ഇക്കാര്യം നാമൊന്ന് വായിച്ചു നോക്കണം. എത്രമേൽ അനുഗ്രഹങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളുമാണ് നാം അവഗണിച്ചു മുന്നോട്ടു പോകുന്നത്! നമ്മുടെ ആഘോഷങ്ങളിൽ എത്രപേർക്കുള്ള ഭക്ഷണങ്ങളാണ് അലക്ഷ്യമായി ഒഴിവാക്കുന്നത്! അടുത്ത ഒരു തലമുറയോ ചിലപ്പോൾ നമ്മൾ തന്നെയോ കഷ്ടത അനുഭവിക്കേണ്ടിവരാവുന്ന അവഗണന നമ്മളിൽ നിന്നുണ്ടാവരുത് എന്ന് അവിടുന്ന് മുന്നറിയിപ്പ് നൽകുന്നു.
    റൊട്ടിയെ നിങ്ങൾ മാനിക്കുക അല്ലാഹു അതിനെ മാനിച്ചിരിക്കുന്നു. നാം അതിനെ മാനിക്കുന്ന പക്ഷം അല്ലാഹു നമ്മെ ആദരിക്കും. അല്ലാഹു അവന്റെ ആകാശഭൂമികളിൽ നിന്നുള്ള അനുഗ്രഹം അവർക്ക് വർഷിച്ചു നൽകും. സുപ്രയിൽ നിന്ന് കൊഴിഞ്ഞുപോയ ഭക്ഷണമെടുത്തു വൃത്തിയാക്കി ഉപയോഗിക്കുന്നവർക്ക് അല്ലാഹു പാപമോചനം നൽകും. അബ്ദുല്ലാഹിബ്നു ഉമ്മു ഹറാമി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.
    റൊട്ടിയെ മാനിക്കുന്നത് കൊണ്ട് പാപമോചനം ലഭിക്കുക. നിത്യ ജീവിതത്തിൽ അനിവാര്യമായ കാര്യങ്ങൾ നിർവഹിക്കുമ്പോഴും പാരത്രിക വിജയങ്ങൾക്ക് നിദാനമാവുക. ആത്മീയ അനുഷ്ഠാനങ്ങൾ വഴി ലഭിക്കുന്ന മൂല്യങ്ങൾ മാനുഷിക ജീവിതത്തിന്റെ നിത്യ വ്യവഹാരങ്ങളിലൂടെ നേടിയെടുക്കാനാവുക. ഇത് ഇസ്ലാമിനെ വേറിട്ടു നിർത്തുന്ന ഏറ്റവും വലിയ സൗന്ദര്യമാണ്. ദാഹിച്ചു വിശന്നു അന്നം കഴിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ചൊല്ലുന്ന പക്ഷം സവിശേഷമായ പുണ്യകർമ്മമായി അത് പരിണമിക്കുന്നു. നടന്നുപോകുന്ന വഴിയിൽ കണ്ണിൽപ്പെട്ട മുള്ള് എടുത്തു മാറ്റുമ്പോൾ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന മന്ത്രം ചൊല്ലിയ കൂലി കിട്ടുന്നു. അന്ധനായ ഒരാൾക്ക് വഴികാട്ടി കൊടുക്കാൻ ഒപ്പം നടക്കുമ്പോൾ പരലോകത്ത് വിജയിക്കാൻ പറ്റുന്ന ഒരു മഹത്കർമ്മമായി അത് പരിഗണിക്കപ്പെടുന്നു. എത്ര മേൽ ജീവസുറ്റതാണ് ഇസ്ലാം എന്നതിന് ഇതൊക്കെ മതിയല്ലോ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...