
ഇമാം ബുഖാരി(റ)യും തിർമിദി(റ)യും ഉദ്ധരിക്കുന്നു. സ്വഹാബിയായ സഹൽ ബിൻ സഅദി(റ)നോട് ഒരാൾ ചോദിച്ചു. തിരുനബിﷺ നേർത്ത റൊട്ടി കണ്ടിട്ടുണ്ടോ? തിരുനബിﷺ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ നേർത്ത റൊട്ടി കണ്ടിട്ടില്ല. തിരുനബിﷺയുടെ കാലത്ത് ധാന്യപ്പൊടികൾ അരിക്കുന്ന അരിപ്പയുണ്ടായിരുന്നോ? അപ്പോൾ പിന്നെ നിങ്ങൾ എങ്ങനെയായിരുന്നു ധാന്യങ്ങൾ അരിച്ചിരുന്നത്? പൊടിയാക്കിയതിനുശേഷം ഞങ്ങൾ അതിന്മേൽ ഒന്ന് ഊതും, അപ്പോൾ ഒഴിവാകുന്ന ഉമിയൊക്കെ ഒഴിവാക്കും. പിന്നെ ഞങ്ങൾ അതുകൊണ്ട് റൊട്ടി ഉണ്ടാക്കും.
അന്നത്തെ അടുക്കളയും തിരുനബിﷺയുടെ വീട്ടിൽ ഉണ്ടായിരുന്ന വസ്തുവകകളുമെല്ലാം അറിയിക്കുന്ന ഒരു നിവേദനമാണിത്. ലളിതമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും അതിലളിതമായി ജീവിച്ചു കാണിക്കുകയും ചെയ്തു എന്നാണ് ഒറ്റ വാചകത്തിൽ പറയാവുന്നത്.
ജീവിതവും മൂല്യവും അധികാരവുമെല്ലാം പെരുമയിലും ആഢ്യത്വത്തിലും പ്രതാപത്തിലും മാത്രമല്ല ലാളിത്യത്തിലും ജീവിത സൗന്ദര്യത്തിലും നിറഞ്ഞതാണ് എന്ന് കാണിച്ചു കൊടുക്കേണ്ടത് പുതിയ കാലത്തിന്റെ കൂടി ആവശ്യമാണ്. വളരെ നേർത്ത റൊട്ടി ഒരിക്കലും തിരുനബിﷺക്ക് കഴിക്കാൻ ലഭിച്ചിരുന്നില്ല എന്ന് അടുത്ത പരിചാരകനായ അനസി(റ)ന്റെ നിവേദനം ഇമാം തുർമുദി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബ്നു സല്ലാം(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു കഷ്ണം റൊട്ടിയെടുത്തു. അതിന്മേൽ ഒരു കാരക്ക ചിന്ത് വെച്ചു. ഇതാണ് ഇതിന്റെ കറി എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് കഴിച്ചു.
തിരുനബിﷺയുടെ മാംസത്തെക്കുറിച്ച് നമുക്ക് പറഞ്ഞു പോകാം. അബൂ ഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും തിർമുദി(റ)യും ഉദ്ധരിക്കുന്നു. ആടിന്റെ മാംസം വീട്ടിൽ വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കുറകിന്റെ ഭാഗം താൽപര്യത്തോടെ കടിച്ചു കഴിക്കുമായിരുന്നു.
ആടിന്റെ മുഴം കൈയിലെ മാംസം പോലെ തന്നെ പ്രസ്തുത ഭാഗത്തെ എല്ലും അവിടുന്ന് ഭക്ഷണതളികയിൽ ശ്രദ്ധിക്കുമായിരുന്നു. ഭക്ഷണങ്ങളുടെ കൂട്ടത്തിൽ എല്ലിന്റെ ഭാഗത്ത് നിന്ന് ഏറ്റവും താല്പര്യം വച്ചിരുന്നത് ആടിന്റെ മുഴം കൈ ഭാഗത്തെ എല്ലിൽ ആയിരുന്നു എന്ന് ഇമാം അഹ്മദ്(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ കാണാം.
ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു. ആടിനെ അറുത്ത് അയൽവാസികൾക്ക് മാംസം വിതരണം ചെയ്യാൻ ഒരിക്കൽ തിരുനബിﷺ ഏൽപ്പിച്ചു. അതുപ്രകാരം ആടിനെ അറുത്ത് കുറകിന്റെ ഭാഗം ഒഴികെയുള്ള മാംസം എല്ലാവർക്കും വിതരണം ചെയ്തു. കുറകിന്റെ ഭാഗം മാത്രം നബിﷺക്ക് വേണ്ടി കരുതിവെച്ചു. തിരുനബിﷺ വീട്ടിലേക്ക് കടന്നു വന്നപ്പോൾ പത്നി ആഇശ(റ) പറഞ്ഞു. ആടിനെ അറുത്തു വിതരണം ചെയ്തു. മുഴം കൈയുടെ ഭാഗം മാത്രമേ ഇനി ബാക്കിയുള്ളൂ. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. മുഴം കൈയുടെ ഭാഗം ഒഴികെയുള്ളതെല്ലാം ശേഷിച്ചിരിക്കുന്നു.
മറ്റുള്ളവർക്ക് വിതരണം ചെയ്തത് മുഴുവൻ നാളത്തേക്ക് ശേഷിക്കുന്നതാണെന്നും, നമ്മുടെ പക്കൽ ഉള്ളതാണ് ശേഷിക്കാത്തതെന്നും പഠിപ്പിക്കുകയായിരുന്നു. അവിടുത്തെ പ്രത്യേക താല്പര്യം പരിഗണിച്ചുകൊണ്ടാണ് മുഴം കൈയുടെ ഭാഗത്തെ മാംസം നബിﷺക്കുവേണ്ടി കരുതിവെച്ചത്.
ആഇശ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് അപൂർവമായി മാത്രമേ മാംസം കഴിക്കാൻ ലഭിച്ചിരുന്നുള്ളൂ. അപ്പോൾ തന്നെയും വേഗം ദഹിക്കുന്ന ഭാഗത്തെ ഭക്ഷണമാണ് തെരഞ്ഞെടുത്തത്. വളരെ താത്പര്യത്തിലാണ് തിരുനബിﷺ മുഴംകൈയുടെ ഭാഗത്തെ മാംസം കഴിച്ചിരുന്നതത്രെ. ചുമലിന്റെ ഭാഗത്തെ മാംസവും ചിലപ്പോഴൊക്കെ പ്രാധാന്യത്തോടെ തിരുനബിﷺ എടുത്ത് കഴിക്കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനത്തിൽ ഇമാം അബൂ നുഐം(റ) അത് പറയുന്നുണ്ട്.
ചിലപ്പോഴൊക്കെ വ്യക്തി ചരിത്രങ്ങളിൽ അദ്ദേഹത്തിന് താല്പര്യമുള്ള ഭക്ഷണങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാവാം. എന്നാൽ ഇത്രയും സൂക്ഷ്മമായും കൃത്യമായും നിവേദന പരമ്പരകളോടെ ആധികാരികമായി പരിശോധിച്ചു കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിലെ സൂക്ഷ്മമായ ഇത്തരം തലങ്ങളെ വീണ്ടും വീണ്ടും വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നത് തിരുനബിﷺയുടേത് മാത്രമായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
