Tweet 789

    Tweet 789
    August 11, 2024 • Sunday
    Post Header

    ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ ഒരു പരിചാരകൻ പറഞ്ഞു. തിരുനബിﷺ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ ചൊല്ലുമായിരുന്നു. അല്ലാഹുമ്മ അത്അംത….. (അല്ലാഹുവേ നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു. നീ ഐശ്വര്യം നൽകുകയും സംതൃപ്തി നൽകുകയും ചെയ്തു. നീ ജീവിപ്പിക്കുകയും നേർവഴി കാണിച്ചു തരികയും ചെയ്തു. നീ നൽകിയതിനെല്ലാം നിനക്കാണ് സർവ്വസ്തുതിയും.)
    കൊച്ചു കൊച്ചു വാചകങ്ങളിലൂടെ ജീവിതത്തെ മുഴുവനും ഓർത്തെടുക്കുകയാണ്. സൗഭാഗ്യങ്ങൾ മുഴുവൻ മനസ്സിലേക്ക് കൊണ്ടുവരികയാണ്. മനുഷ്യമനസ്സിൽ പോസിറ്റീവ് എനർജി നൽകുന്ന പരാമർശങ്ങളാണ് ഇതെല്ലാം. എനിക്ക് ചിലതെല്ലാം ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം നൽകിയ ഒരു മഹാ ശക്തിയുണ്ടെന്നും അവനോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും ഈ മന്ത്രത്തിന്റെ ആശയം പഠിപ്പിക്കുന്നു.
    എനിക്കൊരു രക്ഷിതാവ് ഉണ്ടെന്ന വിചാരം ചെറുതല്ലാത്ത ഒരു സുരക്ഷിതത്വബോധമാണ് മനുഷ്യമനസ്സിൽ സ്ഥാപിക്കുന്നത്. എനിക്ക് ആരുമില്ലെന്ന ചിന്ത എത്രമേൽ ന്യൂനമായിട്ടാണ് ഒരാളുടെ മനസ്സിൽ പതിയുക. എന്നാൽ എനിക്ക് ഒരാളുണ്ട് എന്നത് എത്ര വലിയ കരുത്താണ് ഒരാൾക്ക് നൽകുന്നത്. എല്ലാം തരാൻ പറ്റുന്ന ഒരാൾ എനിക്ക് രക്ഷിതാവായി ഉണ്ട് എന്ന വിചാരം ഏറ്റവും വലിയ സംരക്ഷണ ബോധം ഹൃദയത്തിൽ സ്ഥാപിച്ചു തരുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഒരു മന്ത്രം എന്നതിനപ്പുറം മനുഷ്യ ജീവിതത്തിന് നൽകുന്ന വലിയ ഊർജ്ജം കൂടിയാണ് ഈ പ്രാർത്ഥന.
    അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ൽ നിന്നുള്ള നിവേദനത്തിൽ നിന്റെ കാരുണ്യം കൊണ്ട് നരകത്തിൽ നിന്ന് രക്ഷ നൽകേണമേ എന്ന പ്രാർഥന കൂടിയുണ്ട്. നിരാകരിക്കപ്പെടാത്തതും മുറിയാത്തതുമായ അനുഗ്രഹം നൽകേണമേ, നിന്റെ അനുഗ്രഹമില്ലാതെ ആർക്കും അനുഗ്രഹം ലഭിക്കില്ല എന്നീ അർത്ഥങ്ങളുള്ള വാചകങ്ങളും പല പ്രാർഥനകളിലായി വന്നിട്ടുണ്ട്.
    അല്ലാഹു നൽകിയ വിവിധ അനുഗ്രഹങ്ങളെ എണ്ണിയെണ്ണി കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്ന വാചകങ്ങളും ഭക്ഷണത്തിനുശേഷം ഉപയോഗിച്ചതായി കാണാം. കാഴ്ചശക്തിയും ആരോഗ്യവും എല്ലാം എണ്ണിപ്പറഞ്ഞ അനുഗ്രഹങ്ങളിൽ ഉൾപ്പെടുന്നു.
    നമ്മുടെ ശരീരത്തിലെ ഓരോ സംവിധാനങ്ങളും പ്രവർത്തിക്കുന്നതിന് അടിസ്ഥാന ഊർജ്ജം നൽകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണമാണല്ലോ. എന്നിരിക്കെ, മനുഷ്യന് ലഭിച്ച ഓരോ അനുഗ്രഹങ്ങളോടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓരോ കഴിവിനോടും നാം കഴിക്കുന്ന ഭക്ഷണത്തിനു ബന്ധമുണ്ട്. ഇതെല്ലാം ഓർത്തു കടപ്പാടുകൾ പറയുക എന്നത് ഉന്നതമായ ഒരു സംസ്കാരത്തിന്റെയും അതിവിശാലമായ ഒരു ഹൃദയത്തിന്റെയും അടയാളമാണ്.
    അനസ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ സഅദ് ബിൻ ഉബാദ(റ)യുടെ അടുക്കലെത്തി. റൊട്ടിയും ഒലിവും കൊടുത്തു അദ്ദേഹം നബിﷺയെ സൽക്കരിച്ചു. ഭക്ഷണം കഴിച്ചശേഷം നബിﷺ ഇങ്ങനെ പ്രാർത്ഥിച്ചു. നോമ്പുകാർ നിങ്ങളുടെ പക്കൽ നിന്ന് നോമ്പു തുറന്നിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം സജ്ജനങ്ങൾ കഴിക്കട്ടെ! അല്ലാഹുവിന്റെ മലക്കുകൾ നിങ്ങൾക്ക് വേണ്ടി കാരുണ്യം വർഷിക്കട്ടെ!
    തിരുനബിﷺയെ സൽക്കരിച്ചവർക്ക് അവിടുന്ന് നിർവഹിച്ചു കൊടുത്ത പ്രാർഥനയാണത്. ഭക്ഷണം കഴിച്ചു മൗനമായി എഴുന്നേറ്റ് പോരുകയല്ല. സൽക്കരിച്ചവർക്ക് നന്മക്ക് വേണ്ടി പ്രാർഥിക്കുകയാണ്. പ്രാർഥനാ വാചകങ്ങളുടെ അർത്ഥ വ്യാപ്തി സൽക്കാരത്തിന്റെ മഹത്വവും മൂല്യവും വിളിച്ചറിയിക്കുന്നതാണ്. ഒരാൾ മറ്റൊരാളെ സൽക്കരിക്കുക വഴി അല്ലാഹുവിന്റെ മലക്കുകളുടെ പ്രാർഥനയും അല്ലാഹുവിൽ നിന്നുള്ള സവിശേഷമായ പുണ്യങ്ങളും ലഭിക്കും എന്ന സന്ദേശം കൂടി ഇത് പകർന്നു തരുന്നു.
    തിരുനബിﷺയെ സൽക്കരിച്ച അബ്ദുല്ലാഹിബ്നു ബുസ്റി(റ)നു വേണ്ടി നബിﷺ പ്രാർഥിച്ചപ്പോൾ, അല്ലാഹുവേ നീ അവർക്ക് നൽകിയതിൽ അനുഗ്രഹം ചൊരിയേണമേ! നിന്നിൽ നിന്നുള്ള പാപമോചനവും കരുണയും അവർക്ക് നൽകേണമേ! എന്നീ പ്രാർത്ഥനകൾ കൂടിയുണ്ടായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...