Tweet 786

    Tweet 786
    August 8, 2024 • Thursday
    Post Header

    തിരുനബിﷺ ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിരുന്നില്ല. താല്പര്യപ്പെട്ടാൽ കഴിക്കും ഇല്ലെങ്കിൽ ഉപേക്ഷിക്കും. ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഈ ഹദീസ് വളരെ വലിയ ആശയങ്ങൾ നമുക്ക് നൽകുന്നു. ഭക്ഷണം വഴി അല്ലാഹു ഒരുക്കിയിരിക്കുന്ന അനുഗ്രഹം. വിഭവങ്ങളുടെ ലഭ്യത, അല്ലാഹുവിന്റെ തന്നെ മറ്റൊരു അനുഗ്രഹം. രുചികളും താല്പര്യങ്ങളും ഓരോരുത്തരിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് ഈ മേഖലയിലെ വലിയ ഒരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ നമുക്ക് താല്പര്യമില്ലാത്തത് മറ്റുള്ളവർക്ക് അനിവാര്യമായ ഭക്ഷണമായിരിക്കും. നമ്മുടെ മുമ്പിൽ വിവിധ വിഭവങ്ങൾ നിറഞ്ഞിരിക്കുമ്പോഴും, പശിയടക്കാൻ ഗതിയില്ലാത്ത ലക്ഷങ്ങൾ മറ്റൊരു ഭാഗത്തുണ്ടാകും. അപ്പോൾ ഈ അനുഗ്രഹത്തിന്റെ മൂല്യം അറിയാതെ പോകുന്നത് വലിയ അപകടമാണ്. ഇങ്ങനെ ഒന്നിരുന്ന് ആലോചിച്ചാൽ ഏറെ ആശയങ്ങൾ സമ്മാനിക്കുന്ന നിലപാടാണ് നാം വായിച്ചത്.
    ഹിന്ദ് ബിൻ അബീ ഹാല(റ)യിൽ നിന്ന് തിർമുദി(റ) ഉദ്ധരിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് അധികം പ്രകീർത്തനമോ രുചി ഭേദത്തെക്കുറിച്ച് കുറ്റമോ തിരുനബിﷺ പറയാറില്ലായിരുന്നു.
    അമിതമായി രുചി പറയുന്നതിലെ മനശാസ്ത്രം കൂടിയാണ് ഈ ഹദീസ് പകർന്നുതരുന്നത്. ഞാൻ എത്രമേൽ രുചി പറഞ്ഞാലും തീരെ രുചിക്കാത്ത എത്രയോ ആളുകൾ അതേ ഭക്ഷണത്തിനുണ്ടാകും! ഞാൻ എത്രമേൽ രുചി ഭേദം പറഞ്ഞാലും അതേ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എത്രപേർ വേറെയുണ്ടാകും.! ഈയൊരു യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് മാത്രമാണ് തിരുനബിﷺ ഭക്ഷണത്തിന്റെ രുചികളോട് സംവദിച്ചിരുന്നത്.
    ഭക്ഷണത്തളികയിൽ വച്ച് രോഗികളെ പരിഗണിക്കുന്നതിന്റെ വിനയവും വിസ്മയവും നിറഞ്ഞ ഒരു കാഴ്ചയാണ് ഇമാം അബൂ ദാവൂദും(റ) മറ്റും ഉദ്ധരിക്കുന്ന ഹദീസിൽ നിന്ന് ഇനി നാം വായിക്കുന്നത്. ജാബിർ(റ) പറയുന്നു. ഒരു കുഷ്ഠരോഗിയുടെ കൈപിടിച്ച് തിരുനബിﷺ കഴിച്ചു കൊണ്ടിരുന്ന തളികയിലേക്ക് വച്ചു. അഥവാ അദ്ദേഹത്തെയും ഒപ്പം ഭക്ഷണം കഴിക്കാനിരുത്തി. എന്നിട്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിൽ ഭരമേല്പിച്ചു, അവൻ വിധിച്ചതേ വരികയുള്ളൂ എന്ന ഉറപ്പോടെ നിങ്ങൾ കഴിച്ചോളൂ.
    ചില സന്ദർഭങ്ങളിൽ അവരെ അകറ്റിനിർത്തിയാൽ അവർക്കുണ്ടാകുന്ന നൊമ്പരത്തെ തിരുനബിﷺ പരിഗണിക്കുകയായിരുന്നു. എല്ലാവരും തളികയിൽ ഒരുമിച്ചിരുന്നു കഴിക്കുകയും ഇത്തരമൊരു രോഗത്തിന്റെ പേരിൽ അയാളെ മാത്രം മാറ്റിനിർത്തുകയും ചെയ്താൽ അയാൾക്ക് വന്നേക്കാവുന്ന മാനസികാവസ്ഥയെ കാരുണ്യത്തിന്റെ തിരുഹൃദയം തിരിച്ചറിയുകയായിരുന്നു. സൗമനസ്യത്തോടെ അവിടുന്ന് കൈപിടിച്ച് ചേർത്തുവച്ചു. നമ്മൾ ഒന്നാണ് എന്ന വിചാരം അയാളോട് കർമ്മം കൊണ്ട് അടയാളപ്പെടുത്തി. ഒപ്പം ഇരിക്കുന്നവരെ ആശ്വസിപ്പിക്കാൻ അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തു. അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിച്ച് നിങ്ങൾ കഴിച്ചു കൊള്ളൂ എന്ന്.
    ശരീദ് ബിൻ സുവൈദി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. സഖീഫ് നിവേദക സംഘം തിരുനബിﷺയുടെ അടുത്തേക്ക് വന്നു. കൂട്ടത്തിൽ കുഷ്ഠരോഗിയായ ഒരാളുണ്ടായിരുന്നു. തിരുനബിﷺ അദ്ദേഹത്തെ ആളയച്ചു വിളിച്ചു. ഞാൻ നിങ്ങളോടും ചെയ്തിരിക്കുന്നു എന്ന് തിരുനബിﷺ പറഞ്ഞു. ആശ്വാസ വാചകം കൊണ്ട് അദ്ദേഹത്തെ അണച്ചുനിർത്തുകയായിരുന്നു അവിടുന്ന്. അകറ്റപ്പെടുമ്പോൾ നോവുന്ന മനസ്സിന്റെ നീറ്റലുകൾ കാലേക്കൂട്ടിയറിഞ്ഞ ആശ്വസിപ്പിക്കുന്ന ആർദ്രതയുടെ നിറമായിരുന്നു ആ തിരു ഹൃദയം.
    കാലത്തിന്റെ ഇന്നത്തേക്കും നാളത്തേക്കും ഒന്നര സഹസ്രാബ്ദത്തിന്റെ ഇന്നലെ നിന്നുകൊണ്ട് എത്ര മഹത്തായ ഒരു മാനവിക വീക്ഷണമാണ് തിരുദൂതർﷺ പഠിപ്പിച്ചു വച്ചത്; അവിടുത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്. ഇത്തരമൊരു സംഭവത്തിന്റെ ആയിരത്തിലൊന്ന് പ്രാധാന്യം പോലുമില്ലാത്ത ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ പലരെയും പുണ്യാളന്മാരാക്കി അവരോധിക്കപ്പെടുമ്പോൾ, ജീവിതം മുഴുവനും കാരുണ്യം കൊണ്ട് നിറച്ച പുണ്യ റസൂൽﷺ കാരുണ്യത്തിന്റെ മഹാ പ്രപഞ്ചമല്ലാതെ മറ്റെന്താണ്!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...