
അബൂ ജുഹൈഫ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. കട്ടിയുള്ള മാംസം കൊണ്ടുണ്ടാക്കിയ സരീദ് കഴിച്ചതിനുശേഷം ഞാൻ തിരുനബിﷺയുടെ സന്നിധിയിൽ വച്ച് ഏമ്പക്കം വിട്ടു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. ഏമ്പക്കം നീ നിയന്ത്രിക്കുക. അല്ലയോ അബൂജുഹൈഫാ(റ), ഇഹലോകത്ത് വച്ച് നന്നായി വയറു നിറക്കുന്ന ചിലർ പരലോകത്ത് പട്ടിണിയിലായിരിക്കും. ഈയൊരു ഉപദേശത്തിന് ശേഷം ഒരിക്കൽപോലും അബു ജുഹൈഫ(റ) വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല. പ്രാതൽ കഴിച്ചാൽ അത്താഴം ഒഴിവാക്കും, അത്താഴം കഴിച്ചാൽ പ്രാതൽ ഉണ്ടാവണമെന്നില്ല.
ഈ നിവേദനത്തിന് ചില അനുബന്ധ വായനകളുണ്ട്. എപ്പോഴും വയറുനിറക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല എന്ന കൃത്യതയിൽ നിന്നുകൊണ്ടു വേണം മനസ്സിലാക്കാൻ. ആത്മീയമായ ശിക്ഷണം നൽകി ശിഷ്യന്മാരെ ഔന്നിത്യത്തിലേക്ക് എത്തിക്കുന്ന പുണ്യ നബിﷺ, അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന് നൽകുന്ന ശിക്ഷണം കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക സുവർണ കാലത്തെ മദീനയിലെ ആളുകളുടെ ജീവിതരീതി പരാമർശിക്കുമ്പോൾ തന്നെ, “വിശക്കാതെ ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ വയറ് പൂർണമായും നിറക്കാറില്ല. അതുകൊണ്ട് ഞങ്ങൾക്ക് രോഗങ്ങളില്ല” എന്ന ഒരു പ്രസ്താവന വ്യാപകമായി വായിക്കപ്പെടാറുണ്ട്. മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായത് ആമാശയമാണ് എന്ന ഹദീസ് പാഠവും കൂടി ഇവിടെ ചേർത്തുവയ്ക്കേണ്ടതുണ്ട്.
ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസിന്റെ ആശയം ഇതാണ്. നിങ്ങളുടെ ആരുടെയെങ്കിലും പാനീയത്തിൽ ഈച്ച വീണാൽ അതിന്റെ മറു ചിറകുകൂടി മുങ്ങുന്ന വിധത്തിൽ ഒന്നു മുക്കിയിട്ട് വിടട്ടെ. അതിന്റെ ഒരു ചിറകിൽ രോഗവും മറു ചിറകിൽ ശമനവുമാണുള്ളത്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും പ്രവാചകരുﷺടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ശിഷ്യന്മാർക്ക് സ്വീകാര്യയോഗ്യമായ നിവേദനങ്ങളെത്തി എന്നത് മാത്രം മതി. ഹദീസിൽ പറഞ്ഞ എല്ലാ ആശയങ്ങളെയും എല്ലാ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ വൈദ്യലോകം പഠിച്ചു കൊള്ളണമെന്നില്ല. ഇന്നത്തെ വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ജ്ഞാന ശാസ്ത്രത്തിനനുസരിച്ചാകും പുതിയ ഗവേഷണങ്ങൾ നമുക്ക് നൽകുന്ന മറുപടികൾ.
പ്രതിരോധത്തിന് വേണ്ടി എന്ന അടിത്തറയിൽ നിന്ന് ആയുധങ്ങളുണ്ടാക്കിയ ഒരു കാലം നമുക്ക് പഠിക്കാനുണ്ട്. എന്നാൽ രാജ്യത്തിന് വരുമാനമുണ്ടാക്കാൻ വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ മാരകായുധങ്ങളുണ്ടാക്കുന്ന രാജ്യങ്ങളുമുണ്ട്. അവരുടെ വാണിജ്യം നടക്കണമെങ്കിൽ മനുഷ്യനെ പച്ചയായി കൊല്ലാനുള്ള യുദ്ധങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രതിരോധം എന്ന ജ്ഞാന ശാസ്ത്രത്തിൽ നിന്ന് മനപ്പൂർവം യുദ്ധം ഉണ്ടാക്കണമെന്ന മനോഗതിയിലേക്ക് ആയുധ നിർമ്മാണ വിചാരങ്ങൾ മാറിയത് പോലെ, വൈദ്യശാസ്ത്ര രംഗത്തും ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജ്ഞാന ശാസ്ത്രങ്ങൾ അവലോകനങ്ങൾ അർഹിക്കുന്നു. ആതുര സേവനത്തിൽ നിന്ന് ആശുപത്രി വാണിജ്യത്തിലേക്ക് എത്തിയത് എങ്ങനെയാണ് എന്നതായിരിക്കും അതിന്റെ പഠനം.
രാഷ്ട്രീയ വൈദ്യശാസ്ത്ര മേഖലകളിൽ വ്യാപകമായി രൂപപ്പെടുന്ന മനോഗതികൾ അപകടകരമായ പുതിയ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ കഴിയാത്ത വിധം അശക്തമാകുന്നു. അതുകൊണ്ടുതന്നെ ചില ധർമ്മപാഠങ്ങളും ഉപദേശങ്ങളും, ശാസ്ത്രം തെളിയിച്ചില്ല എന്ന് കണ്ടു മാത്രം നമുക്കു മാറ്റിവെക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയില്ല.
വിശ്വാസികളറിഞ്ഞിരിക്കേണ്ട ചില ഭക്ഷണ മര്യാദകളാണ് നബി ജീവിതത്തിൽ നിന്ന് പെറുക്കിയെടുത്തു പറഞ്ഞുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
