Tweet 761

    Tweet 761
    July 14, 2024 • Sunday
    Post Header

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം ഞങ്ങൾ നബിﷺയുടെ സദസ്സിൽ ഇരിക്കുകയായിരുന്നു. ഞാൻ നശിച്ചു, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരാൾ അവിടേക്ക് കടന്നുവന്നു. നബിﷺ ചോദിച്ചു. എന്താണ് സംഭവിച്ചത്? റമളാനിൽ വ്രതമനുഷ്ഠിച്ചു കൊണ്ട് ഞാൻ എന്റെ ഭാര്യയോട് സംസർഗ്ഗത്തിലേർപെട്ടു. പ്രവാചകൻﷺ പറഞ്ഞു. എന്നാൽ, നിങ്ങൾ ഒരു അടിമയെ മോചിപ്പിക്കുക. അയാൾ പറഞ്ഞു. എനിക്കതിന് സാധിക്കുകയില്ല. എന്നാൽ, നിങ്ങൾ രണ്ടുമാസം തുടർച്ചയായി വ്രതമനുഷ്ഠിക്കുക. എനിക്ക് അതിനും സാധിക്കുകയില്ലല്ലോ. എന്നാൽ 60 മിസ്കീൻമാർക്ക് ഭക്ഷണം നൽകുക. എന്റെ പട്ടണത്തിൽ എന്നെക്കാൾ ആവശ്യക്കാരായി ആരുമില്ല. ഇത്രയും കേട്ടപ്പോഴേക്ക് തിരുനബിﷺ വിടർന്നൊന്ന് ചിരിച്ചു. അവിടുത്തെ തേറ്റപ്പല്ലുകൾ കാണാമായിരുന്നു. അദ്ദേഹത്തിന് ദാനം നൽകിയിട്ട് ഇത് നിങ്ങൾ സ്വീകരിക്കുകയും അല്ലാഹുവിനോട് പൊറുക്കൽ തേടുകയും ചെയ്യുക എന്ന് പറഞ്ഞ് മടക്കി അയച്ചു.
    റമളാനിൽ നോമ്പുകാരൻ നോമ്പിന് ഭംഗം വരുന്ന ഗുരുതരമായ ഒരു കാര്യം സംഭവിച്ചു പോയപ്പോൾ മതപരമായി പരിഹാരം തേടി പ്രവാചക സന്നിധിയിലേക്ക് വരികയായിരുന്നു. സ്വഹാബികളുടെ പതിവും അങ്ങനെയായിരുന്നു. അല്ലാഹുവിൽ നിന്നുള്ള നിയമങ്ങൾ ഭൂമിയിൽ സ്ഥാപിക്കാനുള്ള നേതാവാണല്ലോ അവിടുന്ന്ﷺ. സംഭവിച്ച കാര്യം അനുയായി തുറന്നു പറഞ്ഞപ്പോൾ പരിഹാരക്രിയകൾ ഓരോന്നോരോന്നായി നബിﷺ അദ്ദേഹത്തോട് പറഞ്ഞു കൊടുത്തു. ഏറ്റവും ലളിതമായ പരിഹാരമാർഗ്ഗം 60 പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുക എന്നതായിരുന്നു. എന്റെ നാട്ടിലെ ഏറ്റവും പാവപ്പെട്ടയാൾ ഞാനാണെന്നു കൂടി പറഞ്ഞപ്പോൾ അവിടുന്ന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴും മതം അയാളെ കൈവിട്ടില്ല. ഇപ്പോൾ ഞാൻ നൽകുന്ന ദാനം സ്വീകരിക്കുകയും വന്നു പോയതിൽ അല്ലാഹുവിനോട് പൊറുക്കൽ തേടുകയും ചെയ്യുക എന്നുപറഞ്ഞു കൊണ്ട് അദ്ദേഹത്തെ യാത്രയാക്കി.
    തിരുനബിﷺയുടെ ചിരിയും കാരുണ്യവും സമ്മേളിക്കുന്ന കൗതുകകരമായ ഒരു രംഗമാണിത്. അതുകൊണ്ട് കാരുണ്യത്തിന്റെ അധ്യായത്തിൽ ഇതിന്റെ ഒരു ഭാഗം നാം പരാമർശിച്ചു പോയിട്ടുണ്ട്.
    ഇബ്നു അബിദ്ദുന്യാ(റ) ഉദ്ധരിക്കുന്ന വേറിട്ട ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരു ദിവസം തിരുനബിﷺ അവിടുത്തെ വിശുദ്ധ ദന്തങ്ങൾ വെളിവാകുന്ന വിധം ഒന്നു ചിരിച്ചു. ഉടനെ ഉമർ(റ) ചോദിച്ചു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം..! എന്തേ അവിടുന്ന് ചിരിക്കുന്നത്? തിരുനബിﷺയുടെ മറുപടി അല്പം വിശദമായിരുന്നു. അതിങ്ങനെയാണ്..
    എന്റെ സമുദായത്തിലെ രണ്ടാളുകൾ അല്ലാഹുവിന്റെ സാന്നിധ്യത്തിൽ ഹാജരായി. അതിൽ ഒരാൾ പറഞ്ഞു. അല്ലാഹുവേ ഇയാൾ എന്നെ ആക്രമിച്ചതിൽ എനിക്ക് പരിഹാരം ലഭിക്കണം. അങ്ങനെ രണ്ടാമത്തെ ആളിൽ നിന്നുള്ള നന്മകൾ ആദ്യത്തെ ആൾക്ക് നൽകി. ഒടുവിൽ നന്മകൾ മുഴുവനും അവസാനിച്ചു. അതുകൊണ്ട് രണ്ടാമത്തെയാൾ പറഞ്ഞു. എന്റെ നന്മകളിൽ നിന്ന് ഇനി ഒന്നും ബാക്കിയില്ല. അപ്പോൾ ആദ്യത്തെയാൾ പറഞ്ഞു. എന്നാൽ, എന്റെ പാപങ്ങളിൽ നിന്ന് അവൻ ചുമക്കട്ടെ.
    അപ്പോഴേക്കും തിരുനബിﷺയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് എത്ര ഗൗരവമേറിയ ദിവസമാണ്. മറ്റുള്ളവരുടെ പാപം പേറേണ്ടിവരുന്ന ദിവസം. അല്ലാഹു ആദ്യത്തെയാളോട് പറഞ്ഞു. നിങ്ങൾ ശിരസ്സൊന്നുയർത്തി നോക്കൂ. അതാ സ്വർഗ്ഗത്തിലേക്കൊന്നു നോക്കൂ. അയാൾ കണ്ണുകൾ മേൽപ്പോട്ടുയർത്തി. അല്ലാഹുവേ, വെള്ളിയാലുള്ള നഗരം, സ്വർണ്ണത്താലുള്ള കൊട്ടാരങ്ങൾ, രത്നങ്ങളാലുള്ള അലങ്കാരങ്ങൾ ഇത് ഏത് നബിക്ക് വേണ്ടിയാണ്? ഇത് ഏതു സിദ്ദീഖിനു വേണ്ടിയുണ്ടാക്കിയതാണ്?അല്ലാഹു പറഞ്ഞു. ഇത് എനിക്ക് വില നൽകുന്നവർക്ക് വേണ്ടിയുള്ളതാണ്. ഇതാരാണ് ഉടമപ്പെടുത്തുക റബ്ബേ? അതെ, നിങ്ങൾക്കിത് ഉടമപ്പെടുത്താം. എന്തു നൽകിയാലാണ് എനിക്ക് വാങ്ങാനാവുക? നിന്റെ സഹോദരന് നീ വിട്ടുവീഴ്ച ചെയ്തു കൊടുക്കുക. അതാണ് വില. അല്ലാഹുവേ ഞാൻ അവന് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും. നീ നിന്റെ സഹോദരന്റെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക. തിരുനബിﷺ പറഞ്ഞു. അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾക്കിടയിൽ രഞ്ജിപ്പിലാവുക. പരലോകത്ത് അല്ലാഹു വിശ്വാസികൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കും.
    അല്ലാഹുവിന്റെ ഔദാര്യം തിരുനബിﷺയെ ചിരിപ്പിക്കുന്നു. അവിടുത്തെ ഹൃദയത്തിൽ സന്തോഷം വാരി നിറക്കുന്നു. അനുയായികളിൽ നിന്ന് ഒരാൾ വേദനിക്കുന്ന നിമിഷം അവിടുത്തെ കണ്ണീരൊലിച്ചപ്പോഴും അല്ലാഹുവിന്റെ അതിരില്ലാത്ത അനുഗ്രഹത്തിൽ അവിടുത്തെ ഹൃദയം നിറഞ്ഞു അധരങ്ങൾ വിരിയുന്നു. വാനലോകത്തെ സന്ദേശങ്ങൾ ഭൂമി ലോകത്തോട് സംവദിച്ച ഏറ്റവും അത്യുന്നതനായ വ്യക്തിത്വം. അതത്രെ, പുണ്യ റസൂൽﷺ!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...