Tweet 735

    Tweet 735
    June 18, 2024 • Tuesday
    Post Header

    അല്ലാഹുവിനെ കുറിച്ചുള്ള വിചാരവും ഭയഭക്തിയും നബി ജീവിതത്തിൽ തെളിഞ്ഞു കാണുന്ന വിസ്മയകരമായ മറ്റൊരു രംഗം കൂടിയുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ എന്നോട് നിങ്ങൾ പ്രതികാരം ചെയ്തു കൊള്ളൂ, പ്രതിക്രിയ ചെയ്തുകൊള്ളൂ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഈത്തപ്പനകമ്പ് കൊണ്ട് അണിയൊപ്പിക്കുകയായിരുന്നു. അതിനിടയിൽ ഒരു ഗ്രാമീണനായ അറബിയുടെ പള്ളയിൽ തട്ടി. തിരക്കുകൂട്ടിയപ്പോൾ നിരയൊപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു അത്. നബിﷺ അദ്ദേഹത്തോട് പറഞ്ഞു. എന്നിൽ നിന്നും നിങ്ങൾ പ്രതികാരം എടുത്തുകൊള്ളൂ. അദ്ദേഹം വിസമ്മതിച്ചപ്പോൾ ഒരിക്കൽ കൂടി അവിടുന്ന് പറഞ്ഞു. ഒന്നുകിൽ നിങ്ങൾ പ്രതികാര ക്രിയ ചെയ്യണം അല്ലെങ്കിൽ നിങ്ങൾ നഷ്ടപരിഹാരം സ്വീകരിക്കണം.
    ആര് ആരോട് എന്തിനുവേണ്ടി സംസാരിച്ചു എന്ന് കൃത്യമായി നമ്മൾ മനസ്സിരുത്തി വായിക്കണം. മനുഷ്യകുലത്തിന്റെ മുഴുവനും നേതാവ് ഒരു സാധാരണ പൗരന്റെ പള്ളയിൽ തട്ടിയതിന് പ്രതികാരം ചെയ്തുകൊള്ളാൻ ആവശ്യപ്പെടുകയാണ്. അതും ഒരു സന്നിഗ്ധ വേളയിൽ അണിയൊപ്പിക്കുന്ന നേരത്ത് തട്ടിയതിനായിരുന്നു അത്.
    തിരുനബിﷺ നൽകിയ ഈ ജീവിതപാഠം കേവലം ഒരു സംഭവത്തിൽ പരിമിതപ്പെട്ടില്ല. യുഗങ്ങളിലേക്ക് മുഴുവനും നീണ്ടുനിൽക്കുന്ന ഉന്നതാധ്യായമായി അത് രേഖപ്പെടുത്തുകയായിരുന്നു. ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. അംറ് ബിൻ ശുഐബ്(റ) നിവേദനം ചെയ്യുന്നു. ഖലീഫ ഉമർ(റ) ശാമിലേക്ക് വന്നപ്പോൾ ഭരണാധികാരിയോട് പ്രതികാരക്രിയ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വന്നു. നേരത്തെ എപ്പോഴോ അടിച്ചതിനുള്ള പ്രതികാരമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഉമർ(റ) അതിനു സമ്മതിച്ചു. പക്ഷേ ഗവർണർ ആയിരുന്ന അംർ ബിൻ അൽ ആസ്വി(റ)ന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രതികാരം എടുക്കുന്ന പക്ഷം താൻ ഇവിടെ നിന്ന് പിന്മാറും എന്ന് അദ്ദേഹം അറിയിച്ചു. അപ്പോൾ ഉമർ(റ) പറഞ്ഞു. പ്രതികാരം ആവശ്യപ്പെട്ട ആളുടെ നടപടിയിൽ എനിക്കൊരു പന്തികേടും തോന്നുന്നില്ല. കാരണം തിരുനബിﷺ അവിടുത്തോട് പ്രതികാര നടപടി ആവശ്യപ്പെട്ടയാൾക്ക് സ്വയം സമ്മതിച്ചു കൊടുത്തിട്ടുണ്ട്.
    ഇമാം ഹാക്കിം(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ കാണാം. ഒരിക്കൽ ഒരു ഗ്രാമീണനായ അറബി പ്രവാചകൻﷺ അണിയൊപ്പിച്ചപ്പോൾ വടികൊണ്ട് തട്ടിയതിന് പ്രതികാരം തേടി വന്നു. അപ്പോൾ മലക്ക് ജിബിരീൽ(അ) അവതരിച്ചുകൊണ്ട് നബിﷺയോട് പറഞ്ഞു. അഹംഭാവത്തിന്റെയോ ആഢ്യത്വത്തിന്റെയോ ആളായിട്ടല്ല അല്ലാഹു തങ്ങളെ അയച്ചിട്ടുള്ളത്. ഉടനെ പ്രവാചകൻﷺ ആ ഗ്രാമീണനെ വിളിച്ചുവരുത്തി. പ്രതികാരക്രിയ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം പറഞ്ഞു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് സമർപ്പിക്കപ്പെട്ടു. എനിക്കൊരിക്കലും പ്രതികാരം എടുക്കാൻ സാധിക്കില്ല. അവിടുത്തേക്ക് എല്ലാം ഞാൻ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. എന്റെ ആത്മാവിനെ തന്നെ അവിടുന്ന് എടുത്താലും എനിക്ക് പരിഭവമില്ല. പ്രവാചകൻﷺ അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു.
    എത്ര മനോഹരമായ രംഗങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ലോകത്ത് വേറെ ഏതെങ്കിലും നേതാവിനെ കുറിച്ച് ഇങ്ങനെയുള്ള അധ്യായങ്ങൾ നമുക്ക് വായിക്കാനുണ്ടോ? ദൗത്യത്തിന്റെ ഭാഗമായി അനുയായികളെ അണിയൊപ്പിക്കുമ്പോൾ വടി കൊണ്ട് നൊന്തുപോയ അനുയായിയെ അതേ വടി കൊണ്ട് വേദനിച്ച തോതിൽ പ്രതികാരക്രിയ ചെയ്യാൻ അനുവദിക്കുന്ന തത്വശാസ്ത്രം, കേവലമായ ഒരു സങ്കൽപ്പമോ ലേഖനത്തിലെ മനോഹര വാചകങ്ങളോ അല്ല. സ്വന്തം ശരീരം സമർപ്പിച്ചുകൊണ്ട് പ്രായോഗികമായി മൂല്യങ്ങളെ സ്ഥാപിക്കുകയായിരുന്നു തിരുനബിﷺ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...