Tweet 731

    Tweet 731
    June 14, 2024 • Friday
    Post Header

    അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങൾ ഹൃദയം ഇളക്കുകയും നയനങ്ങൾ നനയ്ക്കുകയും ചെയ്യും. ഇത് വിശ്വാസികളുടെ സ്വഭാവമായി തന്നെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുർആൻ പത്തൊമ്പതാം അധ്യായം സൂറത്തു മർയമിലെ 58 ആം സൂക്തത്തിന്റെ ഭാഗം ഇങ്ങനെ ബോധിപ്പിക്കുന്നു. “നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവർ പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു.” പതിനേഴാം അധ്യായം അൽ ഇസ്റാഇലെ 109 ആം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു.”
    അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും ഹൃദയത്തോട് ചേർത്ത് ആലോചിക്കാതെയും ഗൗരവമറിഞ്ഞ് തപിക്കാതെയും കടന്നുപോകുന്നവരെ ആക്ഷേപിക്കുന്ന സൂക്തങ്ങളും ഖുർആനിൽ കാണാം. “എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ? കരയുന്നതിന് പകരം നിങ്ങൾ ചിരിക്കുകയാണോ?”
    53 ആം അധ്യായം അന്നജ്മിലെ 59, 60 സൂക്തങ്ങളുടെ ആശയമാണിത്.
    തിരുനബിﷺയുടെ ജീവിതം ഖുർആൻ ഹൃദയത്തോട് ചേർത്തുവച്ചും അല്ലാഹുവിനെ ഓർക്കുന്നതുമായിരുന്നു. അവന്റെ ദൃഷ്ടാന്തങ്ങളെയും പരമാധികാരത്തെയും കൂടുതൽ അവബോധത്തോടെ ഉൾക്കൊള്ളുന്നതായിരുന്നു. അവിടുത്തെ രാവുകൾ ആരാധനാ നിർഭരമാവുകയും നേത്രങ്ങൾ നനഞ്ഞൊലിക്കുകയും ചെയ്തു. സ്വഹാബിയായ അബ്ദുല്ലാഹിബ്നു ശഖീർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ നിസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ വറവ് ചട്ടിയിൽ എണ്ണ പതയുമ്പോഴുള്ള ശബ്ദം പോലെ അവിടുത്തെ ഹൃദയത്തിൽ നിന്ന് പതക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. പോരാട്ട ഭൂമിയിൽ എല്ലാ പടയാളികളും വിശ്രമിക്കുമ്പോഴും തിരുനബിﷺ നിസ്കാരത്തിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മരച്ചുവട്ടിലെ പ്രാർത്ഥനയും നിസ്കാരവും തേങ്ങലും പ്രഭാതം വരെ നീണ്ടു നിന്നു.
    ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ അതിലെ ആശയങ്ങളെ ആലോചിച്ചുകൊണ്ട് കരഞ്ഞ സന്ദർഭങ്ങൾ നബി ജീവിതത്തിൽ ഏറെയാണ്. നബി ശിഷ്യന്മാരിൽ പ്രമുഖനായ അംറ് ബിൻ അൽ ആസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ സൂറത്ത് ഇബ്രാഹീമിലെ 36 ആം സൂക്തം പാരായണം ചെയ്തു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “എന്റെ പരിപാലകാ, ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കിൽ നാഥാ, നീ ഏറെ പൊറുക്കുന്നവനും ദയാപരനുമാണല്ലോ.”
    തുടർന്ന് അൽ മാഇദ അധ്യായത്തിലെ 118 ആം സൂക്തം പാരായണം ചെയ്തു. ഈസാ നബി(അ) തങ്ങളുടെ സമുദായത്തെ പരാമർശിച്ചു കൊണ്ടുള്ള സൂക്തത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.”
    ശേഷം, ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തി. എന്റെ സമുദായമേ.. എന്റെ സമുദായമേ.. എന്ന് പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങി.
    മുൻഗാമികളായ രണ്ട് പ്രവാചകന്മാർ അവരുടെ സമുദായങ്ങളെ കുറിച്ച് അല്ലാഹുവോട് പറഞ്ഞ പരാമർശങ്ങളാണ് തിരുനബിﷺയെ സ്വന്തം സമുദായത്തെ കുറിച്ച് ആലോചിപ്പിച്ചത്. അവരവരുടെ സമുദായങ്ങൾക്ക് പൊറുത്തു കൊടുക്കണമെന്ന ആഗ്രഹം ആ പ്രവാചകന്മാർ രേഖപ്പെടുത്തുകയായിരുന്നു. എങ്കിൽ പിന്നെ എന്റെ സമുദായത്തിന് പൊറുത്തുകൊടുക്കാൻ ഞാനല്ലാതെ ആരാണ് അല്ലാഹുവിനോട് പറയുക. എന്റെ സമുദായം ശിക്ഷിക്കപ്പെട്ടാൽ എനിക്കെങ്ങനെയാണ് സഹിക്കാനാവുക. ഇത്തരം ആലോചനയായിരുന്നു നബിﷺയെ നൊമ്പരപ്പെടുത്തിയത്. ആ നോവിൽ നിന്നാണ് സമുദായമേ എന്ന് വിളിച്ചതും കരഞ്ഞതും.
    തിരുനബിﷺക്ക് അനുയായികളോടും സമുദായത്തോടുമുള്ള അനുതാപത്തിന്റെയും കരുണയുടെയും പ്രമാണം കൂടിയാണിത്. നമുക്കുവേണ്ടി കരഞ്ഞ നേതാവാണ് പുണ്യ റസൂൽﷺ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...