Tweet 728

    Tweet 728
    June 11, 2024 • Tuesday
    Post Header

    ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന രണ്ടു ഹദീസുകളുടെ ആശയങ്ങൾ ഇപ്രകാരമാണ്. ദാനധർമ്മങ്ങൾ പരലോകത്ത് കർമ്മം ചെയ്യുന്നവന് അനുകൂലമായ പ്രമാണമായി വരും. നീതിമാനായ ഭരണാധികാരിയും സൗഭാഗ്യവാനായ ധർമ്മിഷ്ഠനും സ്വർഗ്ഗ പ്രവേശം ലഭിക്കുന്നതായിരിക്കും.
    വിചാരണയുടെ നാളിൽ അഥവാ പരലോകത്ത് തണൽ കിട്ടാതെ എല്ലാവരും പ്രയാസപ്പെടുന്ന സമയം, അല്ലാഹുവിന്റെ അർശിന്റെ സവിശേഷമായ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തിൽ ഒരു വിഭാഗമായി പ്രവാചകൻﷺ എണ്ണിയത് സ്വകാര്യമായി ധർമ്മം ചെയ്തവനെയാണ്. അല്ലാഹുവിന്റെ കോപത്തിൽ നിന്ന് കാവലും മരണത്തിൽ നിന്ന് രക്ഷയുമാണ് ധർമ്മം. ഇമാം തുർമുദി(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയമാണിത്.
    ദാനധർമ്മങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് തിരുനബിﷺ പകർന്നു കൊടുത്ത ഖുർആനിക ആശയങ്ങളിൽ ചിലത് ഇപ്രകാരമാണ്. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ ഇരുന്നൂറ്റി എഴുപത്തി ഒന്നാം സൂക്തത്തിന്റെ ആശയം നോക്കൂ. “നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ ‎അതു നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് ‎രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് ‎നല്‍കുകയുമാണെങ്കില്‍ അതാണ് കൂടുതലുത്തമം. അത് ‎നിങ്ങളുടെ പല തെറ്റുകളെയും മായ്ച്ചുകളയും. ‎നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് ‎അല്ലാഹു.”
    അതേ അധ്യായത്തിൽ തന്നെ 267ആം സൂക്തം പറയുന്നു. “അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ ‎വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ‎ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. ‎കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ ‎സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ‎ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു ‎പരാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.”
    ദാനധർമങ്ങൾ ചെയ്യുന്നതിൽ തന്നെ പാലിച്ചിരിക്കേണ്ട ചില സത്യവിചാരങ്ങളെ കൂടി ഈ സൂക്തം നമ്മോട് പങ്കുവെക്കുന്നുണ്ട്.
    ‘നിങ്ങളുടെ രോഗികളെ ധർമ്മം കൊണ്ട് ചികിത്സിക്കുക’ എന്ന പ്രവാചക വചനത്തിന് ആത്മീയവും ഭൗതികവുമായ പല വശങ്ങളും ഉണ്ട്. ഒരു കാരക്ക ചീന്തു കൊണ്ടെങ്കിലും നരകാഗ്നിയിൽ നിന്ന് കവചം തീർക്കുക എന്ന് പ്രയോഗിക്കുമ്പോൾ എല്ലാവരും ഉള്ളതുപോലെ സ്വർഗം നേടാനുള്ള മാർഗമായി ദാനധർമ്മങ്ങളെ നിർവഹിക്കണമെന്നാണ് പ്രവാചകൻﷺ പഠിപ്പിക്കുന്നത്. മനുഷ്യൻ മരിച്ചാലും മുറിയാത്ത മൂന്ന് പ്രത്യേക അനുഗ്രഹങ്ങളിൽ ഒന്ന് മുറിയാത്ത ദാനധർമ്മങ്ങളാണ്. മരണാനന്തരം നിരന്തരമായി അനുഗ്രഹങ്ങൾ ലഭിക്കാനുള്ള മാർഗമായിട്ടാണ് ഇവിടെ പരസഹായത്തെയും പരോപകാരത്തെയും പരിഗണിച്ചിട്ടുള്ളത്.
    മുറിയാത്ത ദാനധർമ്മം എന്നതിന് നിർമ്മാണാത്മകമായ വിശാലാർത്ഥങ്ങളുണ്ട്. അരുവികളും കിണറുകളും മസ്ജിദുകളും നന്മയ്ക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന മുഴുവൻ നിർമ്മിതികളും ഈ പ്രയോഗത്തിന്റെ പരിധിയിൽ വരുന്നു.
    പരസ്പരബന്ധിതമായ സമൂഹ ഘടനയെ രൂപപ്പെടുത്തിയ സ്രഷ്ടാവ് ആശ്രയങ്ങൾ ആവശ്യമുള്ളവർക്ക് നൽകുന്നതിനെ നിരന്തരമായി പ്രോത്സാഹിപ്പിക്കുകയാണ്. വൈജ്ഞാനിക സംരംഭങ്ങൾക്ക് വേണ്ടിയുള്ള സഹായത്തെ വളരെ പ്രാധാന്യത്തോടെയാണ് പ്രവാചകൻﷺ നിരീക്ഷിക്കുന്നത്.
    ദാനധർമ്മങ്ങൾ ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിൽ പ്രത്യേക കവാടമുണ്ട്. അത്തരം ആളുകളെ നാളെ അതുവഴി സ്വാഗതം ചെയ്യപ്പെടും. എല്ലാ നന്മകളും ഒരുമിച്ചു കൂട്ടിയ അബൂബക്കർ സിദ്ദീഖി(റ)നെ കുറിച്ച് സ്വർഗ്ഗത്തിലെ എല്ലാ വാതിലുകളിൽ നിന്നും വിളിക്കപ്പെടുന്നയാൾ എന്നാണ് തിരുനബിﷺ പരിചയപ്പെടുത്തിയത്. ഓരോരുത്തർക്കും ലഭിക്കുന്ന അനുഗ്രഹങ്ങളേതാണോ അതിൽ നിന്നെല്ലാം ധർമ്മം നിർവഹിക്കാനുള്ള വിചാരം ഉണ്ടായിരിക്കണം. സ്ഥാനങ്ങൾ, പദവികൾ, അംഗീകാരങ്ങൾ തുടങ്ങി പരസഹായത്തിന് ഉതകുന്ന ഏതു മേഖലകളും ദാനധർമ്മങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ടതാണ്. തിരുനബിﷺയുടെ ദാനധർമ്മവീക്ഷണങ്ങളുടെ സമീക്ഷയാണ് നാം വായിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...