Tweet 729

    Tweet 729
    June 12, 2024 • Wednesday
    Post Header

    തിരുനബിﷺയുടെ ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചില ശകലങ്ങളിലേക്കാണ് നാം പ്രവേശിക്കുന്നത്. പ്രപഞ്ചാധിപനായ അല്ലാഹുവിനോട് ദൂതനായ തിരുനബിﷺയുടെ ആത്മീയ സമീപനങ്ങൾ ഏതുവിധമൊക്കെയായിരുന്നു എന്നറിഞ്ഞുകൊണ്ടുള്ള ഒരു സഞ്ചാരമാണിത്. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭയഭക്തിയുള്ള വ്യക്തി ഞാൻ ആകുന്നു എന്ന ഒറ്റ പ്രയോഗത്തിൽ ഈ അധ്യായത്തിൽ വരേണ്ട മുഴുവൻ ആശയങ്ങളെയും സ്വാംശീകരിച്ചിരിക്കുന്നു.
    ഞാൻ പ്രവാചകൻ ആയതുകൊണ്ട് എനിക്ക് നിയമങ്ങളും ആത്മീയ അനുഷ്ഠാനങ്ങളുമൊന്നും വേണ്ടന്നായിരുന്നില്ല സമീപനം. നിയമങ്ങളെല്ലാം പൊതുജനങ്ങൾക്ക് പാലിക്കാൻ ഉള്ളതും പ്രവാചകന് ബാധകമല്ലാത്തതുമാണ് എന്ന വിചാരത്തെ ഒരിക്കലും പ്രവാചകൻﷺ പ്രോത്സാഹിപ്പിച്ചില്ല. ഇമാം മാലിക്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പള്ളിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു. അതുകൊണ്ട് അവിടെ നടക്കുന്ന സംഭാഷണം എനിക്ക് കേൾക്കാമായിരുന്നു. ഒരാൾ നബിﷺയോട് ഇങ്ങനെ ചോദിച്ചു. ഞാൻ വലിയ അശുദ്ധിക്കാരനായിട്ടാണ് പ്രഭാതമായത്. ഞാൻ നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. കേട്ട മാത്രയിൽ നബിﷺ പറഞ്ഞു. ഞാനും വലിയ അശുദ്ധിയുള്ള ആളായിട്ടാണ് പ്രഭാതമായത്. ഞാനും നോമ്പനുഷ്ഠിക്കാനുദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ കുളിച്ചു നോമ്പുകാരനായിരിക്കുന്നു. അപ്പോൾ അനുവാചകൻ പറഞ്ഞു. അതിന് അവിടുന്ന് ഞങ്ങളെപ്പോലെയല്ലല്ലോ?അവിടുത്തേക്ക് കഴിഞ്ഞകാലവും ശിഷ്ടകാലവും അല്ലാഹു പാപമുക്തി നൽകിയിട്ടുണ്ടല്ലോ? ഈ പ്രതികരണം നബിﷺയെ ദേഷ്യം പിടിപ്പിച്ചു. അല്ലാഹു സത്യം നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭയഭക്തിയുള്ള ആളാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
    വേറിട്ട് നിന്ന് പരിശുദ്ധി വാദിക്കുകയല്ല തിരുനബിﷺയുടെ നയം. വിശുദ്ധമായ ജീവിതം നയിച്ച് മാർഗ്ഗദർശിയാവുകയായിരുന്നു. നേരത്തെ അനുവാചകൻ പ്രയോഗിച്ച പരാമർശങ്ങൾ ഒന്നും ശരികേടല്ല. മറിച്ച്, ആ സന്ദർഭം തെറ്റിദ്ധാരണകൾക്ക് വഴിയുണ്ടാക്കും എന്നതാണ് തിരുനബിﷺ ഗൗരവതരമായി ഓർമ്മപ്പെടുത്തിയത്. മനുഷ്യന് മാതൃകയായി നിയോഗിക്കപ്പെട്ട പ്രവാചകന്മാർ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരായിരിക്കണം. ആത്മീയമായ അനുഷ്ഠാനങ്ങളും അല്ലാഹുവിന്റെ സാമിപ്യത്തിലേക്ക് വേണ്ട കർമ്മങ്ങളും അവരും പരിപാലിച്ചിരിക്കണം. ഇതൊക്കെ ബോധ്യപ്പെടുത്തുകയായിരുന്നു തിരുനബിﷺയുടെ പ്രതികരണത്തിന്റെ ലക്ഷ്യം.
    അല്ലാഹുവിന്റെ കാരുണ്യവും കടാക്ഷവും ഒന്നുകൊണ്ടു മാത്രമേ ഏവർക്കും ജയിക്കാനാവൂ എന്ന് പ്രവാചകൻﷺ പലപ്പോഴും പറയുമായിരുന്നു. ആരാധനകൾക്കും അനുഷ്ഠാനങ്ങൾക്കുമൊക്കെ മേലെ പരമാധികാരിയുടെ ഔദാര്യം മാത്രമാണ് എല്ലാ രക്ഷയുടെയും വഴി എന്ന് കൃത്യമായി പഠിപ്പിക്കുകയായിരുന്നു. പ്രവാചകനോﷺട് അനുയായികൾ ചോദിച്ചു. അങ്ങേക്കും അല്ലാഹുവിന്റെ കാരുണ്യത്തിലൂടെ മാത്രമേ ജയം സാധ്യമാവൂ എന്നുണ്ടോ? അതെ എനിക്കും കാരുണ്യം ലഭിച്ചെങ്കിൽ മാത്രമേ ജയിക്കാനാവൂ എന്ന് വ്യക്തമായി തറപ്പിച്ചു പറഞ്ഞു.
    പ്രപഞ്ചത്തിലെ ഓരോ ദൃഷ്ടാന്തങ്ങളും അല്ലാഹുവിന്റെ വ്യത്യസ്തങ്ങളായ സന്ദേശങ്ങളെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്രാപഞ്ചികമായ ഏതു ചലനങ്ങളെയും വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ നിരീക്ഷിച്ചിരുന്നത്. ഈ ലോകത്തുള്ളതെന്തും അല്ലാഹുവിന്റെ സൈന്യമായി പ്രവർത്തിച്ചേക്കാം. മന്ദമാരുതൻ സന്തോഷവും താരള്യവും പകർന്നു തരുമ്പോൾ കാറ്റൊന്ന് ഉറക്കെ വീശിയാൽ ചിലപ്പോൾ അപകടം വിതക്കും. മഴ അനുഗ്രഹത്തിന്റെ വർഷം ആണല്ലോ! എന്നാൽ, അത് അളവിൽ കൂടിപ്പോയാൽ പ്രളയത്തിലേക്കും ദുരന്തത്തിലേക്കുമെത്തും. സൂര്യന്റെ താപം സന്തോഷവും വെളിച്ചവും ആണ്. എന്നാൽ അധികമാകുമ്പോൾ വരൾച്ചയും പൊള്ളലുമായി മാറും. അതുകൊണ്ടുതന്നെ പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തത്തെയും അതിന്റെ ശരിയായ ഗൗരവത്തോടെയും അതിന്റെ പിന്നിലെ മഹാശക്തിയായ അല്ലാഹുവിനെ ഓർത്തുകൊണ്ടുമാണ് തിരുനബിﷺ നിരീക്ഷിച്ചിരുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...