Tweet 727

    Tweet 727
    June 10, 2024 • Monday
    Post Header

    സമ്പത്ത് ലഭിക്കുകയും അത് ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവന്റെ മഹത്വം പ്രവാചകൻﷺ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാൾക്ക് അല്ലാഹു ഖുർആൻ നൽകി. രാപ്പകൽ ഭേദമന്യേ അദ്ദേഹം പാരായണം ചെയ്തു. മറ്റൊരാൾക്ക് അല്ലാഹു സമ്പാദ്യം നൽകി. രാപ്പകൽ ഭേദമന്യേ അദ്ദേഹം അത് വിനിയോഗിച്ചു. വിശദീകരണം ഇപ്രകാരമാണ്. ഒരാൾക്ക് ഖുർആൻ പഠിക്കാനും ഹൃദ്യസ്ഥമാക്കാനും അല്ലാഹു സൗഭാഗ്യം നൽകി. അയാൾ രാത്രിയും പകലും അത് പാരായണം ചെയ്യുകയും അത് കൊണ്ട് ജീവിക്കുകയും ചെയ്തു. അയാൾക്ക് ലഭിച്ചിരിക്കുന്നത് അസൂയാർഹമായ ഒരു പദവിയാണ്. അതുപോലെ മറ്റൊരാൾക്ക് അല്ലാഹു സമ്പാദ്യം നൽകി. രാപ്പകൽ ഭേദമന്യേ അല്ലാഹുവിന്റെ തൃപ്തിയിൽ അത് വിനിയോഗിച്ചു. അയാളും അസൂയാർഹമായ ഭാഗ്യം ലഭിച്ചയാളാണ്.
    ഒരാളുടെ അനുഗ്രഹം നീങ്ങി തനിക്കു ലഭിക്കണമെന്ന അർത്ഥത്തിലുള്ള അസൂയ ഒന്നിലും പാടില്ല. അയാൾക്കു ലഭിച്ചതുപോലെ എനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതാണ് ഈ പറഞ്ഞ അസൂയയുടെ അർത്ഥം.
    സാമ്പത്തിക സമാഹരണവും വിനിയോഗവും ശരിയായ രീതിയിലാകുന്ന ഒരാൾക്ക് എത്രമേൽ വലിയ പദവിയാണ് തിരുനബിﷺ വകവെച്ചു കൊടുത്തിട്ടുള്ളത്; അല്ലാഹുവിൽ നിന്ന് വാഗ്ദാനം ചെയ്യുന്നത്.
    അതിസമ്പന്നൻമാർക്ക് മാത്രം ലഭിക്കുന്നതല്ല ദാനധർമ്മത്തിന്റെ പ്രതിഫലം. എത്ര ചെറിയ ധർമ്മവും വലുതായി അല്ലാഹു പരിഗണിക്കും. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്. നല്ല സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കയോളം ധർമ്മം ഒരാൾ നിർവഹിച്ചാൽ. അല്ലാഹു അത് സർവ്വാത്മനാ സ്വീകരിക്കും. നല്ല സമ്പാദ്യം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. പോറ്റുമൃഗങ്ങളുടെ കുട്ടികളെ നിങ്ങൾ പരിപാലിക്കുമ്പോലെ ആ ദാനം ചെയ്തവന് വേണ്ടി അല്ലാഹു അത് പരിപാലിക്കും. ആ ചെറിയ ദാനം ഒരു മഹാപർവ്വതത്തോളം അവൻ വളർത്തും.
    അഥവാ സത്യസന്ധമായ സമ്പാദ്യത്തിൽ നിന്ന് സ്വരൂപിക്കുന്നത് എത്ര ചെറുതാണെങ്കിലും അതിൽ നിന്ന് നൽകുന്ന ദാനം വലിയ പ്രതിഫലം നൽകി അല്ലാഹു സ്വീകരിക്കും. പർവതസമാനമായി പരലോകത്തു അല്ലാഹു നൽകും.
    ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം. എല്ലാ മുസ്ലിമും ധർമ്മം നൽകണം. കയ്യിൽ ഒന്നുമില്ലെങ്കിലോ എന്ന് അനുയായികൾ ചോദിച്ചു. അധ്വാനിച്ചുണ്ടാക്കിയ പ്രയോജനം സ്വീകരിക്കുകയും മറ്റുള്ളവർക്ക് കൊടുക്കുകയും വേണം. അങ്ങനെ നിർവഹിക്കാതിരിക്കുകയോ നിർവഹിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്താലോ? അങ്ങനെയെങ്കിൽ അവലംബം ആവശ്യമുള്ളവനെ അവൻ സഹായിക്കട്ടെ. അങ്ങനെയും സാധിച്ചില്ലെങ്കിലോ? അവൻ നന്മ കൊണ്ട് കൽപ്പിക്കുകയും നല്ല കാര്യം അറിയിച്ചു കൊടുക്കുകയും ചെയ്യട്ടെ. അങ്ങനെയും സൗകര്യപ്പെട്ടില്ലെങ്കിലോ?എന്നാൽ അവൻ ആർക്കും ഉപദ്രവം ചെയ്യാതിരിക്കട്ടെ. അത് തന്നെയാണ് അവന്റെ ധർമം.
    ധർമ്മത്തെ എത്ര വിശാലമായിട്ടാണ് തിരുനബിﷺ അവതരിപ്പിക്കുന്നത്. നന്മ എത്ര ചെറുതാണെങ്കിലും വലുതാണെന്നും തിന്മ അത് എത്ര ചെറുതാണെങ്കിലും ഗൗരവമുള്ളതാണെന്നും വരികൾക്കിടയിലൂടെ തിരുനബിﷺ പഠിപ്പിക്കുകയാണ്. വളരെ വിശാലമായ സാരങ്ങളോടെ പരസ്പര സഹകരണത്തെയും സഹായത്തെയും ഒരു സംസ്കാരമായി സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ദാനധർമ്മങ്ങൾ ആരാധനയുടെ ഭാഗമായും ഒരു സംസ്കാരത്തിന്റെ വിലാസമായും ഇന്നും ലോകത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും വലിയ സമൂഹം മുസ്ലിം സമൂഹം തന്നെയായിരിക്കും. തിരുനബിﷺ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ധർമ്മ പാഠങ്ങളുടെ തുടർച്ചയാണത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...