
മുആദ് ബിൻ ജബൽ(റ), തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട അനുയായികളിൽ ഒരാളാണ്. ഒരിക്കൽ തിരുനബിﷺ അദ്ദേഹത്തിന്റെ കരം കവർന്നു. ശേഷം, ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ മുആദേ(റ), അല്ലാഹു സാക്ഷി! എനിക്ക് നിങ്ങളോട് വലിയ സ്നേഹമാണ്. ആവർത്തിച്ച് ആവർത്തിച്ച് ഇതുതന്നെ പറഞ്ഞു. എന്നിട്ട് ഒരു ഉപദേശവും നൽകി. അല്ലയോ മുആദേ(റ), ഓരോ നിസ്കാരത്തിനു ശേഷവും ഞാനീ പറയുന്ന മന്ത്രം ചൊല്ലണം. അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വ ശുക്രിക….. (അല്ലാഹുവേ നിന്നെ ഓർക്കാനും നിനക്ക് നന്ദി ചെയ്യാനും നല്ല രൂപത്തിൽ ആരാധനകൾ അർപ്പിക്കാനും നീ എന്നെ തുണക്കേണമേ!)
അല്ലാഹു സത്യം! എനിക്ക് നിങ്ങളോട് സ്നേഹമാണ് എന്ന തിരുനബിﷺയുടെ പ്രയോഗം ഒരു അനുയായിക്ക് നേതാവിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. മുആദി(റ)ന്റെ ഓർമ്മയും അനുകരണവും യുഗങ്ങൾക്കിപ്പുറത്തേക്കും സ്ഥാപിച്ചത് ആ ധന്യമായ മുഹൂർത്തം ആയിരുന്നു. അനുയായികളെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുകയും ഹൃദയം തൊട്ട് സംസാരിക്കുകയും ചെയ്തപ്പോൾ തിരുനബിﷺക്ക് തിരിച്ചു കിട്ടിയത് ലോകത്ത് ഒരു നേതാവിനും ലഭിക്കാത്തത്രയും വലിയ അംഗീകാരമായിരുന്നു.
ഒരു ദിവസം അബ്ദുള്ളാഹിബ്നു ഉമറി(റ)ന്റെ ചുമലിൽ തട്ടിക്കൊണ്ട് നബിﷺ പറഞ്ഞു. അല്ലയോ മോനെ അബ്ദുള്ളാഹ്(റ) ഭൗതിക ലോകത്ത് നീ ഒരു പരദേശിയെ പോലെ ജീവിക്കുക, അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെ. പ്രവാചകൻﷺ പറഞ്ഞുകൊടുത്ത സന്ദേശത്തെ പ്രിയ ശിഷ്യൻ ഏറ്റുവാങ്ങുന്നതിനു മുമ്പ് പ്രവാചകർﷺ ചുമലിൽ തട്ടിയത് അബ്ദുള്ളാഹി(റ)ക്ക് എന്നത്തേക്കുമുള്ള അംഗീകാരം ആയിരുന്നു. ധന്യമായ ആ മുഹൂർത്തത്തെ ആവർത്തിച്ച് പറയുമ്പോൾ അബ്ദുല്ലാഹി ബിൻ ഉമർ(റ)ന് എന്തെന്നില്ലാത്ത ആവേശവും സന്തോഷവുമായിരുന്നു.
കേവലമായ ജല സിദ്ധാന്തങ്ങളെയും നിയമങ്ങളെയും പറഞ്ഞുകൊണ്ട് പോയ നേതാവല്ല പുണ്യ റസൂൽﷺ, ശിഷ്യഗണങ്ങളുടെയും അനുവാചകരുടെയും വിചാര വികാരങ്ങളെ തുല്യതയില്ലാത്ത വിധം സ്പർശിക്കുകയും അവരോട് ഹൃദ്യമായി സംവദിക്കുകയും ചെയ്യുകയായിരുന്നു.
അംറ് ബിൻ തഗ്ലബ്(റ) പ്രവാചക ശിഷ്യന്മാരിൽ ഒരാളാണ്. സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് മാത്രമേ അദ്ദേഹത്തിന്റെതായി നമുക്ക് വായിക്കാൻ കിട്ടുന്നുള്ളൂ. ഒരിക്കൽ തിരുദൂതർﷺ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ജനങ്ങൾക്ക് ഉപഹാരങ്ങൾ നൽകുമ്പോൾ ബേജാറും ചാഞ്ചാട്ടവുമുള്ള ആളുകൾക്ക് നന്നായി കൊടുത്തു. ഹൃദയത്തിൽ ഐശ്വര്യവും സംതൃപ്തിയും ഉള്ള ആളുകൾക്ക് ഞാൻ നൽകിയില്ല. അവരുടെ കൂട്ടത്തിൽ പെട്ടയാളാണ് അംറ് ബിൻ തഗ് ലബ്(റ). ഇത് കേട്ടതും അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ സന്തോഷകരമായ ഒരു വാക്ക് ഒട്ടക കൂട്ടത്തെക്കാൾ എനിക്ക് ആനന്ദം നൽകുന്നതാണ്.
പ്രവാചകൻﷺ സ്വത്തു വിതരണം ചെയ്തപ്പോൾ, ശിഷ്യന്മാരിൽ ഓരോരുത്തരുടെയും ഹൃദയം വായിച്ചു. ഈ ലോകത്ത് സുഖാഡംബരങ്ങൾക്ക് വിധേയരാകാത്ത ആളുകളെ തിരിച്ചറിഞ്ഞു. അവരുടെ മഹത്വവും ഐശ്വര്യവും എടുത്തുപറഞ്ഞു. അവർക്ക് ലഭിക്കാനിരിക്കുന്ന പാരത്രിക സന്തോഷങ്ങളെ തിരുനബിﷺ വാഴ്ത്തി. അംറി(റ)ന്റെ ജീവിതം പ്രവാചകൻﷺ നിരീക്ഷിച്ചത് പോലെ തന്നെയായിരുന്നു. പരിത്യാഗിയായി ഈ ലോകത്ത് അദ്ദേഹം ജീവിച്ചു. ഈ ലോകത്തെ സമ്പാദ്യങ്ങൾക്ക് പിന്നാലെ പോയില്ല. പ്രവാചകന്റെﷺ ഓരോ വാക്കും അനുമോദനങ്ങളും ഈ ലോകത്തെ ഏതെല്ലാം സമ്പത്തിനേക്കാളും വലുതാണെന്ന് അദ്ദേഹം മനസ്സിലാക്കി.
ഏതെല്ലാം തലത്തിലും തരത്തിലും ആണ് തിരുനബിﷺ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നത്. അവരിൽ സ്ഥാപിച്ച മൂല്യങ്ങളുടെ വലിപ്പം എത്രയാണ്. ഇഹലോക അസുഖങ്ങളെ പരിപ്പിക്കാനുള്ള ഏറ്റവും വലിയ അധ്യായം ലോകത്തിനു നൽകിയത് പരിത്യാഗികളുടെ നേതാവായ പുണ്യറസൂൽﷺ അല്ലാതെ മറ്റാരാണ്?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
