Tweet 675

    Tweet 675
    April 19, 2024 • Friday
    Post Header

    നബി ജീവിതത്തിന്റെ നാൾവഴികളിലൂടെയാണ് നാം ഇതുവരെ സഞ്ചരിച്ചത്. തിരുപ്പിറവി മുതൽ ലോകത്തിന്റെ നാനാദിക്കിൽ നിന്നും തിരുനബിﷺയെ തേടിയെത്തിയ ദൗത്യസംഘങ്ങൾ വരെ നമ്മുടെ വായന എത്തിച്ചേർന്നു.
    ഇനി നാം നബിജീവിതം ഉയർത്തിയ മൂല്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പ്രവാചക വ്യക്തിത്വത്തിലും ജീവിതത്തിലും നിറഞ്ഞു നിന്ന നന്മകളെയും മേന്മകളെയുമാണ് നാം പരിചയപ്പെടുന്നത്. അത്തരം ഒരു പഠന പാരായണം തീർത്തും നിർമ്മാണാത്മകമായിരിക്കും. ഹിംസാത്മകതയുടെ ഒരു ശകലം പോലും അതിൽ ഉണ്ടാവുകയില്ല. അനുകരിക്കാനും തിരസ്കരിക്കാനുമുള്ള ഒരു ജീവിതത്തെക്കുറിച്ചല്ല, നാം വായിക്കാൻ പോകുന്നത്. അനുകരിക്കാൻ മാത്രമുള്ള ഒരു വ്യക്തിത്വത്തെ കുറിച്ചാണ്. ലോകത്ത് വേറെ ആരെ കുറിച്ച് എഴുതിയാലും ഇങ്ങനെ ഒരു പരിപൂർണ്ണത ഉണ്ടാവില്ല. എല്ലാവർക്കും കൊള്ളാനും തള്ളാനും ഉള്ളതുണ്ടാവും. ഇവിടെ കൊള്ളാനും സ്വീകരിക്കാനും ഉള്ളത് മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത.
    രചയിതാവിന്റെ രചന കൊണ്ട് മഹത്വപ്പെടേണ്ട ഒരാളെ കുറിച്ച് അല്ല നാം പരാമർശിക്കുന്നത്. എഴുത്തുകാരന് മഹത്വം ലഭിക്കാൻ വേണ്ടിയുള്ള ഒരു ജീവിതത്തെയാണ് പകർത്തുന്നത്. വിവരവും ഭാഷയും പേനയും ഉണ്ടായാൽ എഴുതി തീർക്കാവുന്നതായിരിക്കും ഒരുപാട് വ്യക്തികളുടെയും മറ്റും ചരിത്രം. ഇതങ്ങനെയല്ല. ഹൃദയവും സ്നേഹവും അനുകരണവും അടുപ്പവും വികാരവും എല്ലാം ചേർത്തു കൊണ്ട് പകർത്തേണ്ടതാണ്. അലങ്കാരങ്ങൾക്കും വർണ്ണനകൾക്കും ഏറെ അവസരങ്ങൾ ഉള്ളതായിരിക്കും മറ്റാരുടെയും ജീവിതം. ഇവിടെ ഉള്ളത് പകർത്താൻ പോലും ഭാഷയും ഭാവനയും മതിയാകാതെ വരികയാണ്. പിന്നെങ്ങനെയാണ് ഉള്ളതിനുമപ്പുറം അലങ്കാരത്തെ പകർത്താൻ ആവുക. സാധ്യമല്ല. നബി ജീവിതത്തെ രചിക്കുകയോ പകർത്തുകയോ ചെയ്യുന്നത്, സമാനമായി മറ്റൊന്നിനെ ചേർത്തുവയ്ക്കാൻ ഇല്ലാത്ത വിധം തുല്യതയില്ലാത്ത ഒരു പരിശ്രമമാണ്. നാവുകൊണ്ട് പറഞ്ഞ്, കാതുകൊണ്ട് കേട്ട്, പേനകൊണ്ട് പകർത്തി മതിയാക്കാവുന്ന ജീവിതത്തെക്കുറിച്ച് അല്ല നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആത്മാവിനെ സംസാരിപ്പിച്ച് ഹൃദയചലനങ്ങൾ കൊണ്ട് അടയാളപ്പെടുത്തേണ്ട ജീവിതം, ഹൃദയ ധമനികളിൽ രചിക്കപ്പെടുന്ന ചരിത്രത്തെ ലഭ്യമായ ഒരു രചനാ പ്രതലത്തിലേക്ക് പകർത്തി എടുക്കേണ്ട സാഹസികത. ഒടുവിൽ അത് വേണ്ടവിധമാകാതെ വരുമ്പോൾ ആയുധം വെച്ച് കീഴടങ്ങേണ്ടി വരുന്ന നിസ്സഹായതയുടെ പ്രകാശനം. ചുരുക്കത്തിൽ രചയിതാവിന്റെ നിസ്സഹായത പ്രകടിപ്പിക്കാനുള്ളതാണ് നബി രചനകൾ മുഴുവൻ.
    ഇങ്ങനെയൊക്കെ പറയുമ്പോഴും തിരുനബിﷺ നമുക്ക് ഒരു അവസരം നൽകിയിട്ടുണ്ട്. അവിടുത്തെ പാതിരാ പ്രാർത്ഥനയിൽ ഉള്ള നിലവിളിയോടൊപ്പം അടുത്തുനിന്ന് കണ്ണീരൊലിപ്പിക്കാൻ ആയില്ലെങ്കിലും ആ ഓർമ്മകളെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കാനുള്ള ഒരു പാതിരാ നിസ്ക്കാരം നമുക്കും ചര്യയാക്കി തന്നിട്ടുണ്ട്. അവിടുത്തെ സഹവാസികളായ സ്വഹാബികളെ പോലെ ചേർന്നൊന്ന് ചുംബനം കൊടുക്കാൻ അവസരം ലഭിച്ചില്ലെങ്കിലും അനുകരണം കൊണ്ട് ഹൃദയം ചേർത്തുവെക്കാനുള്ള അവസരം നിഷേധിച്ചിട്ടില്ല, അവിടുത്തെ ജീവിതവും ചര്യകളും പകർന്നു കൊടുക്കാനുള്ള അവസരം നിരാകരിച്ചിട്ടില്ല.
    എനിക്കെന്റെ ഹൃദയം കൊണ്ട് രചിക്കാൻ ആവുന്നില്ലല്ലോ എന്ന് ആശങ്കപ്പെട്ട് പിന്മാറാതിരിക്കാൻ, പേന കൊണ്ട് പകർത്താനുള്ള ഒരു അവസരം കൂടി നമുക്ക് അനുവദിച്ചിട്ടാണ് നബിﷺ ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...