
ഗസ്സാൻ നിവേദക സംഘം.
ഹിജ്റയുടെ പത്താം വർഷം റമദാൻ മാസത്തിൽ പ്രവാചക സന്നിധിയിലേക്ക് വന്നു. മൂന്നംഗങ്ങുള്ള സംഘം ആയിരുന്നു അത്. അവർ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കുകയും പ്രവാചകരോﷺട് സംവദിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രദേശവാസികൾ ഈ ആശയത്തിൽ ഞങ്ങളോടൊപ്പം നിൽക്കുമോ എന്ന് ഞങ്ങൾക്കറിയില്ല. കൈസറിനോടുള്ള ബന്ധവും സ്വന്തം അധികാര വ്യാപ്തിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. ഈ അഭിപ്രായത്തോട് പ്രവാചകൻﷺ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. ആഗതർക്ക് ഉപഹാരങ്ങൾ നൽകി അവിടെ നിസ്കരിച്ചു.
പ്രവാചക സന്നിധിയിൽ നിന്ന് മടങ്ങിപ്പോയ അവർ അവരുടെ വിശ്വാസം സ്വകാര്യമാക്കി വയ്ക്കുകയും വ്യക്തിപരമായി പവിത്ര ജീവിതം നയിക്കുകയും ചെയ്തു. അക്കാലയളവിൽ തന്നെ രണ്ടാളുകൾ മരണപ്പെട്ടു പോയി. മൂന്നാമതൊരാളെ ഉമർ(റ) യർമൂക് സൈനിക മുന്നേറ്റത്തിൽ വച്ച് കണ്ടുമുട്ടി. അബൂ ഉബൈദ(റ)യോട് തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശയങ്ങൾ പങ്കുവെച്ചു. അബൂ ഉബൈദ(റ) അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
വളരെ വേറിട്ട ഒരു വായനയാണ് നമുക്കിവിടെ ലഭിച്ചത്. ന്യൂനപക്ഷത്തിനാവശ്യമായ സഹിഷ്ണുതയാണ് അവിടുന്ന് പകർന്നു നൽകിയത്. പരിസരങ്ങൾ മുഴുവൻ പ്രതികൂലമാവുമ്പോഴും വിശ്വാസം സംരക്ഷിച്ചു ജീവിച്ചതിന്റെ ഉദാഹരണം കൂടിയാണിത്. പ്രവാചക സന്നിധിയിൽ നിന്നു ലഭിച്ച വെളിച്ചത്തിന്റെ തെളിച്ചത്തിനാലാണ് അവർക്ക് പരിപാലിക്കാനായത്.
മദീനയിലേക്ക് വന്ന ഓരോ നിവേദക സംഘങ്ങളുടെയും പരിസരങ്ങളും പശ്ചാത്തലങ്ങളും വ്യത്യസ്തമായിരുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ എല്ലാ സമൂഹത്തിലേക്കും എങ്ങനെയാണ് മദീനയിൽ നിന്ന് ഒരു വ്യക്തിയുടെ വിശേഷങ്ങൾ എത്തിച്ചേർന്നത്. കാതങ്ങൾ അന്വേഷിച്ചു വരാൻ മാത്രം സ്വീകാര്യമായ ഏതൊക്കെ ഗുണങ്ങളാണ് അവരിലേക്ക് പ്രബോധനം ചെയ്യപ്പെട്ടത്. പുതിയകാലത്തെപ്പോലെ വാർത്താവിനിമയ ഉപാധികൾ ഒന്നുമില്ലാതിരുന്നിട്ടും എങ്ങനെയാണ് ഒരു വ്യക്തിയുടെ വിശേഷങ്ങൾ ലോകത്തിന്റെ എല്ലാ പരിസരങ്ങളിലേക്കും പരന്നെത്തിയത്. സമാനമായ മറ്റേതെങ്കിലും ഒരു വ്യക്തി അക്കാലത്ത് ഇത്രമേൽ ദേശങ്ങളെയും സമൂഹങ്ങളെയും പ്രാപിച്ചതായി ചരിത്രത്തിൽ എവിടെയെങ്കിലും നമുക്ക് വായിക്കാൻ ഉണ്ടോ? അങ്ങനെയെങ്കിൽ കൂട്ടത്തിൽ ഒരാൾ എന്ന് നമുക്ക് മറുപടി പറയാമായിരുന്നു. ആ കാലഘട്ടത്തിലെ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു എന്നും വിശദീകരിക്കാമായിരുന്നു.
എന്നാൽ അതിനൊന്നും പഴുതില്ലാത്ത വിധം ഞാൻ ലോകത്തിനു മുഴുവനും കാരുണ്യമാണെന്ന് പ്രഖ്യാപിച്ച തിരുനബിﷺയുടെ അപദാനങ്ങളും വ്യക്തിവിശേഷങ്ങളും ലോകത്തിന്റെ എല്ലാ ദിക്കിലേക്കും ഒരു ചെറിയ കാലയളവിൽ തന്നെ എത്തിച്ചേരുന്നു. എല്ലായിടത്തും സ്വീകരിക്കാനും അനുഗമിക്കാനും വ്യക്തികളും സമൂഹങ്ങളും തയ്യാറാകുന്നു. കേട്ട് മഹത്വങ്ങൾ അറിഞ്ഞവരും കണ്ട് ഗുണങ്ങൾ മനസ്സിലാക്കിയവരും സ്വന്തം ജീവനേക്കാൾ വലുതായി ആ വ്യക്തിയെ സ്നേഹിക്കുന്നു. നിലപാടുകൾക്കൊപ്പം നിൽക്കുന്നു. ഒരു തിരുനോട്ടത്തിനു വേണ്ടി കാത്തിരിക്കുന്നു. ഇതിനൊക്കെ മറ്റെന്തെങ്കിലും സമാനതകൾ വച്ചുകൊണ്ട് ദുർബലപ്പെടുത്താൻ ചരിത്രത്തിൽ ആരെങ്കിലും എവിടെയെങ്കിലും ഉണ്ടോ?
പ്രവാചക ജീവിതത്തിന്റെ നാൾവഴികൾ വായിച്ചു പോകുന്നതിനൊപ്പം മൂല്യങ്ങളും വിചാരങ്ങളും കൂടിയാണ് നമ്മൾ പങ്കുവെക്കുന്നത്. യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ചില ആലോചനകൾ കൂടിയാണ് നാം ആഗ്രഹിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
