Tweet 649

    Tweet 649
    March 24, 2024 • Sunday
    Post Header

    ഹാതമിന്റെ മകൾ നബിﷺയോടുള്ള സംഭാഷണം തുടർന്നു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ പിതാവ് മരണപ്പെട്ടു പോയി. എന്നെ കൈപിടിച്ചു കൊണ്ടു പോകേണ്ട ആളെ കാണാനുമില്ല. അതുകൊണ്ട് എനിക്ക് അവിടുന്ന് ഔദാര്യം ചെയ്താലും. അല്ലാഹു അവിടുത്തേക്ക്‌ ഔദാര്യം ചെയ്യും. നബിﷺ ചോദിച്ചു. ആരാണ് നിങ്ങളുടെ വാഫിദ് അഥവാ കൊണ്ടുപോകേണ്ട ആൾ? അദിയ്യ് ബിൻ ഹാതം. അവൾ പറഞ്ഞു. ഓ.. ശരി. അല്ലാഹുവിൽ നിന്നും അവന്റെ ദൂതനില്‍ നിന്നും ഓടിക്കളഞ്ഞ ആൾ. അല്ലേ!
    ഹാതമിന്റെ മകൾ പറയുന്നു. എന്റെ വർത്തമാനം കേട്ട് തിരുനബിﷺ മുന്നോട്ട് നടന്നു. അടുത്ത ദിവസവും നബിﷺ അതുവഴി കടന്നു വന്നു. അപ്പോൾ നിരാശയായിരിക്കുന്ന എന്നോട് പിന്നിൽ ഒരാൾ പറഞ്ഞു. നീ എഴുന്നേറ്റു കാര്യങ്ങൾ നബിﷺയോട് സംസാരിക്കൂ. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ കാര്യങ്ങൾ തിരുനബിﷺയുടെ മുമ്പിൽ വീണ്ടും അവതരിപ്പിക്കാൻ തുടങ്ങി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അങ്ങനെ ചെയ്തു കഴിഞ്ഞു പക്ഷേ നീ തിരക്കാക്കരുത്. നിന്നെ സുരക്ഷിതമായി അവിടെ എത്തിക്കാൻ പറ്റുന്ന ഒരാളെ കണ്ടുപിടിക്കൂ. വേണ്ട കാര്യങ്ങൾ ചെയ്തു തരാം. നബിﷺയോട് സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ട ആൾ ആരാണെന്ന് ഞാൻ അന്വേഷിച്ചപ്പോൾ അത് അലി(റ)യായിരുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു.
    എനിക്ക് സുരക്ഷിതമായി എന്റെ സഹോദരന്റെ അടുക്കൽ എത്താൻ പറ്റുന്ന ഒരു യാത്ര സംഘത്തെ ലഭിച്ചപ്പോൾ ഞാൻ നബിﷺയെ സമീപിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, സുരക്ഷിതമായി എന്നെ ലക്ഷ്യത്തിൽ എത്തിക്കാൻ പറ്റുന്ന ഒരു സംഘത്തെ എനിക്ക് ലഭിച്ചിരിക്കുന്നു. എന്നെ അവരോടൊപ്പം അയച്ചാലും. പ്രവാചകൻﷺ എനിക്ക് ആവശ്യമായ വസ്ത്രങ്ങളും യാത്ര സാമഗ്രികളും യാത്രാമധ്യേ ആവശ്യമായ ചെലവുകളും ഒക്കെ തന്ന് യാത്രയാക്കി. ഞാൻ സിറിയയിലേക്ക് പുറപ്പെട്ടു.
    അദിയ്യ് പറയുന്നു. എനിക്കു നേരെ നടന്നുവരുന്ന ഒട്ടകത്തെ ഞാൻ ശ്രദ്ധിച്ചു. ഞാൻ സ്വയം തന്നെ പറഞ്ഞു. ഹാതമിന്റെ മകൾ? ശ്രദ്ധിച്ചു നോക്കിയപ്പോൾ അതെ അവൾ തന്നെ. എന്റെ സമീപത്തേക്ക് എത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി. സാഹോദര്യബന്ധം മുറിക്കുന്ന അക്രമിയായ മനുഷ്യാ! നീ നിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് ഇങ്ങു പോന്നു അല്ലേ? വാപ്പ ഏൽപ്പിച്ചു പോയ ബാക്കിയെല്ലാം നീ ഉപേക്ഷിച്ചു? പാവപ്പെട്ട ഒരു സ്ത്രീയെയും നീ കളഞ്ഞിട്ടാണ് പോന്നതല്ലേ? ഞാൻ ഇടപെട്ട് അവളോട് പറഞ്ഞു. ക്ഷമിക്കണം! നീ നല്ലതേ പറയാവൂ. നീ പറയുന്നതൊക്കെ എന്നിൽ നിന്നും സംഭവിച്ചു പോയി പക്ഷേ നീ എന്നോട് ക്ഷമിക്കണം. ശേഷം, അവൾ എന്റെ അടുക്കൽ തന്നെ താമസിച്ചു. ബുദ്ധിമതിയായ അവളോട് ഞാൻ മുഹമ്മദ് നബിﷺയെ കുറിച്ച് ചോദിച്ചു. ആ വ്യക്തിയെക്കുറിച്ച് നിനക്ക് എന്താണ് പറയാനുള്ളത്. അവൾ ഇങ്ങനെ പറഞ്ഞു. നീ എത്രയും വേഗം ആ വ്യക്തിയുടെ അടുക്കൽ എത്തണമെന്നാണ് എന്റെ അഭിപ്രായം. അതൊരു പ്രവാചകനാണെങ്കിൽ ആദ്യം ചെന്ന് ചേരുന്നവർക്ക് പ്രത്യേകതകൾ ഉണ്ടല്ലോ! ഇന്നാലിന്ന വ്യക്തികളൊക്കെ അവിടെ എത്തുകയും പ്രവാചകന്റെﷺ സാമീപ്യം കരസ്ഥമാക്കുകയും ചെയ്തു കഴിഞ്ഞു. അതല്ല, ഒരുപക്ഷേ ഒരു രാജാവായി വരികയാണെങ്കിലും നിങ്ങളുടെ പ്രതാപം പരിപാലിക്കാൻ അതാണ് നല്ലത്. അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് തോന്നി അവൾ പറയുന്നത് ശരിയാണെന്ന്. ഇത് നല്ലൊരു അഭിപ്രായമാണെന്ന് ഞാൻ പ്രതികരിച്ചു.
    ബന്ദിയായി മദീനയിൽ എത്തിയ ബുദ്ധിമതിയായ ഒരു സ്ത്രീയുടെ അവലോകനമാണ് ഇപ്പോൾ നാം വായിച്ചത്. പ്രവാചകരുﷺടെ ചലനങ്ങൾ അവരുടെ ഹൃദയത്തിൽ നൽകിയ അടയാളങ്ങളായിരുന്നു ഇത്. പ്രവാചകനോﷺട് ശക്തമായ വിരോധം വെച്ചുപുലർത്തിയ സഹോദരനോട് ആണ് സഹോദരി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ചെറിയൊരു കാലപരിധിക്കുള്ളിൽ ഇത്രയേറെ ആളുകൾ എങ്ങനെയാണ് മദീനയിലേക്കും പ്രവാചകനിﷺലേക്കും എത്തിച്ചേർന്നത് എന്ന ചോദ്യത്തിന് ചരിത്രം നൽകിക്കൊണ്ടിരിക്കുന്ന മറുപടികളിൽ ചിലതാണിത്.
    മുഹമ്മദ് നബിﷺ കാലുകുത്തിയ മണ്ണിൽ നിൽക്കാൻ എനിക്ക് മനസ്സില്ല എന്ന് കരുതി സിറിയയിലേക്ക് പോയ പ്രതാപവാനായ ഒരാളുടെ മനോഗതിയെ മാറ്റിമറിച്ച് മദീനയിലേക്ക് മാടി വിളിക്കുകയാണിവിടെ.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...