Tweet 648

    Tweet 648
    March 23, 2024 • Saturday
    Post Header

    അദിയ്യ് ബിൻ ഹാതമിന്റെ ആഗമനം.
    അദിയ്യ് തന്നെ പറയുന്നു. മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടു. അന്ന് എനിക്ക് പ്രവാചകനോﷺട് ഉണ്ടായ വെറുപ്പ് അറബികളിൽ മറ്റൊരാൾക്കും ഉണ്ടായിരുന്നതായി ഞാൻ മനസ്സിലാക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയും എന്റെ ജനതയിലെ നേതാവുമായിരുന്നു. എന്റെ അറബി പരിചാരകനെ വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു. നല്ല ലക്ഷണമൊത്ത ഒട്ടകങ്ങളെ തയ്യാർ ചെയ്ത് നിർത്തുക. എപ്പോൾ ആവശ്യപ്പെട്ടാലും എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ അടുത്ത് ഉണ്ടാവണം. മുഹമ്മദ് നബിﷺയുടെ സംഘം നമ്മുടെ ഭൂപ്രദേശത്ത് എവിടെയെങ്കിലും എത്തിയെന്ന് അറിഞ്ഞാൽ എന്നെ അറിയിക്കണം.
    ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു. എന്റെ പരിചാരകൻ എന്നോട് വന്നു പറഞ്ഞു. മുഹമ്മദ് നബിﷺയുടെ സംഘത്തിന്റെ കുതിര നമ്മുടെ അടുത്ത പ്രദേശത്ത് കാലുകുത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എന്താണ് ലക്ഷ്യം വെച്ചത് അത് ചെയ്യാനുള്ള സമയമായി. അപ്പോഴതാ കുറെ പതാകകൾ നീങ്ങുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ ചോദിച്ചു. അതെന്താണ്? പരിചാരകൻ പറഞ്ഞു. അത് തന്നെയാണ് മുഹമ്മദ് നബിﷺയുടെ സംഘം. ഞാൻ പറഞ്ഞു. എന്നാൽ എന്റെ ഒട്ടകങ്ങളെ അടുത്തേക്ക് കൊണ്ടു വരൂ. ഞാൻ എന്റെ കുടുംബത്തെയും സാധനസാമഗ്രികളും അതിന്മേൽ വഹിച്ചു യാത്ര ചെയ്യാൻ ഒരുങ്ങി. സിറിയയിൽ ക്രിസ്ത്യാനികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഞാൻ ലക്ഷ്യം വെച്ചത്.
    സിറിയയിൽ പ്രവേശിച്ച് റോമിനോട് ചേർന്ന അതിർത്തിയിലേക്ക് ഞാൻ സഞ്ചരിച്ചു. അറബികളിൽ നിന്ന് പരമാവധി അകന്നു നിൽക്കുന്ന പ്രദേശം. അപ്പോഴും എന്റെ മനസ്സിൽ പ്രവാചകനോﷺടുള്ള വെറുപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു.
    ഞാനും എന്റെ കുടുംബവും പുറപ്പെട്ടെങ്കിലും ഹാതമിന്റെ ഒരു മകളും മറ്റു കുടുംബാദികളും അവിടെത്തന്നെ ബാക്കിയായി. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. എന്റെ അമ്മാവനും കുടുംബത്തിലുള്ള മറ്റു പലരും മുഹമ്മദ് നബിﷺയുടെ സംഘത്തിന്റെ പിടിയിലായി. കൂട്ടത്തിൽ ഹാതമിന്റെ മകളും അഥവാ അദിയ്യിന്റെ സഹോദരിയും ഉണ്ടായിരുന്നു. ത്വയ്യ് ഗോത്രത്തിൽ നിന്നുള്ള ബന്ധികളുടെ കൂട്ടത്തിൽ അവരും മദീനയിലെത്തി. ഞാൻ സിറിയയിലേക്ക് ഓടിപ്പോയി എന്നും എന്റെ കുടുംബക്കാരൊക്കെ മദീനയിൽ എത്തിയിട്ടുണ്ടെന്നും പ്രവാചകന്ﷺ നേരിട്ട് വിവരം ലഭിച്ചു. മദീന പള്ളിയുടെ പരിസരത്ത് ബന്ധികൾ ഹാജരാക്കപ്പെട്ടപ്പോൾ സമീപത്തുകൂടി പ്രവാചകന്‍ﷺ കടന്നുപോയി.
    ഹാതമിന്റെ മകളുടെ ശാരീരിക ഭാവങ്ങളും ആകർഷകമായിരുന്നു എന്ന് അലിയ്യ്(റ) ഒരു നിവേദനത്തിൽ പറയുന്നുണ്ട്. ഏതായാലും ബുദ്ധിമതിയായ അവൾ പ്രവാചകനോﷺട് ഇങ്ങനെ സംസാരിച്ചു. ഞാൻ ഞങ്ങളുടെ നാട്ടിലെ നേതാവിന്റെ മകളാണ്. എന്റെ പിതാവ് വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന ആളും വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുന്നയാളും അശരണർക്ക് ആശ്രയം നൽകുന്ന ആളുമൊക്കെയായിരുന്നു. അതിഥികളെ സൽക്കരിക്കുന്നതിലും അന്നദാനം നിർവഹിക്കുന്നതിലും ശാന്തിയുടെ അഭിവാദ്യം വ്യാപിപ്പിക്കുന്നതിലും ആവശ്യം ഉന്നയിച്ചു വരുന്നവരെ സ്വീകരിക്കുന്നതിലും എന്റെ പിതാവ് മുന്നിലായിരുന്നു. അഥവാ ഞാൻ ഹാതമു ത്വയ്യിന്റെ മകളാണ്. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. മോളെ, പിതാവ് സ്വീകരിച്ചത് മുഴുവനും ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ ലക്ഷണങ്ങൾ ആണല്ലോ! അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മേൽ കാരുണ്യവർഷത്തിന്റെ പ്രത്യേക അഭിവാദ്യം ഞങ്ങൾ ചൊല്ലുമായിരുന്നു. എന്നിട്ട് പ്രവാചകൻﷺ പറഞ്ഞു. അവളെ ബന്ധികളുടെ കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തുക. അവളുടെ പിതാവ് ഉത്തമ സ്വഭാവങ്ങളെ സ്നേഹിച്ചിരുന്ന ആളാണ്. അല്ലാഹുവിനും ഉത്തമ സ്വഭാവങ്ങൾ വലിയ താല്പര്യമാണ്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...