
ബനൂ അബ്ദു അദിയ്യിന്റെ ആഗമനം
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ബനൂ അബ്ദു അദിയ്യിന്റെ നിവേദകസംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ഹാരിസ് ബിൻ വഹ്ബാൻ(റ), ഉവൈമീർ ബിൻ അഖ്റം(റ), ഹബീബ് ബിൻ മില്ല(റ), റബീഅ ബിൻ മില്ല(റ) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അവർ പ്രവാചകനോﷺട് ഇങ്ങനെ പറഞ്ഞു തുടങ്ങി. ഞങ്ങള് ഹറം നിവാസികളാണ്. ഹറമിൽ താമസിക്കുന്നവരിൽ ഏറ്റവും പ്രതാപികളുമാണ്. ഒരിക്കലും അവിടുത്തോട് ഞങ്ങൾ യുദ്ധത്തിന് ഉദ്ദേശിക്കുന്നില്ല. ഖുറൈശികൾ അല്ലാത്തവർ അവിടുത്തേക്കെതിരെ വന്നാൽ ഞങ്ങൾ അവരെ പ്രതിരോധിക്കും. ഖുറൈശികളോട് യുദ്ധത്തിൽ ഏർപ്പെടാനും ഞങ്ങൾക്ക് താല്പര്യമില്ല.
ഞങ്ങളുടെ സംഘത്തിലെ ആരോടെങ്കിലും തങ്ങളുടെ സംഘത്തിൽ നിന്ന് ആരെങ്കിലും അബദ്ധവശാൽ നേരിടുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തെങ്കിൽ അതിന് നഷ്ടപരിഹാരം കാണണം. ഞങ്ങളുടെ സംഘത്തിൽ നിന്ന് ആരെങ്കിലും അങ്ങനെ ചെയ്താൽ ഞങ്ങൾ നഷ്ടപരിഹാരം നൽകും. സംഘങ്ങളിൽ നിന്ന് ഓടിപ്പോയവർക്ക് എതിരെ എന്തെങ്കിലും നടപടിക്രമങ്ങൾ ഉണ്ടായാൽ പരസ്പരം ഉത്തരവാദികൾ ആവുകയില്ല. ഇത്രയും പറഞ്ഞപ്പോൾ ഉവൈമീർ (റ)പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാചകൻﷺ നമ്മളോട് എഗ്രിമെന്റ് ചെയ്യട്ടെ. ഞാൻ അതിനു വേണ്ടി ഒരുങ്ങാം. ഉടനെ മറ്റുള്ളവർ പറഞ്ഞു. മുഹമ്മദ് നബിﷺ ഒരിക്കലും ചതിക്കുകയോ വാക്കു മാറുകയോ ചെയ്യുകയില്ല.
ഹബീബും(റ) റബീഅയും(റ) ഇടപെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു. അസീദ് ബിന് അബീ ഉനാസ് എന്നയാൾ ഞങ്ങളിൽ നിന്ന് ഓടിപ്പോയ ആളാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അതിൽ ഞങ്ങൾക്ക് ഒരു പരാതിയുമില്ല. ഇതറിഞ്ഞ പ്രവാചകൻﷺ അസീദിനെ സായുധമായി നേരിടുന്നതിനുള്ള സമ്മതം നൽകി. അഥവാ വധിക്കപ്പെട്ടാലും പരിഭവം ഇല്ലെന്ന് അറിയിച്ചു. റബീഅ(റ)യുടെയും ഹബീബി(റ)ന്റെയും വർത്തമാനവും പ്രവാചകരുﷺടെ പ്രതികരണവും അസീദ് അറിഞ്ഞു. അയാൾ നേരെ ത്വാഇഫിലേക്ക് പുറപ്പെട്ട് അവിടെ താമസിച്ചു. കാലങ്ങൾ കഴിഞ്ഞു. പ്രവാചകൻﷺ മക്ക ജയിച്ചടക്കി. ചുരുക്കം ചില ആളുകളെ കണ്ടെത്തിയാൽ അവരെ സായുധമായി നേരിടാം എന്ന് പ്രഖ്യാപിക്കപ്പെട്ടവരിൽ അസീദും ഉണ്ടായിരുന്നു.
ആ ഇടയ്ക്ക് സാരിയത്തു ബിൻ സുനൈം(റ) മക്കയിൽ നിന്ന് ത്വാഇഫിലേക്ക് എത്തി. അയാൾ അസീദിനെ കണ്ടുമുട്ടി. അസീദ് വിവരങ്ങൾ അന്വേഷിച്ചു. പ്രവാചകരുﷺടെ ആഗമനവും മക്കാ വിജയവും എല്ലാം വിശദമായിത്തന്നെ അയാൾ പറഞ്ഞു കൊടുത്തു. എന്നിട്ട് അയാൾ ഇങ്ങനെ കൂടി ചേർത്തു. അല്ലാഹു മുഹമ്മദ് നബിﷺക്ക് വിജയം സമ്മാനിച്ചിരിക്കുന്നു. അവന്റെ സഹായം പ്രവാചകർﷺക്ക് കനിഞ്ഞ് നൽകിയിരിക്കുന്നു. നിങ്ങൾ ആ പ്രവാചകന്റെﷺ അടുക്കലേക്ക് ചെല്ലൂ. അങ്ങനെ സമീപിക്കുന്നവരെ ഒന്നും പ്രവാചകൻﷺ വധിക്കുകയില്ല. നിങ്ങൾക്ക് ധൈര്യമായി പോകാം. പ്രസവം പ്രതീക്ഷിച്ചു കഴിയുന്ന ഭാര്യയോടൊപ്പം അസീദ് പുറപ്പെട്ടു. ഖർന്നു സആലിബിൽ വച്ച് പ്രസവം നടന്നു. അദ്ദേഹം വീട്ടിലേക്ക് പ്രവേശിച്ച് നീളക്കുപ്പായവും തലപ്പാവും അണിഞ്ഞു. പ്രവാചക സവിധത്തിലേക്ക് പുറപ്പെട്ടു.
തിരുനബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ പ്രവാചകന്ﷺ കാവൽക്കാരനായി സാരിയ(റ) അവിടെയുണ്ടായിരുന്നു. ആയുധമണിഞ്ഞ് നിൽക്കുന്ന സാരിയയുടെ അടുത്തുകൂടി തിരുനബിﷺയുടെ അടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു. അല്ലയോ പ്രവാചകരേﷺ അവിടുന്ന് അസീദിനെ കണ്ടുമുട്ടി അനുവദിക്കുന്നതിന് കുഴപ്പമില്ലെന്ന പ്രസ്താവന ഇറക്കിയിട്ടുണ്ടോ? പ്രവാചകൻﷺ പറഞ്ഞു, അതെ. അദ്ദേഹം സത്യവിശ്വാസിയായി തങ്ങളുടെ സന്നിധിയിലേക്ക് വന്നാൽ അദ്ദേഹത്തെ സ്വീകരിക്കുമോ? അതെ, എന്നുതന്നെ പ്രവാചകർﷺ മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം തന്റെ കൈകൾ തിരുനബിﷺയുടെ കരങ്ങളിലേക്ക് ചേർത്തുവച്ചു.
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇതാ ഞാൻ തന്നെയാണ് അസീദ്. എന്റെ കരങ്ങൾ അവിടുത്തെ തിരുകരങ്ങളിലേക്ക് ചേർത്തുവച്ചിരിക്കുന്നു. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിച്ചു. അനുയായികളിൽ ഒരാളെ വിളിച്ച് ഇങ്ങനെ വിളംബരം ചെയ്യാൻ പറഞ്ഞു. അസീദ് സത്യവിശ്വാസിയായി തിരുസവിധത്തിൽ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് പ്രവാചകൻﷺ സംരക്ഷണം പ്രഖ്യാപിച്ചിരിക്കുന്നു. ശേഷം, തിരുനബിﷺ അയാളുടെ മുഖത്ത് തഴുകി തലോടി. മാറത്ത് തിരുകരങ്ങൾ കൊണ്ട് സ്പർശിച്ചു.
പിൽക്കാലത്ത് ഇരുട്ടുള്ള മുറിയിലേക്ക് അദ്ദേഹം പ്രവേശിച്ചാൽ അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കുമായിരുന്നുവത്രേ. അതുവഴി മുറിയിലും പ്രകാശം പരക്കും.
നേർവഴിയുടെ സംഗീതം ആസ്വദിച്ചു. പിന്നെ അദ്ദേഹം അത് പ്രമേയമായി മനോഹരമായ ഒരു കവിത ചൊല്ലി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
