Tweet 640

    Tweet 640
    March 15, 2024 • Friday
    Post Header

    ളിമാം ബിൻ സഅലബ(റ)യുടെ നിവേദക സംഘം
    അബൂ ഹുറൈറ(റ) പറയുന്നു. ഒരു ദിവസം നബിﷺ പള്ളിയിൽ ചാരി ഇരിക്കുകയായിരുന്നു. ഒരാൾ ഒട്ടകപ്പുറത്തു വന്നു പള്ളിയുടെ സമീപത്ത് ഇറങ്ങി. അടുത്തുതന്നെ ഒട്ടകത്തെ ബന്ധിച്ചു. ശേഷം, പള്ളിയിലേക്ക് കടന്നു വന്നു. അതികായനും മുടി നീട്ടി വളർത്തി, രണ്ടു കുടുമയുള്ള ആളുമായിരുന്നു അദ്ദേഹം. അയാൾ നേരെ പ്രവാചകരുﷺടെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളിൽ ആരാണ് മുഹമ്മദ്ﷺ? നിങ്ങളിൽ ആരാണ് അബ്ദുൽ മുത്തലിബിന്റെ പൗത്രൻﷺ? ഞങ്ങൾ അയാളോട് പറഞ്ഞു. അത് ആ ഇരിക്കുന്ന വെളുത്ത വ്യക്തിത്വം തന്നെ.
    മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ഒരാൾ പ്രവാചക സവിധത്തിലേക്ക് വന്നു. ആരാണ് മുഹമ്മദ്ﷺ എന്ന് ചോദിച്ചു കൊണ്ട് തിരുനബിﷺയുടെ സമീപത്തേക്ക് നീങ്ങി. എന്നിട്ട് അയാൾ ഇങ്ങനെ പറഞ്ഞു. ഞാൻ പരുഷമായിട്ടായിരിക്കും അവിടുത്തോട് സംസാരിക്കുന്നത്. അതിൽ അവിടുന്ന് പരിഭവം ഒന്നും വിചാരിക്കരുത്. നബിﷺ പറഞ്ഞു. നിങ്ങൾ എങ്ങനെയും സംസാരിച്ചോളൂ അതുകൊണ്ട് എനിക്കൊന്നുമില്ല.
    അനസ്(റ) പറയുന്നു. നമ്മെ ആശ്ചര്യപ്പെടുത്തുന്ന വിധം പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ആളുകൾ ചോദിക്കുന്ന കാര്യങ്ങളിൽ ഇടപെടരുത് എന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്. ചോദിക്കുന്നവർ ചോദിക്കും ഞങ്ങൾ അത് കേട്ടുകൊണ്ടിരിക്കും.
    ആഗതന്റെ ചോദ്യം ഇങ്ങനെ തുടർന്നു. അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുത്തെ പ്രതിനിധി എന്നെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. അല്ലാഹു തങ്ങളെ അവന്റെ ദൂതനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. അതെ ശരിയാണല്ലോ. നബിﷺ പ്രതികരിച്ചു. എന്നാൽ ആകാശത്തെ സൃഷ്ടിച്ചത് ആരാണ്? അല്ലാഹു. ഭൂമിയെ പടച്ചത് ആരാണ്? അല്ലാഹു. ഈ പർവതങ്ങളെ നാട്ടുകയും അതിന്മേലുള്ള വസ്തുക്കളെ സ്ഥാപിക്കുകയും ചെയ്തവൻ ആരാണ്? അല്ലാഹു. അയാൾ ചോദിക്കുകയും നബിﷺ ഉത്തരം പറയുകയും ചെയ്തു.
    അബൂഹുറൈറ(റ)യും അനസും(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം. ആഗതൻ ചോദിച്ചു. എന്നെയും തങ്ങളെﷺയും നമുക്കു മുമ്പുള്ളവരെയും സൃഷ്ടിച്ചവനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും അവനോട് ആരെയും പങ്കു ചേർക്കരുത് എന്നും നമ്മുടെ മുൻഗാമികൾ മുതൽ ആരാധിച്ചു കൊണ്ടിരിക്കുന്ന ബുദ്ദുകളെ മുഴുവൻ ഉപേക്ഷിക്കണമെന്നും അല്ലാഹു തങ്ങളോട് കൽപ്പിച്ചിട്ടുണ്ടോ? നബിﷺ പറഞ്ഞു, അതെ.
    രാവിലും പകലിലുമായി അഞ്ചുനേരത്തെ നിസ്കാരം നിലനിർത്തണമെന്ന് അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? അതെ. നമ്മുടെ കൂട്ടത്തിലെ ധനികരിൽ നിന്ന് സമ്പാദ്യത്തിന്റെ വിഹിതം ധർമ്മമായി സ്വീകരിച്ച് പാവപ്പെട്ടവർക്ക് നൽകാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഉണ്ട്. വർഷത്തിലെ 12 മാസത്തിൽ നിന്ന് ഒരു മാസം വ്രതം അനുഷ്ഠിക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഉണ്ട്. അല്ലാഹുവിന്റെ ഭവനം ലക്ഷ്യം വെച്ചുകൊണ്ട് വർഷത്തിൽ ഹജ്ജ് ചെയ്യണം എന്ന് അല്ലാഹുവിന്റെ കല്പനയുണ്ടെന്ന് അവിടുത്തെ പ്രതിനിധി എന്നോട് പറഞ്ഞുവല്ലോ! അത് ശരിയാണോ? അതെ.
    കാര്യങ്ങളെല്ലാം വിശദമായിത്തന്നെ അയാൾ നബിﷺയോട് അന്വേഷിച്ചു. ഇസ്ലാമിന്റെ അടിസ്ഥാന ആചാരങ്ങളും അനുഷ്ഠാനങ്ങളും എണ്ണിയെണ്ണി തന്നെ സംസാരിച്ചു. ഒടുവിൽ അയാൾ സത്യവാചകം ചൊല്ലി ഇസ്ലാം പ്രഖ്യാപിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. അവിടുന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ എന്റെ സമൂഹത്തിലേക്കുള്ള പ്രതിനിധിയാണ്. അഥവാ സന്ദേശ മുഴുവനും എന്റെ ജനതയിലേക്ക് ഞാൻ എത്തിക്കും.
    സാബിതി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഇസ്ലാമിലെ നിർബന്ധ കാര്യങ്ങൾ എണ്ണിപ്പറഞ്ഞതിനുശേഷം അയാൾ പറഞ്ഞു. ഈ പറയപ്പെട്ടതിൽ നിന്നും ഒന്നും ഞാൻ കുറയ്ക്കുകയോ ഇതിനേക്കാൾ ഒന്നും ഞാൻ വർദ്ധിപ്പിക്കുകയോ ചെയ്യില്ല. അയാൾ പറഞ്ഞത് സത്യമാണെങ്കിൽ അതുവഴി അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് നബിﷺ അപ്പോൾ തന്നെ പ്രതികരിച്ചു.
    ഈ സംഭവത്തെ പരാമർശിച്ചുകൊണ്ട് ഉമറുബ്നു ഖത്വാബ്(റ) പറഞ്ഞു. ളിമാമു ബിൻ സഅലബ(റ)യെ പോലെ ചോദിക്കുകയും ഉത്തരങ്ങൾ സ്വീകരിക്കുകയും ചെയ്ത മറ്റൊരാളെയും എന്റെ ദൃഷ്ടിയിൽ പെട്ടിട്ടില്ല.
    പ്രവാചകനുﷺമായുള്ള സംഭാഷണത്തിനു ശേഷം ഒട്ടകത്തെ കെട്ടഴിച്ചു അതിന്മേൽ സഞ്ചരിച്ച് അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി. അപ്പോഴേക്കും പ്രദേശവാസികൾ അയാളുടെ ചുറ്റും കൂടി. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി തന്നെ പറഞ്ഞു. ലാത്തയെയും ഉസ്സയെയും നിരാകരിച്ചു കൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. അപ്പോൾ പറഞ്ഞു. ളിമാം ഇങ്ങനെയൊന്നും സംസാരിക്കരുത്. വെള്ളപ്പാണ്ടോ കുഷ്ഠരോഗമോ ഭ്രാന്തോ ഒക്കെ നിങ്ങൾക്ക് സംഭവിച്ചേക്കാം. ലാത്തയും ഉസ്സയും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല എന്ന് ഉടനെ തന്നെ അദ്ദേഹം പ്രതികരിച്ചു. ശേഷം, അദ്ദേഹം വിശദീകരിച്ചു. മഹത്തായ ഒരു ഗ്രന്ഥത്തോടൊപ്പം അല്ലാഹു അവന്റെ ദൂതനെﷺ നിയോഗിച്ചിരിക്കുന്നു. ഞാനിതാ സത്യസാക്ഷ്യ വാചകം പ്രഖ്യാപിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതൻ ആണെന്നനും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവിടുന്ന് കൽപ്പിച്ചതും വിരോധിച്ചതും ആയ കാര്യങ്ങളുമായിട്ടാണ് ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഈ സംഭാഷണം അവസാനിച്ചതും അന്ന് വൈകുന്നേരം ആയപ്പോഴേക്ക് അവിടെയുള്ള മുഴുവൻ സ്ത്രീപുരുഷന്മാരും ഇസ്ലാം സ്വീകരിച്ചു. വൈകാതെ തന്നെ അവർ പള്ളി നിർമ്മിക്കുകയും വാങ്കൊലി മുഴക്കുകയും ചെയ്തു.
    ഇബ്നു അബ്ബാസ്(റ) പറയുന്നു. ളിമാമു ബിൻ സഅലബ(റ) യോളം മഹത്വമുള്ള ഒരു അന്വേഷണ ദൂതനെയും നാം കേട്ടിട്ടേയില്ല.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...