Tweet 604

    Tweet 604
    February 8, 2024 • Thursday
    Post Header

    സുകൂനിൽ നിന്നുള്ള തുജീബ് ഗോത്രത്തിലെ ദൗത്യസംഘം.
    യമനിലെ സുക്കൂനിൽ നിന്ന് തുജീബ് ഗോത്രത്തിലെ പതിമൂന്ന് അംഗങ്ങൾ ഒരു നിവേദക സംഘമായി പ്രവാചക സവിധത്തിലേക്ക് വന്നു. അവരുടെ സമ്പാദ്യത്തിൽ നിന്ന് ദാനധർമ്മമായി നൽകേണ്ട സ്വത്തുവകകളുമായിട്ടാണ് അവർ വന്നത്. അവരുടെ ആഗമനം പ്രവാചകരെﷺ വല്ലാതെ സന്തോഷിപ്പിച്ചു. അവരെ ആദരപൂർവ്വം സ്വീകരിച്ചു. അവർ പറഞ്ഞു അല്ലയോ പ്രവാചകരേﷺ! ഞങ്ങൾ ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കൽ നിർബന്ധമായുള്ള സാമ്പത്തിക വിഹിതവും ആയിട്ടാണ് വന്നിട്ടുള്ളത്. അത് നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് തന്നെ കൊണ്ടുപോയി അവിടെയുള്ള പാവങ്ങൾക്ക് കൊടുക്കൂ എന്ന് പ്രവാചകൻﷺ പ്രതികരിച്ചു. ഞങ്ങളുടെ നാട്ടിലെ എല്ലാ ദരിദ്രർക്കും കൊടുത്തു തീർന്ന മിച്ചം വന്നതാണ് ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളത് എന്ന് അവർ പ്രതികരിച്ചു. അബൂബക്കർ(റ) അപ്പോൾ ഇടപെട്ടുകൊണ്ട് പറഞ്ഞു. ഇതുവരെയും അറബ് ഗോത്രങ്ങളിൽ നിന്ന് ഇങ്ങനെ ഒരു വിഭാഗം നമ്മളുടെ അടുക്കലേക്ക് വന്നിട്ടില്ലല്ലോ. എത്രമേൽ സംതൃപ്തരായും ദൗത്യങ്ങൾ നിർവഹിച്ചുകൊണ്ടുമാണ് അവർ എത്തിയിട്ടുള്ളത്.
    അവർ പ്രവാചകനിﷺൽ നിന്ന് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അവകൾ രേഖപ്പെടുത്തിവെച്ചു. ഖുർആനും തിരുചര്യകളും അവർ നേരിട്ടുതന്നെ പഠിച്ചു. അതോടെ പ്രവാചകന്ﷺ അവരോട് താൽപര്യം വർദ്ധിക്കുകയും അവരുടെ ആതിഥ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ ബിലാലി(റ)നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, അവർ നീണ്ടകാലം നിൽക്കാൻ താല്പര്യപ്പെട്ടില്ല. വേഗം തന്നെ നാട്ടിലേക്ക് മടങ്ങി പോകണമെന്ന് അവർ താൽപര്യം പ്രകടിപ്പിച്ചു. ഞങ്ങൾ അല്ലാഹുവിന്റെ ദൂതനെﷺ കണ്ടതും സംസാരിച്ചതും ഞങ്ങൾക്ക് ലഭിച്ച അനുഭവങ്ങളും അതിവേഗം ഞങ്ങളുടെ നാട്ടുകാർക്ക് തിരിച്ചു ചെന്ന് എത്തിച്ചു കൊടുക്കണം അതിനുവേണ്ടിയാണ് ഞങ്ങൾ ധൃതി കൂട്ടുന്നത് എന്നവർ പറഞ്ഞു.
    അധികം വൈകാതെ തന്നെ അവർ യാത്ര ചോദിക്കാൻ വേണ്ടി പ്രവാചക സവിധത്തിൽ എത്തി. ദൗത്യ സംഘങ്ങൾക്ക് നൽകുന്ന ഏറ്റവും മികച്ച ഉപഹാരങ്ങൾ നൽകി പ്രവാചകൻﷺ അവരെ യാത്രയാക്കി. അവരുടെ സാധനസാമഗ്രികൾക്ക് മേൽനോട്ടം കൊടുത്തുകൊണ്ട് ഒരു പ്രായം കുറഞ്ഞയാൾ അവരുടെ ചരക്കുകൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അയാൾ അതുവരെ പ്രവാചക സവിധത്തിലേക്ക് വന്നിരുന്നില്ല. യാത്രാസംഘം തിരിച്ചു ചരക്കുകൾക്കടുത്ത് എത്തിയപ്പോൾ സംഘം അയാൾക്ക് അനുമതി നൽകി. പ്രവാചകനെﷺ കണ്ട് യാത്ര പറഞ്ഞു വരാൻ നിർദേശിച്ചു. അയാൾ അതിവേഗം തിരുസന്നിധിയിലെത്തി.
    ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ഇവിടെ വന്ന് യാത്ര ചോദിച്ചു പോയ സംഘത്തോടൊപ്പം ഉള്ള ആളാണ് ഞാൻ. അവർക്ക് അവരുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി സന്തോഷിപ്പിച്ചതുപോലെ എനിക്കും എന്റെ ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റി തന്നാലും. എനിക്ക് മറ്റു സാധാരണ ആവശ്യങ്ങളൊന്നുമല്ല മുന്നോട്ടുവെക്കാനുള്ളത്. അല്ലാഹുവിൽ നിന്നുള്ള പൊരുത്തവും കാരുണ്യവും അവിടുന്ന് എനിക്ക് നേടി തരണം. അതിനുവേണ്ടി അവിടുന്ന് പ്രാർത്ഥിക്കണം. അതാണ് ഞാൻ ഉപഹാരമായി അവിടുന്ന് താൽപര്യപ്പെടുന്നത്. എന്റെ സമ്പന്നതയും ഐശ്വര്യവും ആത്മസംതൃപ്തിയും ഹൃദയസംബന്ധതയുമായി നിലനിൽക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റു ഭൗതിക സമ്പാദ്യങ്ങൾ ഒന്നും ഞാൻ താല്പര്യപ്പെടുന്നില്ല. പ്രവാചകൻﷺ അദ്ദേഹത്തിനുവേണ്ടി സവിശേഷമായ പ്രാർത്ഥന നടത്തി. പാപങ്ങൾ പൊറുത്ത് കാരുണ്യം ചൊരിഞ്ഞ് ഹൃദയസംബന്ധന നൽകേണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ശേഷം, സ്നേഹോപഹാരങ്ങൾ നൽകി യാത്രയാക്കി.
    പിന്നീട് സംഘം മുഴുവനും നാട്ടിലേക്ക് മടങ്ങി. ഹിജ്റയുടെ പത്താം വർഷം മിനയിൽ വെച്ചുകൊണ്ടാണ് അവരിൽനിന്ന് ചിലയാളുകളെ പിന്നീട് സംഗമിക്കാൻ ആയത്. അപ്പോൾ പ്രവാചകൻﷺ ആ ചെറുപ്പക്കാരനെ കുറിച്ച് ചോദിച്ചു. അയാളെക്കുറിച്ച് നാട്ടിൽ നിന്ന് വന്നവർക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണെന്നും ഈ ലോകത്തുള്ള മുഴുവൻ സമ്പാദ്യങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വച്ച് വിതരണം ചെയ്താലും ഒരു ശകലം പോലും അതിൽ നിന്ന് അയാൾ താൽപര്യപ്പെടുന്നില്ലെന്ന് അയാളെക്കുറിച്ച് മറ്റുള്ളവർ പരിചയപ്പെടുത്തി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...