Tweet 603

    Tweet 603
    February 7, 2024 • Wednesday
    Post Header

    ബഹ്റാഅ് ദൗത്യ സംഘം തിരു സന്നിധിയിലേക്ക്
    കരീമത് ബിൻത് മിഖ്ദാദ്(റ) എന്ന മഹതി പറയുന്നു. എന്റെ ഉമ്മ ളുബാഅത് ബിൻത് സുബൈർ ബിൻ അബ്ദുൽ മുത്തലിബ് പറയുന്നത് ഞാൻ കേട്ടു. ബഹ്റാഇൽ നിന്നുള്ള 13 അംഗ സംഘം അവരുടെ വാഹനങ്ങളിൽ മിഖ്ദാദ് ബിൻ അംറിന്റെ വീട്ടുമുന്നിൽ വരെ എത്തി. ഞങ്ങൾ ഞങ്ങളുടെ ബനൂ ഹുദൈലയിലുള്ള ഭവനത്തിൽ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. സംഘത്തിന്റെ ആഗമനമറിഞ്ഞ് മിഖ്ദാദ് അവരുടെ അടുക്കലേക്ക് ചെന്ന് സ്വീകരിച്ചു. അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ഹൈസ് പലഹാരം കൊടുത്ത് അവരെ സൽകരിച്ചു.
    ളുബാഅ(റ) എന്ന മഹതി പറയുന്നു. അവർ വരുന്നതിനു മുമ്പ് തന്നെ ഞങ്ങൾ തയ്യാർ ചെയ്ത ഭക്ഷണമായിരുന്നു അത്. അന്നദാന പ്രിയനായ മിഖ്ദാദ് അതിഥികൾ വന്നപ്പോൾ അവർക്ക് വേണ്ടി അതിവേഗം അതെടുത്തു കൊണ്ടുപോവുകയായിരുന്നു. അവർ അതിൽ നിന്ന് ഭക്ഷിച്ച് പാത്രം തിരിച്ചു കൊടുത്തു വിട്ടു. പാത്രത്തിൽ ശേഷിച്ചത് സമാഹരിച്ച് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി. അത് വീട്ടിലെ പരിചാരിക സിദ്റയുടെ പക്കൽ തിരുനബിﷺക്ക് വേണ്ടി കൊടുത്തയച്ചു. അപ്പോൾ അവിടുന്ന് ഉമ്മുസലമ(റ)യുടെ ഭവനത്തിൽ ആയിരുന്നു. ഭക്ഷണം സ്വീകരിച്ച തിരുനബിﷺ ചോദിച്ചു. ളുബാഅ(റ) തന്നയച്ചതാണോ ഈ ഭക്ഷണം? അതെ എന്ന് അറിയിച്ചപ്പോൾ അവിടെ വെക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു അബൂ മഅബദിന്റെ അതിഥികൾ എന്തായി? അപ്പോൾ ഞാൻ പറഞ്ഞു അവർ അവിടെയുണ്ട്.
    കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്ന് നബിﷺയും പരിസരത്തുള്ളവരും കഴിച്ചു. സിദ്റയെ അടുത്തിരുത്തി ഭക്ഷിപ്പിച്ചു. അത്ഭുതകരമായി ശേഷിച്ച ഭക്ഷണം സിദ്റയെ തന്നെ ഏൽപ്പിച്ചു. അതുകൊണ്ട് പോയി അതിഥികൾക്ക് നൽകാൻ ആവശ്യപ്പെട്ടു. ആവോളം അവർ എല്ലാവരും അവിടെ താമസിച്ച അത്രയും ദിവസങ്ങൾ ഭക്ഷിച്ചു. അവർക്ക് ഏറെ സന്തോഷവും സംതൃപ്തിയുമായി. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഇത്രത്തോളം സുലഭമായി നിങ്ങൾ നൽകിയല്ലോ എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു. ഇത് പ്രവാചകർﷺ ഭക്ഷിച്ചതിന്റെ ബാക്കിയാണ്. അവിടുത്തെ കരങ്ങളുടെ അനുഗ്രഹമാണ് ഇത്രയും വിഭവ വർദ്ധനവിന് കാരണം. അപ്പോൾ അവർ പ്രവാചകരുﷺടെ പ്രവാചകത്വത്തെ ആവേശപൂർവം പ്രഖ്യാപിക്കുകയും വിശ്വാസം പ്രാമാണികമായി ബോധ്യപ്പെട്ടതിന്റെ ഉറപ്പിൽ സന്തോഷിക്കുകയും ചെയ്തു. പ്രവാചകൻﷺ ലക്ഷ്യം സാധിക്കുകയും അവർക്ക് ഇസ്ലാമിക വിജ്ഞാനീയങ്ങൾ പകർന്നു കൊടുക്കുകയും ചെയ്തു. പിന്നെയും കുറച്ചുദിവസം അവർ അവിടെ താമസിച്ചു. ശേഷം അവർ അവരുടെ നാടുകളിലേക്ക് മടങ്ങിയപ്പോൾ ഉപഹാരങ്ങൾ നൽകി അവരെ യാത്രയാക്കി.
    പ്രവാചകർﷺ രൂപപ്പെടുത്തിയ സാമൂഹിക ഗാത്രത്തിൽ ദൗത്യസംഘങ്ങൾ എത്തിച്ചേർന്നാൽ അവരെ സ്വീകരിക്കാനും പ്രവാചകനെﷺയും ഇസ്ലാമിനെയും പരിചയപ്പെടുത്താനും കൃത്യമായ വിചാരങ്ങൾ ഉണ്ടായിരുന്നു. പ്രവാചകരുﷺടെ അല്ലാഹു വെളിപ്പെടുത്തിയ സ്വഭാവവും സൗന്ദര്യവും സൽക്കാരവും അസാധാരണ ഭാവങ്ങളും എല്ലാം ആകർഷിക്കപ്പെടാവുന്ന മഹത് ഗുണങ്ങൾ ആയിരുന്നു. എല്ലാ ഭാഗത്തു കൂടെയും നേർവഴിയിലൂടെ വെളിച്ചം ലഭിച്ച ആളുകൾ ഉണ്ടായിരുന്നു. ജനപഥങ്ങൾ ഒന്നായി തന്നെ ഇസ്ലാമിലേക്ക് വരുന്ന മനോഹരമായ ദൃശ്യങ്ങളുടെ കാലമായിരുന്നു മദീനയിലേക്ക് ദൗത്യസംഘങ്ങൾ വന്ന കാലം. വരുന്ന ഓരോ സംഘങ്ങളും ഏറ്റെടുത്ത വെളിച്ചങ്ങൾ അവരുടെ നാട്ടിലേക്കും ഭൂഖണ്ഡത്തിലേക്കും എത്തിച്ചുകൊടുത്തു. അങ്ങനെ ചെറിയ ഒരു കാലം കൊണ്ട് ഇസ്ലാം ലോകത്ത് എവിടെയും വിലാസം നേടി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...