
ബലിയ്യ് ഗോത്രത്തിൽ നിന്നുള്ള ദൗത്യസംഘം
റുവൈഫ് ബിന് സാബിത്തിൽ ബലവി(റ)യിൽ നിന്നുള്ള നിവേദനം ഇമാം ഇബ്നു സാഹിദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം റബീഉൽ അവ്വലിൽ ഞങ്ങളുടെ ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം മദീനയെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. ഞാൻ സാധാരണ മദീനയിൽ എത്തുമ്പോൾ പോകാറുള്ള ബനൂ ജദീല ഗോത്രത്തിൽ ഞങ്ങൾ സംഘമായി എത്തിച്ചേർന്നു. അവിടെനിന്ന് നേരെ പ്രവാചക സവിധത്തിലേക്ക് നീങ്ങി. അവിടുന്ന് അവിടുത്തെ ഭവനത്തിൽ അനുയായികളോടൊപ്പം ഇരിക്കുകയായിരുന്നു. ഞാൻ അവിടുത്തേക്ക് സലാം ചൊല്ലി. അപ്പോൾ എന്നെ പേരിട്ടു വിളിച്ചു. റുവൈഫീ…. ഞാൻ പറഞ്ഞു. ലബ്ബൈക്ക്, ഞാനിതാ വിളിക്ക് ഉത്തരം ചെയ്യുന്നു. എന്നിട്ട് എന്നോട് ചോദിച്ചു. ആരാണ് ഒപ്പമുള്ളത്?എന്റെ നാട്ടുകാരാണ്. നിങ്ങൾക്കും നിങ്ങളുടെ ജനതക്കും സ്വാഗതം.
ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവിന്റെ ഏകത്വത്തിലും അവിടുത്തെ പ്രവാചകത്വത്തിലും വിശ്വസിച്ചുകൊണ്ടാണ് എന്നോടൊപ്പമുള്ളവർ വന്നിട്ടുള്ളത്. അവരുടെ ജനതയുടെ മുഴുവൻ പ്രതിനിധികളായിട്ടാണ് അവർ വന്നത്. അല്ലാഹു ആർക്കെങ്കിലും നന്മ പ്രദാനം ചെയ്യാൻ നിശ്ചയിച്ചാൽ അവരെ ഇസ്ലാമിലെത്തിക്കും. അപ്പോൾ കൂട്ടത്തിലെ മറ്റൊരു നേതാവ് മുന്നോട്ടുവന്നു. അബൂ ദുബൈബ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ ദൂതരെﷺ, ഞങ്ങൾ അല്ലാഹുവിന്റെ ഏകത്വവും അവിടുത്തെ പ്രവാചകത്വവും വിശ്വസിച്ച് സാക്ഷ്യപ്പെടുത്തിയാണ് വന്നിട്ടുള്ളത്. ഞങ്ങൾ ഇതുവരെ ആരാധിച്ചുകൊണ്ടിരുന്നതിനെ മുഴുവൻ ഞങ്ങൾ വർജ്ജിച്ചിരിക്കുന്നു.
നിങ്ങൾക്ക് ഇസ്ലാമിലേക്ക് മാർഗ്ഗദർശനം നൽകിയ അല്ലാഹുവിനു സർവസ്തുതിയും. ഇസ്ലാമല്ലാത്ത ഏത് വിശ്വാസധാരയിൽ ആര് മരണപ്പെട്ടാലും അവരുടെ സങ്കേതം നരകമാണ്. ഞാൻ അതിഥി സൽക്കാരത്തിൽ വലിയ താല്പര്യമുള്ള ആളാണ്. എനിക്കതിൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമോ? അബൂ ദുബാബ് നബിﷺയോട് ചോദിച്ചു. ധനികർക്കും പാവപ്പെട്ടവർക്കും ചെയ്യുന്ന ഏതു നന്മയ്ക്കും അല്ലാഹുവിൽ നിന്ന് പ്രതിഫലം ഉണ്ട്. അപ്പോൾ വീണ്ടും അദ്ദേഹം ചോദിച്ചു. അതിഥിയായി പരിഗണിക്കപ്പെടുന്ന ദിവസങ്ങൾ എത്രയാണ്? മൂന്നുദിവസം. പിന്നീടുള്ളത് പൊതു ധർമ്മമായി പരിഗണിക്കപ്പെടും. നിങ്ങളുടെ അടുക്കൽ താമസിക്കുന്ന ഒരു അതിഥി നിങ്ങളെ പ്രയാസപ്പെടുത്താൻ പാടില്ല.
പ്രാന്ത പ്രദേശത്ത് ഒറ്റപ്പെട്ടു കാണുന്ന ആടിന്റെ അവസ്ഥ എന്താണ്? അത് ഒന്നുകിൽ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളെപ്പോലെ മറ്റൊരാൾക്ക് അല്ലെങ്കിൽ ചെന്നായക്ക്. അപ്പോൾ ഒട്ടകമോ? നിങ്ങളുടേതാണെങ്കിൽ നിങ്ങൾക്ക് അല്ലെങ്കിൽ അതിന്റെ ഉടമസ്ഥനും. ഉടമ അതിനെ കണ്ടെത്തുന്നതുവരെ അതിനെ ഉപേക്ഷിക്കുക. ഇതുപോലെ ഉയർന്നു വന്ന മുഴുവൻ ചോദ്യങ്ങൾക്കും പ്രവാചകൻﷺ ഉത്തരം നൽകി.
പിന്നീട് പ്രവാചകൻﷺ വന്നപ്പോൾ കുറച്ച് കാരക്കകൾ കൊണ്ടുവന്നു. അതിൽ നിന്ന് വിശപ്പടക്കാൻ അവരോട് അഭ്യർത്ഥിച്ചു. മൂന്നുദിവസം അതിഥികളായി അവർ താമസിച്ചു. പിന്നീടവർക്ക് സമ്മാനങ്ങൾ നൽകി യാത്രയാക്കി. മദീനയിൽ നിന്ന് ലഭിച്ച ഉപഹാരങ്ങളുമായി അവർ നാട്ടിലേക്ക് പുറപ്പെട്ടു.
ഈയൊരു സംഭവത്തിൽ നിന്ന് എത്ര സന്ദേശങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ജീവിതത്തിന്റെ ഓരോഘട്ടത്തിലും എങ്ങനെയൊക്കെ സമീപിക്കണം എന്നതിന് കൃത്യമായ ദർശനങ്ങളും കാഴ്ചപ്പാടുകളും പ്രവാചകൻﷺ അവതരിപ്പിച്ചിരുന്നു എന്നതാണ് പ്രധാനം. കേവലമായ ഒരു മാനസിക വികാരത്തിനപ്പുറം ജീവിതത്തിന്റെ എല്ലാ സ്ഥലങ്ങളിലും കൃത്യമായ വീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് തന്നെയാണ് പ്രാഥമിക കാലത്തുതന്നെ ഇസ്ലാം ലോകത്തെ സംബോധന ചെയ്തത്. ഇന്നും ഇത്രമേൽ ധർമ്മ പാഠങ്ങൾ പറയാൻ വേറെ ഏതു നഗരിക്കാണ് മദീനയെക്കാൾ അവകാശമുള്ളത്! വേറെ ഏതു നേതാവിനാണ് മുഹമ്മദ് നബിﷺയേക്കാൾ അർഹതയുള്ളത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
