Tweet 595

    Tweet 595
    January 30, 2024 • Tuesday
    Post Header

    സുറദ് ബിൻ അബ്ദുല്ല(റ)യുടെ നേതൃത്വത്തിൽ മുസ്ലിംകൾ അണിയൊപ്പിച്ചു നിന്നു. ശത്രുക്കളുടെ 20 കുതിരകളെ അവർ പിടിച്ചടക്കി. ദീർഘമായ പകൽ. ശക്തമായ പ്രതിരോധം. ഈ സമയം പ്രവാചക സവിധത്തിലേക്ക് നിരീക്ഷണത്തിനു വേണ്ടി രണ്ടുപേരെ ജുറശുകാർ അയച്ചു. സായാഹ്ന നിസ്കാരം കഴിഞ്ഞ് പ്രവാചക സവിധത്തിൽ എത്തിയ അവരോട് തിരുനബിﷺ ചോദിച്ചു. ഏതു പ്രദേശത്താണ് ശകർ ഉള്ളത്? അവർ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ ഒരു മലയുണ്ട്. അതിന് കശർ എന്നാണ് പറയുക. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ഇനി മുതൽ അതിന്റെ പേരിൽ കശർ എന്നല്ല ശകർ എന്നാണ്. അപ്പോൾ ആഗതർ ചോദിച്ചു. അല്ലയോ പ്രവാചകരെﷺ എന്താണ് ഇപ്പോൾ അത് സംസാരിക്കാൻ ഉള്ള കാരണം?
    തിരുനബിﷺ പറഞ്ഞു. ഇപ്പോൾ ആ പർവതത്തിനടുത്തു അല്ലാഹുവിന്റെ ഒട്ടകങ്ങൾ അറുപ്പെടുന്നുണ്ട്. ഇപ്പോൾ അവരുടെ ഗോത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രവാചകൻﷺ പറഞ്ഞു. സുറദി(റ)ന്റെ ഇടപെടലും മുന്നേറ്റവും പ്രവാചകൻﷺ പ്രത്യേകം എടുത്തു സൂചിപ്പിച്ചു. നബിﷺയുടെ വർത്തമാനം കേട്ട ആഗതർ അബൂബക്കറി(റ)ന്റെയും ഉസ്മാന്റെ(റ)യും അടുത്തേക്ക് വന്നു. അവർ രണ്ടുപേരും ചോദിച്ചു. നിങ്ങൾ പ്രവാചകന്റെﷺ വർത്തമാനം കേട്ട് വെറുതെ നിൽക്കുകയാണോ? നിങ്ങളുടെ നാട്ടുകാർക്ക് വന്നുഭവിക്കാവുന്ന വിപത്തുകളെ കുറിച്ചല്ലേ അവിടുന്ന് പറഞ്ഞത്. പ്രവാചകരോﷺട് നാട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവിടെ വരാനുള്ള വിപത്ത് മാറിക്കിട്ടാൻ വേണ്ടി അല്ലാഹുവിനോട് അഭ്യർത്ഥിക്കാനും പറഞ്ഞു കൂടായിരുന്നോ?
    കേട്ട മാത്രയിൽ തന്നെ അവർ പ്രവാചക സവിധത്തിലേക്ക് ചെന്നു. നാട്ടിൽ വന്നേക്കാവുന്ന വിപത്തിനെ തൊട്ട് രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കാൻ പറഞ്ഞു. പ്രവാചകൻﷺ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ അവരിൽ നിന്ന് നീ വിപത്തിനെ ഉയർത്തണമേ! പിന്നെ അവർ അധികം അവിടെ നിന്നില്ല. നാട്ടിലേക്ക് തന്നെ മടങ്ങി. അവരുടെ നാട്ടുകാരോട് സംസാരിച്ചപ്പോൾ പ്രവാചകൻﷺ സംസാരിച്ച അതേ നിമിഷം തന്നെയായിരുന്നു ഈ ഗോത്രത്തിൽ ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നടന്നത്. പ്രവാചക സവിധത്തിൽ വന്നു പോയവർ നാട്ടുകാരോട് വിവരങ്ങളെല്ലാം വിശദമായി സംസാരിച്ചു. പിന്നെ അധികം വൈകിയില്ല. ജുറശിന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിലേക്ക് പുറപ്പെട്ടു. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ അവരെ ഹൃദയം തുറന്ന് സ്വാഗതം ചെയ്തു. വിശ്വസ്തരും സത്യസന്ധരും പ്രസന്ന മുഖരുമായ അതിഥികൾക്ക് സ്വാഗതം. നിങ്ങൾ എന്നിൽ നിന്നും ഞാൻ നിങ്ങളിൽ നിന്നുമാണ്. പ്രവാചകൻﷺ അനുമോദിച്ചു കൊണ്ട് പറഞ്ഞു.
    സവിശേഷമായ വിലാസങ്ങളോടെ അവർ നാട്ടിലേക്ക് മടങ്ങി. ആ പ്രദേശത്ത് മുഴുവനും സത്യത്തിന്റെ വെളിച്ചം പരന്നു. ഒരു ദൗത്യസംഘം മദീനയിൽ വന്ന് തങ്ങളുടെ പ്രദേശത്തേക്ക് മുഴുവനും നന്മയുടെ വാഹകരായി എത്തിച്ചേരുന്ന ശോഭനമായ ഒരു ചിത്രമാണ് നാം വായിച്ചത്. ഔപചാരികതയ്ക്ക് വേണ്ടി ദൗത്യസംഘങ്ങൾ നിരന്തരമായ ആഭ്യന്തര സന്ദർശനങ്ങൾ നടത്തുന്ന കാലത്ത്. ഒരു സന്ദർശനം കൊണ്ട് ഒരു ജനതയെ മുഴുവനും മാറ്റിയെടുക്കുന്ന സാമൂഹിക നിർമ്മാണത്തിന്റെ മദനി മെക്കാനിസം ആണ് നാം പഠിച്ചത്. ഒരു ജനതയോട് എങ്ങനെ പെരുമാറണമെന്നും ഏതുവിധത്തിലാണ് അവരെ നേർ ദിശയിലേക്ക് നയിക്കുക എന്നും പ്രവാചക പ്രഭുﷺ മദീനയിൽ നിന്ന് പഠിപ്പിച്ചതുപോലെ ലോകത്ത് ഏതു ആസ്ഥാനത്തുനിന്ന് ആരാണ് ആഗോള ജനതയ്ക്ക് പഠിപ്പിച്ചിട്ടുള്ളത്! ചരിത്രവും കാലവും വർത്തമാനവും സാക്ഷി..!
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...