Tweet 583

    Tweet 583
    January 18, 2024 • Thursday
    Post Header

    അബു മൂസ അൽ അശ്അരി(റ), മുആദ് ബിൻ ജബൽ(റ) എന്നിവരുടെ നേതൃത്വത്തിൽ യമനിലേക്കുള്ള നിയോഗം.
    അബൂ മൂസ അൽ അശ്അരി(റ) തന്നെ പറയുന്നു. അശ്അരികളിൽ നിന്നുള്ള രണ്ടുപേരോടൊപ്പം ഞാൻ തിരുനബിﷺയുടെ അടുത്ത് എത്തി. നബിﷺ അപ്പോൾ ബ്രഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്നോടൊപ്പം ഉള്ള രണ്ടുപേരും എന്റെ ഇരുവശങ്ങളിലായി നിന്നു. സക്കാത്ത് സമാഹരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങളെ ഏൽപ്പിക്കുമോ എന്ന് അവർ ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകൻﷺ മിസ്സ്വാക്ക് ചെയ്യുന്നത് ഞാൻ ഇങ്ങനെ നോക്കി നിന്നു. അതിനിടയിൽ അവിടുന്ന് ഇങ്ങനെ പറഞ്ഞു. സക്കാത്ത് സമാഹരിക്കാൻ ഉള്ള ഉത്തരവാദിത്വം ചോദിച്ചു വരുന്ന ആളുകൾക്ക് നമ്മൾ നൽകാറില്ല. അല്ലയോ അബൂ മൂസ(റ), നിങ്ങൾ തന്നെ പൊയ്ക്കോളൂ നേരെ യമനിലേക്ക്. അബു മൂസ(റ) തുടരുന്നു. എന്നെയും മുആദി(റ)നെയും യമനിലേക്ക് നബിﷺ നിയോഗിച്ചു. അവർ രണ്ടുപേരും അവരവരുടെ പ്രവിശ്യകളിൽ അവരുടെ ദൗത്യം നിർവഹിച്ചു.
    ഒരാൾ യമനിന്റെ ഉയർന്ന ഭാഗത്തും അടുത്തയാൾ യമനിന്റെ താഴ്ന്ന പ്രദേശത്തും. അബൂ മൂസ(റ) ആയിരുന്നു താഴ്ന്ന പ്രദേശത്തെ ഉത്തരവാദിത്വം ഏറ്റെടുത്തത്. രണ്ടുപേരെയും നിയോഗിക്കുന്ന സമയം തിരുനബിﷺ ചില ഉപദേശങ്ങൾ നൽകി. നിങ്ങൾ രണ്ടുപേരും ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുക. അവർക്ക് സുവിശേഷം അറിയിക്കുക. അവരെ വെറുപ്പിക്കരുത്. ലളിതമായ രൂപത്തിൽ ആയിരിക്കണം സംബോധന. പ്രയാസപ്പെടുത്തുന്ന രൂപത്തിലായിരിക്കരുത്. നിങ്ങൾ പരസ്പരം ഉൾക്കൊള്ളുകയും സഹകരിക്കുകയും വേണം. അഭിപ്രായ ഭിന്നതയിൽ ആവരുത്. അപ്പോൾ രണ്ടുപേരും പ്രവാചകനോﷺട് ചോദിച്ചു. യമനിലെ രണ്ട് പാനീയങ്ങളെ കുറിച്ച് അവിടുന്ന് മതവിധി പറഞ്ഞാലും. ഒന്നിന് ഞങ്ങൾ ബതഉ എന്നാണ് പറയുക. അത് തേനിൽ നിന്ന് വീഞ്ഞാക്കുകയും അത് കടുക്കുകയും ചെയ്യുന്ന പാനീയമാണ്. രണ്ടാമത്തേത് ചോളം ഗോതമ്പ് എന്നിവയിൽനിന്ന് വീഞ്ഞാക്കിയ ശേഷം കഠിനമാക്കുന്നതാണ്. അപ്പോൾ പ്രവാചകൻﷺ: ലഹരി പിടിപ്പിക്കുന്ന ഏത് തരം പാനീയം ആണെങ്കിലും അത് നിഷിദ്ധമാണ്.
    ഇനി ഓരോ പാനീയങ്ങളെയും എണ്ണിപ്പറയേണ്ടതില്ല. പൊതുവായ ഒരു തത്വം അവിടുന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. ലഹരി ഉണ്ടാക്കുന്ന ഏതു ദ്രാവകവും നിഷിദ്ധമാണെന്ന് വന്നാൽ ഉന്നയിക്കപ്പെടുന്ന ഏത് പാനീയത്തിന്റെയും സ്വഭാവം എന്താണെന്ന് അറിഞ്ഞാൽ മതിയല്ലോ.
    അബൂ മൂസ അൽ അശ്അരി(റ)യും മുആദും(റ) യമനിലേക്ക് എത്തി. രണ്ടുപേരും അവരവർക്ക് നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ പാർത്തു.
    ഇബ്നു അബ്ബാസ്(റ) പറയുന്നു. മുആദി(റ)നെ യമനിലേക്ക് അയച്ചപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യമനിൽ ചെല്ലുമ്പോൾ വേദക്കാരായ പലരെയും കാണും. അവരെ നിങ്ങൾ അല്ലാഹുവിലും റസൂലിﷺലും ഉള്ള വിശ്വാസത്തിലേക്ക് ക്ഷണിക്കണം. അവർ അത് സ്വീകരിക്കുന്ന പക്ഷം നിസ്കാരത്തെക്കുറിച്ചും മറ്റു കർമ്മങ്ങളെക്കുറിച്ചും നിങ്ങൾ സംസാരിക്കണം. ഇസ്ലാമിന്റെ മര്യാദകളും അവരെ പഠിപ്പിക്കണം. അവരിൽ നിന്ന് സമ്പത്തിന്റെ വിഹിതം സ്വീകരിക്കുമ്പോൾ അവർ താലോലിച്ചു വളർത്തുന്ന വസ്തുക്കളെ അവർക്ക് തന്നെ നൽകണം.
    മുആദ്(റ) യമനിൽ എത്തി സുബ്ഹി നിസ്കാരം അഥവാ പ്രഭാത പ്രാർത്ഥന നിർവഹിച്ചു. നിസ്കാരത്തിൽ വിശുദ്ധ ഖുർആനിലെ നാലാം അധ്യായം അന്നിസാഇലെ സൂക്തങ്ങൾ പാരായണം ചെയ്തു. കൂട്ടത്തിൽ അല്ലാഹു ഇബ്രാഹീമി(അ)നെ മിത്രമാക്കിയിരിക്കുന്നു എന്ന് ആശയമുള്ള സൂക്തം കടന്നുപോയി. അത് കേട്ടപ്പോൾ അവിടെയുള്ള ഒരാൾ പറഞ്ഞു. ഇബ്രാഹിമി(അ)ന്റെ ഉമ്മക്ക് ഏറെ സന്തോഷമായിരിക്കുന്നു…..
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...