Tweet 581

    Tweet 581
    January 16, 2024 • Tuesday
    Post Header

    അബൂസുഫിയാനെ(റ)യും മുഗീറ(റ)യെയും നിയോഗിച്ചത്…
    ഉറുവയിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. സഖീഫ് ഗോത്രക്കാരായ അബ്ദു യാലീൽ, അംറ് ബിൻ ഉമയ്യ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ വന്നു. അവർ ഇസ്ലാം സ്വീകരിച്ചു. ശേഷം അവർ തിരുനബിﷺയോട് ചോദിച്ചു. ഞങ്ങൾ ഇതുവരെ ആരാധിച്ചു കൊണ്ടിരുന്ന ദേവതയെ ഇനി എന്താണ് ചെയ്യുക? ഇനിയത് നീക്കം ചെയ്യാമല്ലോ എന്നായി തിരുനബിﷺയുടെ മറുപടി. പക്ഷേ, അവർക്കത് പെട്ടെന്ന് ഉൾകൊള്ളാനായില്ല. എന്തെങ്കിലും വിപത്തുകൾ സംഭവിക്കുമോ എന്നതായിരുന്നു ഒന്നാമത്തെ ഭയം. രണ്ടാമത് പ്രദേശവാസികൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു. അപ്പോൾ ഉമർ(റ) ചോദിച്ചു. ഒരു ഉപകാരമോ ഉപദ്രവമോ അതിനുള്ള അധികാരമോ ഇല്ലാത്ത ഒരു കല്ല് നീക്കം ചെയ്യുന്നതിൽ എന്താണ് സംഭവിക്കാനുള്ളത്? അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ അടുക്കലേക്കല്ല വന്നത്. അഥവാ നിങ്ങൾ ഇതിൽ ഇടപെട്ട് സംസാരിക്കേണ്ടതില്ല.
    ശേഷം, അവർ തിരുനബിﷺയോട് ഇങ്ങനെ പറഞ്ഞു. ഒരു മൂന്നുവർഷം അതിനെ അവിടെത്തന്നെ നിലനിർത്തിയാലോ? സത്യവിശ്വാസത്തിലുള്ള ആളുകൾ വീണ്ടും തെറ്റായ വിശ്വാസത്തിലേക്ക് പോകാൻ സാധ്യതയുള്ളതുകൊണ്ടാവണം തിരുനബിﷺ അതിനു സമ്മതിച്ചില്ല. പിന്നീട് അവർ രണ്ടുവർഷമെങ്കിലും, ഒരു വർഷമെങ്കിലും, ഒരു മാസമെങ്കിലും എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ, പ്രവാചകൻﷺ അതിനു അനുവദിച്ചില്ല. ഞങ്ങൾക്ക് ഒരിക്കലും അത് നീക്കം ചെയ്യാൻ സാധിക്കില്ല എന്നതായിരുന്നു അവരുടെ മനോഗതി. അടുത്തു മാത്രം ഇസ്ലാമിലേക്ക് വന്ന ആളുകളുടെ മനോവിചാരങ്ങൾ അങ്ങനെ ആകാം എന്ന് തിരുനബിﷺക്കറിയാം. അവസാനം നബിﷺ ഇങ്ങനെ ഒരു തീരുമാനം പറഞ്ഞു. അബൂസുഫിയാനെ(റ)യും മുഗീറ ബിൻ ശുഅ്ബ(റ)യെയും ഞാൻ അങ്ങോട്ട് അയക്കാം. അവർ ആ ദൗത്യം നിർവഹിച്ചു കൊള്ളും.
    ബഹുദൈവ വിശ്വാസം ഉള്ളിൽ ഒതുക്കിയ സഖീഫ് ഗോത്രത്തിലെ ഒരു വയോധികൻ പറഞ്ഞു. നമുക്ക് ഇങ്ങനെ ഒരു കരാറിൽ എത്താം. അതിനെ നീക്കം ചെയ്യാൻ വരുന്നവർക്ക് ഒന്നും സംഭവിക്കാതെ സുരക്ഷിതമായി ചെയ്യുന്നു എങ്കിൽ നമ്മുടെ വിശ്വാസം തെറ്റായിരുന്നു എന്നും ചെയ്യാൻ വന്നവർ സത്യത്തിന്മേലാണെന്നും നമുക്ക് ഉറപ്പിക്കാം. അതല്ല, ഏതെങ്കിലും വിധത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായാൽ അപ്പോൾ നമുക്ക് ബാക്കി നോക്കാം. വിഗ്രഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകും എന്ന വിശ്വാസത്തിലായിരുന്നു അയാളും. ഇതുകേട്ടപ്പോൾ ഉസ്മാൻ ബിൻ അബുൽ ആസ്(റ) പറഞ്ഞു. അബദ്ധം നിറഞ്ഞ നിങ്ങളുടെ ഹൃദയം നമുക്കിപ്പോൾ അനുഗ്രഹം ചെയ്തിരിക്കുന്നു. ദേവത നിങ്ങളെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു. ഒരിക്കലും ആ ദേവതയ്ക്ക് ആരാണ് തന്നെ ആരാധിച്ചതെന്നോ ആരാണ് തന്നെ ആരാധിക്കാത്തത് എന്നോ ഒന്നുമറിയില്ല.
    ഏതായാലും അബൂസുഫിയാനും(റ) മുഗീറ(റ)യും പുറപ്പെട്ടു. രാത്രിയിൽ തന്നെ അവിടെ എത്തി. രാവിലെ തന്നെ അവരുടെ ദൗത്യം അവർ നിർവഹിച്ചു. പ്രദേശവാസികൾ ഒന്നും തന്നെ കാര്യങ്ങൾ അറിഞ്ഞില്ല. അവരുടെ വിചാരം ഇവിടെ എന്തെങ്കിലും തൊട്ടാൽ നാട്ടിൽ വിപത്ത് വരുമെന്നും സമൂഹത്തിൽ ദുഃഖങ്ങൾ ഉണ്ടാകുമെന്നുമൊക്കെയായിരുന്നു.
    ഇനി ഇവിടെ ഉണ്ടാകാൻ പോകുന്ന രസമുള്ള ഒരു കൗതുകം മുഗീറ(റ) നേരത്തെ തന്നെ പ്രവചിച്ചു. നമ്മുടെ നാട്ടിലെ വിഗ്രഹത്തെ നീക്കം ചെയ്യപ്പെടാൻ പോവുകയാണല്ലോ എന്ന് കണ്ടു വലിയവരും ചെറിയവരും സ്ത്രീകളും പുരുഷന്മാരും എല്ലാം പുറത്തേക്ക് വന്നു. അവർ ദയനീയമായി അതിന് യാത്ര പറയാൻ തുടങ്ങി. വിരഹത്തിന്റെ വേദന പോലെ ദുഃഖാർത്തരായി അവർ കണ്ണീരൊലിപ്പിച്ചു. ഇപ്പോഴും ദേവത അവിടെത്തന്നെയുണ്ട് എന്ന വിചാരമായിരുന്നു അവരെ കരയിപ്പിച്ചത്. രാവിലെ തന്നെ അത് അസ്തമിച്ചു എന്ന് അവർ അറിഞ്ഞില്ല. ഈ രംഗം കണ്ടാണ് മുഗീറ(റ) ചിരിച്ചത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...