Tweet 567

    Tweet 567
    January 2, 2024 • Tuesday
    Post Header

    അബൂ ഖതാദ(റ) വാളു പുറത്തെടുത്തു. തക്ബീർ മുഴക്കാൻ തുടങ്ങി. ഞങ്ങളെല്ലാവരും വാളുകൾ ഉറയിൽ നിന്ന് ഊരിയെടുത്ത ശേഷം തക്ബീർ മുഴക്കി. അപ്പോഴതാ ദീർഘകായനായ ഒരാൾ. അഹംഭാവത്തോടെയാണ് അയാളുടെ നടത്തം. ഇടക്കിടക്ക് എന്നെ അഭിമുഖീകരിക്കുകയും ചിലപ്പോഴൊക്കെ എന്റെ പിൻവശത്തുകൂടി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞാൻ അയാളെ പിന്തുടർന്നു. അല്ലയോ മുസ്ലിമേ സ്വർഗത്തിലേക്ക് സ്വാഗതം എന്ന് അയാൾ പറഞ്ഞു. ഞാൻ അയാളുടെ പിന്നാലെ തന്നെ കൂടി. നിങ്ങളുടെ ഒപ്പമുള്ള ആൾ നന്നായി ചതിപ്രയോഗം അറിയുന്ന ആളാണ് അയാളുടെ സ്വർഗ്ഗം സ്വർഗം എന്ന് പറഞ്ഞു കൊണ്ടാണ് സഞ്ചരിക്കുന്നത്. അപ്പോൾ ഞാൻ എന്റെ കൂട്ടുകാരനെ വിളിച്ചു. ഒടുവിൽ ഞാൻ എന്റെ പ്രതിയോഗിയെ വധിച്ചു. അവന്റെ ആയുധങ്ങൾ കൈക്കലാക്കി. അപ്പോൾ എന്റെ സഹപട്ടാളക്കാരൻ ചോദിച്ചു. നമ്മൾ എങ്ങോട്ടാണ് പോകുന്നത്?
    പിന്നെയും പോരാട്ടങ്ങൾ നീണ്ടുനിന്നു. ഒടുവിൽ ആർജിത സമ്പത്തുമായി ഞങ്ങൾ ഒരു ഭാഗത്തേക്ക് നിന്നു. യുദ്ധത്തിന്റെ അടിസ്ഥാന നിർദ്ദേശങ്ങൾ ഒക്കെ പാലിച്ചു. ഞങ്ങൾ കുറച്ചു ദിവസം അവിടെ ഒളിച്ചു കഴിഞ്ഞു. ചതി പ്രയോഗം നടത്തുന്നവരുടെ അടുത്ത നീക്കങ്ങളെ കുറിച്ച് നിരീക്ഷിക്കാനായിരുന്നു അത്. 15 ദിവസം ഒളിവിൽ കഴിഞ്ഞതിനു ശേഷം ആയിരം ആടുകളും 200 ഒട്ടകങ്ങളും ഒട്ടനവധി സമ്പാദ്യങ്ങളുമായി ഞങ്ങൾ മടങ്ങാൻ ഒരുങ്ങി. റിഫാഅ എന്ന പ്രഖ്യാപിത ശത്രുവിനെ ഞങ്ങൾ പരാജയപ്പെടുത്തുകയും അവന്റെ ശിരസ്സെടുക്കുകയും ചെയ്തു.
    ലഭിച്ച സമ്പാദ്യത്തിന്റെ അഞ്ചിലൊന്നു നീക്കിവെച്ച ശേഷം ബാക്കിയുള്ളത് യോദ്ധാക്കൾക്കിടയിൽ വിതരണം ചെയ്തു. ഓരോരുത്തർക്കും 13 ഒട്ടകങ്ങൾ വീതം ലഭിച്ചിരുന്നു. അബ്ദുല്ലാഹിബിന് അബി ഹദ്റദ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തി. അബൂ റിഫാഅയുടെ ശിരസ്സും വഹിച്ചു കൊണ്ടായിരുന്നു എത്തിയത്. അതിനുപകരമായി തിരുനബിﷺ എനിക്ക് 13 ഒട്ടകങ്ങൾ നൽകി.
    ഓരോ സൈനിക ചുവടുകളും മദീനയെ കൂടുതൽ സുരക്ഷിതമാക്കി. ആർക്കും പെട്ടെന്ന് ആക്രമിക്കാൻ ആവാത്ത വിധം സൈനികശക്തികൊണ്ട് സുസജ്ജമാണെന്ന് ബോധ്യപ്പെടുത്തി. പൊടുന്നനെയുള്ള ഒരാക്രമണത്തിനും മദീനയെ കീഴൊതുക്കാൻ ആവില്ലെന്ന് മറ്റു രാജ്യങ്ങളെ അറിയിക്കേണ്ടത് ഒരു അനിവാര്യതയായിരുന്നു. അതു ഭംഗിയായി നിർവഹിക്കാൻ ഇത്തരം സൈനിക പെരുമാറ്റങ്ങൾക്ക് കഴിഞ്ഞു.
    ഇനി നമുക്ക് മറ്റൊരു സംഭവത്തിലേക്ക് നീങ്ങാം. തിരുനബിﷺ മക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. മക്കാ വിജയത്തിന് മുമ്പ് റമളാനിലായിരുന്നു സംഭവം. അബൂ ഖതാദ(റ)യെ എട്ടംഗ സംഘത്തോടൊപ്പം ഇളം താഴ്വരയിലേക്ക് നിയോഗിച്ചു. പ്രവാചകൻﷺ സഞ്ചരിക്കാനുള്ളത് ഈ വഴിയായിരിക്കും എന്ന ധാരണ പരത്താൻ വേണ്ടിയായിരുന്നു അത്. അനിവാര്യമായ ഘട്ടത്തിൽ അതികൗശലങ്ങൾ പ്രയോഗിച്ചു വേണം ഒരു സമൂഹത്തെയും രാഷ്ട്രത്തെയും യുദ്ധത്തെയും നയിക്കാൻ. ആ വിധത്തിൽ തിരുനബിﷺ പല ഘട്ടങ്ങളിലും പ്രയോഗിച്ച സൈനിക തന്ത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ശത്രുക്കളുടെ ചെറിയൊരു ചതിയിൽ പോലും പെടാതിരിക്കാൻ രാഷ്ട്രത്തെയും അനുയായികളെയും കൃത്യമായി സംരക്ഷിക്കുന്നതിൽ ഇത്തരം തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...