
ഹിജ്റ എട്ടാം വർഷം ശഅ്ബാനിൽ അബൂ ഖതാദൽ അൻസ്വാരി(റ)യുടെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര നീക്കത്തെ നമുക്കൊന്നു വായിക്കാം. മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. ബദ്റിൽ കൊല്ലപ്പെട്ട സുറാഖത്തുബ്നു ഹാരിസ(റ)യുടെ മകളെ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചു. ഈ ലോകത്ത് വെച്ച് ഏറ്റവും താല്പര്യമുള്ള കാര്യമായിരുന്നു ആ വിവാഹം. എന്നാൽ, 200 ദിർഹം അവൾക്ക് മഹറായി നൽകണം എന്നായിരുന്നു ധാരണ. എന്റെ പക്കൽ അതിലേക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. ആവലാതിയുമായി ഞാൻ തിരുനബിﷺയുടെ അടുത്തെത്തി. തങ്ങളുടെ പക്കൽ അപ്പോൾ എനിക്ക് നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അവിടുന്ന് സാഹചര്യം എന്നെ അറിയിച്ചു.
തുടർന്ന് എന്നോട് പറഞ്ഞു. അബൂ ഖതാദ(റ)യേയും പതിനാല് പേരെയും ഒരു ദൗത്യത്തിനുവേണ്ടി നിയോഗിക്കുന്നുണ്ട്. ആ സംഘത്തിൽ നിങ്ങളും ചേർന്നാൽ നിങ്ങൾക്ക് മഹർ നൽകാനുള്ളത് ലഭിക്കും. നിങ്ങൾ പുറപ്പെടാൻ തയ്യാറാണോ? ഞാൻ പറഞ്ഞു, അതെ. അങ്ങനെയിരിക്കെ ജുസം ഗോത്രത്തിലെ മാന്യനും നേതാവുമായ ഒരാൾ തിരുനബിﷺക്കും മദീനക്കുമെതിരെ ഒരു സൈനിക നീക്ക സംഘാടനം നടത്തി. ഖൈസ് ഗോത്രത്തെ മുഴുവനായും സ്വാധീനിക്കാൻ ശ്രമിച്ചു. മദീനയിലേക്ക് വന്നു മുസ്ലിംകളെ ആക്രമിക്കുകയും പ്രവാചകനെﷺ നേരിടുകയും ആയിരുന്നു അവരുടെ ലക്ഷ്യം. ഇത്തരം സന്ദർഭങ്ങളിലെല്ലാം തിരുനബിﷺയെടുത്ത സമീപനം ശത്രുക്കൾ മദീനയിലേക്ക് വരാതെ അവരുടെ മടയിൽ തന്നെ അവരെ നേരിടുക എന്നതായിരുന്നു. അതിനുവേണ്ടിയാണ് പല ഘട്ടങ്ങളിലായി നിരവധി സൈനിക സംഘങ്ങളെ നിയോഗിക്കേണ്ടി വന്നത്. അത്തരം ഒരു നീക്കമാണ് ഇവിടെയും നടക്കാൻ പോകുന്നത്.
പതിനാറോ പതിനാലോ ആളുകൾ അടങ്ങുന്ന ഞങ്ങളുടെ സംഘം ഇവർക്കെതിരെ പ്രതിരോധം ഏർപ്പെടുത്താൻ യാത്ര ചെയ്തു. ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളും സന്നാഹങ്ങളും ഒപ്പം കരുതി. നജ്ദിന്റെ ഭാഗത്തുള്ള ഗത്ഫാനിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. ഞങ്ങളുടെ സംഘത്തിന് പതിവുപോലെയുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും തിരുനബിﷺ നൽകി. പകൽ സമയത്ത് സഞ്ചരിക്കരുതെന്നും രാത്രികാലത്ത് മാത്രം സഞ്ചരിക്കുകയും പകൽസമയത്ത് ഒളിച്ചുകഴിയുകയും വേണമെന്നാണ് നിർദ്ദേശം നൽകിയത്. കുട്ടികളെയും സ്ത്രീകളെയും വധിക്കരുതെന്നും അനാവശ്യമായ നശീകരണ പ്രവർത്തനങ്ങളിൽ ഒന്നും ഇടപെടരുതെന്നും വളരെ പ്രാധാന്യത്തോടെ തന്നെ തിരുനബിﷺ ഉപദേശിച്ചു.
യാത്രാ സംഘം മുന്നോട്ടു നീങ്ങിയപ്പോളെല്ലാം അബൂ ഖതാദ(റ) വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇടയിൽ നിശ്ചിത സ്ഥലത്തെത്തിയപ്പോൾ സംഘത്തിന്റെ നേതാവായ അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തു. കൂട്ടത്തിലെ അംഗങ്ങൾ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ആയിരുന്നു പ്രധാനമായും പറഞ്ഞത്. ഒരാൾ മറ്റൊരാൾക്ക് എങ്ങനെയെല്ലാം തുണയാകാനും ദൗത്യ പൂർത്തീകരണത്തിന് വേണ്ടി സഹകരിക്കാനും സാധിക്കും എന്ന് അവിടുന്ന് വിശദീകരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ തീരെ ഉണ്ടാകരുത് എന്ന് കർക്കശമായി പറഞ്ഞു. ജോഡികളായി നിശ്ചയിച്ചവരിൽ ഒരാൾ മറ്റൊരാളുടെ വിവരങ്ങൾ എത്തിക്കേണ്ട സമയത്ത് കൃത്യമായി എത്തിക്കണം എന്ന് നിർദ്ദേശിച്ചു. അമീർ ആക്രമണം ആരംഭിച്ചാൽ മാത്രം ആക്രമണം ആരംഭിക്കണമെന്നും തക്ബീർ മുഴക്കിയാൽ ഒപ്പം തക്ബീർ മുഴക്കണമെന്നും സവിശേഷമായി ഓർമ്മപ്പെടുത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
