Tweet 513

    Tweet 513
    November 9, 2023 • Thursday
    Post Header

    തബൂക്ക് യുദ്ധത്തോട് ചേർന്ന് വളരെയേറെ വായിക്കപ്പെടുന്ന ഒരു സംഭവമാണ് കഅബു ബിനു മാലിക്കി(റ)ന്റേത്. തബൂക്ക് മുന്നേറ്റത്തിൽ നബിﷺയോടൊപ്പം പോകാൻ സാഹചര്യം ഉണ്ടായിട്ടും പോകാതിരുന്ന മൂന്നു പേരുടെ കഥ കൂടിയാണത്.
    നബിﷺയോടൊപ്പം തബൂക്കിലേക്ക്‌ പോകാതെ പിന്തിനിന്നവര്‍ മൂന്ന് വിഭാഗക്കാരായിരുന്നു.
    ഒന്ന്. കപടവിശ്വാസികൾ: ഇവരായിരുന്നു അവരില്‍ അധികവും. അവ൪ യുദ്ധത്തിന് പുറപ്പെടാതെ പിന്തിരിഞ്ഞ് വഞ്ചന കാണിച്ചു. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺയോട് അവ൪ കളവ് പറഞ്ഞ് ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. അവരുടെ കാര്യത്തില്‍ വിശുദ്ധ ഖുർആൻ ഒമ്പതാം അധ്യായം 101 ആം വചനത്തിൽ അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
    “നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌, മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു. തങ്ങൾക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌. പിന്നീട്, വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്‌.”
    രണ്ട്. അലസതയും മടിയും കാരണം പോകാതിരുന്നുവെങ്കിലും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും, നബിﷺയോട് പാപമോചനം തേടുവാന്‍ അപേക്ഷിക്കുകയും, ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്‌തവര്‍. അബൂലുബാബത്തല്‍ അന്‍സ്വാരി(റ)യും അദ്ദേഹത്തിന്റെ ചില കൂട്ടുകാരുമാണ് അവരെന്നാണ് ഇബ്‌നു ജരീര്‍(റ) മുതലായ ഖുർആൻ വ്യാഖ്യാതാക്കൾ പ്രസ്‌താവിക്കുന്നത്‌. അവരുടെ കാര്യത്തില്‍ അല്ലാഹു പറഞ്ഞിട്ടുള്ളത് 102 ആം സൂക്തത്തിൽ ഇങ്ങനെയാണ്.
    “തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. സല്‍കര്‍മ്മവും, വേറെ ദുഷ്കര്‍മ്മവും അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    മൂന്ന്. അലസതയും മടിയുമായി പോകാതിരിക്കുകയും പിന്നീട്‌ കുറ്റം സമ്മതിച്ച് ഖേദിക്കുകയും ചെയ്‌തുവെങ്കിലും നബിﷺയുടെ അടുക്കല്‍ വന്ന്‌ ഒഴികഴിവ്‌ പറയുകയോ, പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കുകയോ ചെയ്യാത്തവരാണിവ൪. കഅ്ബ് ഇബ്‌നു മാലിക്(റ), മറാറത്ത് ഇബ്‌നു റബീഅ്(റ), ഹിലാലുബ്‌നു ഉമയ്യ(റ) എന്നീ മൂന്നു പേരാണവര്‍. യുദ്ധം അവസാനിച്ച് തിരിച്ചുവന്ന നബിﷺയോട് എന്തെങ്കിലും കളവ് പറഞ്ഞോ, ഒഴിവ് കഴിവുകള്‍ ബോധിപ്പിച്ചോ രക്ഷപെടാന്‍ ശ്രമിക്കാതെ ഈ മൂന്ന് സ്വഹാബികള്‍ സത്യം മാത്രം പറഞ്ഞു. അവരുടെ കാര്യത്തില്‍ അല്ലാഹു 106ആം സൂക്തത്തിൽ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്.
    “അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മാറ്റിവെക്കപ്പെട്ട മറ്റുചിലരുമുണ്ട്‌. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.”
    ഈ മൂന്നുപേരുടെ കാര്യത്തില്‍, അവരുടെ തൗബഃ അഥവാ പശ്ചാത്താപം സ്വീകരിക്കുമെന്നോ, ഇല്ലെന്നോ ഈ വചനത്തില്‍ സൂചിപ്പിച്ചിട്ടില്ല. അവരുടെ കാര്യത്തില്‍ അല്ലാഹുവിൽ നിന്ന് തീരുമാനം വരുന്നതുവരെ നബിﷺ അവരെ അകറ്റി നിര്‍ത്തി. അല്ലാഹുവിന്റെ വിധി വരുന്നതുവരെ അവരുമായി ഒരു സാമൂഹിക ബന്ധവും പാടില്ലെന്ന് മുസ്‌ലിംകള്‍ക്ക് പൊതുകല്‍പ്പന നല്‍കുകയും ചെയ്തു. അവ൪ക്കെതിരെ നിസ്സഹകരണവും വിലക്കും പ്രഖ്യാപിച്ചു. ജനങ്ങളെല്ലാം അവരെ ബഹിഷ്ക്കരിച്ചു. അന്നുവരെ ഇല്ലാത്ത മാനസിക സംഘര്‍ഷവും ബഹിഷ്‌കരണവുമായിരുന്നു കഅ്ബ് ഇബ്‌നു മാലികിനും(റ) മറ്റ് രണ്ട് സ്വഹാബിമാ൪ക്കും ഉണ്ടായിരുന്നത്.
    തുല്യതയില്ലാത്ത പ്രയാസങ്ങളും മാനസിക സംഘര്‍ഷവും ഉണ്ടായിട്ടും സത്യസന്ധത പുലര്‍ത്തിയ ആ സ്വഹാബിമാര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആഴ്ചകള്‍ കഴിച്ചു കൂട്ടിയ അവരുടെ മാനസിക പ്രയാസത്തെക്കുറിച്ച് ഒമ്പതാം അധ്യായം 118 ആം സൂക്തത്തിൽ അല്ലാഹു പറയുന്നത് ഇങ്ങനെയാണ്. “അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് സംഘർഷപ്പെടുകയും, അല്ലാഹുവില്‍ നിന്ന് രക്ഷതേടുവാന്‍ അവനിലേക്കല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും ചെയ്തപ്പോള്‍.”
    നാല്‍പത് ദിവസത്തിന് ശേഷം അവരുടെ കാര്യത്തില്‍ ഖുര്‍ആന്‍ അവതരിക്കുകയും അവരുടെ തൗബ സ്വീകരിക്കപ്പെടുകയും ചെയ്തു. തബൂക്ക്‌ യുദ്ധയാത്രയില്‍ നബിﷺയോടൊപ്പം പങ്കെടുത്ത മുഹാജിറുകളും അന്‍സ്വാരികളും അടങ്ങുന്ന സത്യവിശ്വാസികള്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നുവെന്ന് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചതിനോട് ചേ൪ത്ത്, ഈ മൂന്ന് സ്വഹാബിമാരുടെ കാര്യവും പറഞ്ഞിരിക്കുന്നു. 117, 118 സൂക്തങ്ങളുടെ ആശയം നോക്കൂ.
    “പ്രവാചകനുംﷺ പ്രയാസഘട്ടത്തില്‍ പ്രവാചകനെﷺ പിൻപറ്റിയ ‎മുഹാജിറുകൾക്കും അൻസ്വാറുകൾക്കും അല്ലാഹു മാപ്പ് നൽകിയിരിക്കുന്നു. ‎അവരിലൊരു വിഭാഗത്തിന്റെ മനസ്സ് അൽപം പതറിപ്പോയിരുന്നുവെങ്കിലും! ‎പിന്നീട് അല്ലാഹു അവർക്ക് പൊറുത്തുകൊടുത്തു. തീർച്ചയായും അല്ലാഹു ‎അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്. ‎തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകൾക്കും അവന്‍ ‎മാപ്പ് നൽകിയിരിക്കുന്നു.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...