Tweet 511

    Tweet 511
    November 7, 2023 • Tuesday
    Post Header

    മറ്റു പല സന്ദർഭങ്ങളിലെയും പോലെ തബൂക്ക് വേളയിലും നിരവധി അമാനുഷിക സംഭവങ്ങൾ ഉണ്ടായി. സമൂദ് ഗോത്രത്തിന്റെ അവശിഷ്ടങ്ങൾ കടന്നു മുന്നോട്ടുപോകുമ്പോൾ വെള്ളം ലഭിക്കാതെ ആളുകൾ പ്രയാസത്തിലായി. മാർഗ്ഗങ്ങൾ ഒന്നും കാണാതെ വന്നപ്പോൾ എല്ലാവരും നേരിട്ട് നബിﷺയെ സമീപിച്ചു. നബിﷺ മഴക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്തു. ഉടൻതന്നെ നല്ല മഴ വർഷിക്കുകയും വെള്ളത്തിന്റെ പ്രയാസം നീങ്ങി കിട്ടുകയും ചെയ്തു.
    മറ്റൊരു സംഭവം കൂടി ഇങ്ങനെ വായിക്കാം. നബിﷺ തബൂക്കിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴി മധ്യേ അവിടുത്തെ ഒട്ടകം കാണാതെയായി. സ്വഹാബികൾ ഒട്ടകത്തെ തേടി പലവഴിക്കും സഞ്ചരിച്ചു. ആ സമയത്ത് നബിﷺയുടെ അടുത്ത് ഉമാറത്തുബിന് ഹസ്മ്(റ) എന്ന സ്വഹാബിയും ഉണ്ടായിരുന്നു. ഉടമ്പടിയിലും ബദ്റിലും പങ്കെടുത്ത സ്വഹാബിയായിരുന്നു അദ്ദേഹം. സൈദ് ബിൻ ലസീത് എന്നയാൾ അപ്പോൾ ഒരു സംശയം ഉയർത്തി. പ്രത്യക്ഷത്തിൽ വിശ്വാസിയായി അഭിനയിക്കുകയും ഉള്ളിൽ അവിശ്വാസം ഒളിപ്പിച്ചു വെക്കുകയും ചെയ്ത ആളായിരുന്നു.
    ചോദ്യം ഇങ്ങനെയായിരുന്നു. മുഹമ്മദ് നബിﷺ പ്രവാചകത്വം വാദിക്കുന്നു. അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കുന്നു എന്ന് അവകാശപ്പെടുന്നു. എന്നിട്ടെന്തേ സ്വന്തം ഒട്ടകം എവിടെയാണെന്നറിയാത്തത്? ആരും പറയാതെ തന്നെ നബിﷺ വിവരം അറിഞ്ഞു. ഉടനെ അനുയായികളോട് അവിടുന്ന് സംഭാഷണം നടത്തി. അതാ ഒരാൾ പറയുന്നു, എനിക്ക് ആകാശത്തുനിന്ന് സന്ദേശം ലഭിച്ചിട്ട് എന്തുകൊണ്ടാണ് എന്റെ ഒട്ടകത്തെ കണ്ടെത്താൻ കഴിയാത്തത് എന്ന്. അല്ലാഹു സത്യം! ഞാൻ അല്ലാഹുവിൽ നിന്നുള്ള സന്ദേശപ്രകാരമാണ് സംസാരിക്കുന്നത്. അവൻ അറിയിച്ചു തരുന്ന കാര്യങ്ങളാണ് നിങ്ങളോട് പങ്കുവെക്കുന്നത്. അതാ ഇന്നാലിന്ന താഴ്‌വരയിൽ ഒരു മരത്തിൽ കുടുങ്ങിക്കിടക്കുന്നു. സ്വഹാബികൾ ആ വഴിക്ക് പോയി നോക്കി. നബിﷺ പറഞ്ഞ സ്ഥലത്തുനിന്ന് തന്നെ ഒട്ടകത്തെ ലഭിച്ചു. ഈ രംഗം കണ്ട ഉമാറത്ത് ബിൻ ഹാസിം(റ) തമ്പിലേക്ക് തന്നെ മടങ്ങിയെത്തി. കപട വിശ്വാസികളിൽ പെട്ടവർ പറഞ്ഞ കാര്യങ്ങൾ ആരും പറയാതെ തന്നെ നബിﷺ അറിഞ്ഞതും ഒട്ടകത്തെ കണ്ടെത്തിയതും അവിടുന്ന് വിശദീകരിച്ചു. എന്നിട്ടും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ മനസ്സു കാണിക്കാത്ത സൈദിനെ അവർ തമ്പിൽ നിന്ന് പുറത്താക്കി.
    പ്രവാചകത്വത്തിന്റെ പ്രമാണങ്ങളിൽ അദൃശ്യമായ പല കാര്യങ്ങളും പറഞ്ഞ സംഭവങ്ങൾ നബി ജീവിതത്തിൽ ഏറെയാണ്.
    അടിച്ചു വീശാനുള്ള കൊടുങ്കാറ്റിനെ കുറിച്ചും നബിﷺ മുന്നറിയിപ്പ് നൽകി. നബിﷺയുടെ മുന്നറിയിപ്പ് അനുസരിച്ച് ആളുകൾ അവരുടെ സാധനസാമഗ്രികൾ ഭദ്രമാക്കി വച്ചു. നാൽക്കാലികളെ കെട്ടിയിട്ടു. നബിﷺയുടെ മുന്നറിയിപ്പ് പോലെ തന്നെ ശക്തമായ കൊടുങ്കാറ്റ് ഉണ്ടായി.
    മുആദ് ബിൻ ജബൽ(റ) നിവേദനം ചെയ്യുന്നു. തുടർന്ന് അങ്ങോട്ടുള്ള യാത്രയിൽ നബിﷺ പറഞ്ഞു. നാളെ പ്രഭാതം ആകുമ്പോൾ നിങ്ങൾ തബൂക്ക് അരുവിയുടെ അടുത്തെത്തും. എന്നാൽ, പ്രഭാതം പൊട്ടി വിടരുന്നത് വരെ നിങ്ങൾ വെള്ളത്തെ സമീപിക്കരുത്. ഞാൻ വരുന്നതുവരെ ആ വെള്ളത്തിൽ നിന്ന് ഉപയോഗിക്കുകയും ചെയ്യരുത്. നബിﷺ പറഞ്ഞത് പ്രകാരം തന്നെ ഞങ്ങൾ രാവിലെ തബൂക്ക് അരുവിയുടെ അടുത്തെത്തി. നബിﷺയുടെ ആഗമനം കാത്ത് ഞങ്ങൾ എല്ലാവരും നിന്നു. പക്ഷേ, രണ്ടാളുകൾ വെള്ളം കണ്ട മാത്രയിൽ തന്നെ അതിലേക്ക് ഇറങ്ങി. ഒരു നേരിയ ധാര മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത്. നബിﷺ എത്തിച്ചേർന്ന ഉടനെ ചോദിച്ചു. നിങ്ങൾ രണ്ടുപേരും ഈ വെള്ളത്തിൽ സ്പർശിച്ചിരുന്നുവോ. അവർ പറഞ്ഞു, അതെ. അപ്പോൾ നബിﷺ അവരെ വഴക്കു പറഞ്ഞു. ശേഷം, കുറേശ്ശെ കുറേശ്ശെ വെള്ളം കോരിയെടുത്തു. ശേഷം, നബിﷺ അവിടുത്തെ മുഖവും കൈകളും കഴുകി. ശേഷം, ആ വെള്ളം അരുവിയിലേക്ക് തന്നെ ഒഴിച്ചു. ഞൊടിയിടയിൽ തന്നെ അരുവി നിറഞ്ഞൊഴുകാൻ തുടങ്ങി.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...