Tweet 507

    Tweet 507
    November 3, 2023 • Friday
    Post Header

    മറ്റു സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ചില സമീപനങ്ങളായിരുന്നു തബൂക്ക് മുന്നേറ്റത്തിൽ നബിﷺ സ്വീകരിച്ചത്. സാധാരണ തിരുനബിﷺ നടത്തിയ സൈനിക നീക്കങ്ങളിൽ ഒന്നും സഞ്ചരിക്കേണ്ട ദിശയോ നീക്കത്തിന്റെ ലക്ഷ്യമോ അഭിമുഖീകരിക്കേണ്ട ശത്രുവിനെ കുറിച്ചുള്ള വിവരങ്ങളോ മുൻകൂട്ടി തന്നെ പങ്കുവെക്കുമായിരുന്നില്ല. എന്നാൽ തബൂക്ക് മുന്നേറ്റത്തിൽ അത് തീർത്തും വ്യത്യസ്തമായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്നും ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഏതു വരെയാണ് സമരം തുടരേണ്ടതെന്നും എല്ലാം വ്യക്തമായി തന്നെ മുൻകൂട്ടി പറഞ്ഞുവെച്ചിരുന്നു. ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് ചരിത്രകാരന്മാർ പഠന വിഷയമാക്കിയിട്ടുണ്ട്. അതിന് കണ്ടെത്തിയ ചില കാരണങ്ങൾ ഇങ്ങനെ വായിക്കാം.
    ഒന്ന്. യാത്രയുടെ ദൈർഘ്യം.
    നേരത്തെ നടന്ന സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ദീർഘദൂരം യാത്ര ചെയ്യേണ്ടതായിരുന്നു തബൂക്കിലേക്ക്. അത്തരമൊരു യാത്ര മുന്നറിയിപ്പില്ലാതെ ആയാൽ വേണ്ട വിഭവങ്ങൾ കരുതിക്കൊണ്ടു പോകാനോ സ്വയം ആരോഗ്യസ്ഥിതിയെക്കുറിച്ച് ആത്മ പരിശോധന നടത്താനോ സാധിക്കുമായിരുന്നില്ല. യോഗ്യമായ വാഹനവും മതിയായ യാത്രാ സാമഗ്രികളും ഓരോരുത്തരും കരുതേണ്ടതുണ്ടായിരുന്നു.
    രണ്ട്. റോം കാരുടെ സൈനിക ബലം.
    നേരത്തെ നേരിട്ടിരുന്ന ശത്രുക്കളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വലിയ ജനവിഭാഗത്തെയായിരുന്നു ഈ നീക്കത്തിൽ അഭിമുഖീകരിക്കേണ്ടിയിരുന്നത്. അവരുടെ അംഗബലത്തെക്കുറിച്ചുള്ള ഒരു മുൻധാരണ ഓരോ മുസ്ലിം സൈനികനും അനിവാര്യമായിരുന്നു. അതുണ്ടാവട്ടെ എന്ന് വിചാരിച്ചു കൂടിയാണ് മുൻകൂട്ടി വിവരം നൽകിയത്. സൈനികമായും സായുധ സംവിധാനത്തിലും ശക്തമായ ഒരു സംഘത്തെ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ അനിവാര്യമായിരുന്നു.
    മൂന്ന്. കാലാവസ്ഥയും പരിസരങ്ങളും.
    കടന്നുപോകുന്ന വഴികളിലെ കാലാവസ്ഥകളെ കുറിച്ച് ഒരു ധാരണ വേണ്ടിയിരുന്നു. നാട്ടിൽ നിർത്തിയിട്ട് പോകുന്ന ആളുകൾക്ക് ആവശ്യമായ മുൻകരുതലുകളും നൽകേണ്ടിയിരുന്നു. പ്രതികൂല കാലാവസ്ഥകളിലൂടെ സഞ്ചരിക്കേണ്ടി വന്നാൽ വേണ്ടവിധമുള്ള ചില മുൻകരുതലുകൾ ആവശ്യമായിരുന്നു.
    നാല്. അറബ് പ്രദേശങ്ങളും പരിസരങ്ങളും പൂർണ്ണമായും അനുകൂലമായ ഒരു സാഹചര്യത്തിൽ.
    ഇനി എവിടെനിന്നാണ് നമ്മെ ശത്രുക്കൾ നിരീക്ഷിക്കുന്നത് എന്ന വിചാരം കൃത്യമായും മുസ്ലിം സമൂഹത്തിന് നൽകേണ്ടിയിരുന്നു. നേരത്തെയുള്ള സൈനിക നീക്കങ്ങൾ എല്ലാം അതാതുകാലത്ത് പരിസരപ്രദേശങ്ങളിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഏകദേശം സ്വഹാബികൾക്ക് ധാരണയുണ്ടായിരുന്നു. എന്നാൽ, അതിവിദൂരത്തുള്ള റോമിന്റെ നീക്കങ്ങളെ കുറിച്ച് ഒരു മുന്നറിയിപ്പോട് കൂടിയായിരുന്നു സ്വഹാബികളോട് സംവദിക്കേണ്ടിയിരുന്നത്.
    നബിﷺയുടെ ഓരോ സമയത്തെയും നയതന്ത്ര സമീപനങ്ങൾക്ക് അതിന്റേതായ മികവും പ്രാധാന്യവുമുണ്ടായിരുന്നു. പുതിയ കാലത്തും പകർത്താനാവുന്നതായിരുന്നു ഓരോ പാഠവും. ഒപ്പമുള്ളവരോട് ലക്ഷ്യം പറയേണ്ട യാത്രകളും പാടില്ലാത്ത യാത്രകളും ഉണ്ട് എന്നതുകൂടിയാണ് നമുക്കീ അധ്യായങ്ങൾ പറഞ്ഞുതരുന്നത്. കൂടുതൽ സൈന്യവും കൂടുതൽ സന്നാഹങ്ങളും ആവശ്യമുള്ള ഈ മുന്നേറ്റത്തെ കുറിച്ച് തിരുനബിﷺ പറഞ്ഞു. ‘ജയിശുൽ ഉസ്ര’ അഥവാ വിഷമ യുദ്ധത്തിൽ സഹായിക്കുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന പ്രസ്താവന നബിﷺ അനുയായികൾക്കിടയിൽ പങ്കുവെച്ചു. ആവേശപൂർവം ആളുകൾ അണിയിൽ ചേരാൻ ഇത് കാരണമായി. അല്ലാഹുവിന്റെ പവിത്ര വചനത്തെ പ്രചരിപ്പിക്കാൻ അത്യന്താപേക്ഷിതമായ ഒരു സൈനിക നീക്കം എന്ന നിലയിൽ ഈ തബൂക്ക് മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.
    ശാരീരികമായോ സാമ്പത്തികമായോ ഈ സൈനിക നീക്കത്തിന്റെ ഭാഗമാകുന്നവർക്ക് സ്വർഗ്ഗം സമ്മാനമുണ്ടെന്ന തിരുനബിﷺയുടെ പ്രഖ്യാപനം ഈ ചുവടുവെപ്പിന്റെ പ്രാധാന്യം വിശ്വാസികളിൽ സ്ഥാപിച്ചു. ശാരീരികമായോ സാമ്പത്തികമായോ സഹായിക്കാൻ കഴിവില്ലെങ്കിലും മാനസികമായി ഒപ്പം നിൽക്കുന്നവർക്കും താഴ്‌വരകൾ താണ്ടിയ പ്രതിഫലം ഉണ്ടെന്ന് തിരുനബിﷺ പറഞ്ഞു. ആഭ്യന്തരമായ ഒരു നയതന്ത്രം കൂടി അതിൽ ഉണ്ടായിരുന്നു. സൈനിക നീക്കങ്ങളിൽ പങ്കെടുക്കുന്നവരോടൊപ്പം നാട്ടിലുള്ളവർക്കും ഇങ്ങനെയൊരു നീക്കം അനിവാര്യമാണെന്ന ബോധം സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഒരു രാജ്യം യുദ്ധത്തിൽലേർപ്പെടുമ്പോൾ സൈനികർക്കൊപ്പം സിവിലിയന്മാർക്കും രാജ്യത്തിന്റെ നീക്കത്തിൽ സുതാര്യത അത്യാവശ്യമാണ്. അപ്പോൾ മാത്രമേ എല്ലാ പൗരന്മാരും രാജ്യത്തോടും ഭരണാധികാരിയോടും ഒപ്പം നിൽക്കുകയുള്ളൂ. ഇങ്ങനെ എന്തെല്ലാം പാഠങ്ങളാണ് പ്രവാചകൻﷺ നമുക്കുവേണ്ടി ഇത്തരം നീക്കങ്ങളിൽ അടയാളപ്പെടുത്തിയത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...