Tweet 506

    Tweet 506
    November 2, 2023 • Thursday
    Post Header

    നബിﷺയുടെ ആഹ്വാനത്തെ വിശ്വാസികൾ ആവേശപൂർവം ഏറ്റെടുത്തു. സമ്പന്നർ അവരുടെ കഴിവിന്റെ പരമാവധി സഹായങ്ങൾ ചെയ്തു. ദരിദ്രർ അവരെക്കൊണ്ട് കഴിയുന്ന ചില്ലറ സംഭാവനകൾ സമർപ്പിച്ചു. അതിനിടയിൽ കപട വിശ്വാസികൾ അവരുടെ ശൈലി പുറത്തെടുത്തു. സമ്പന്നരുടെ സംഭാവനകൾ ലോകമാന്യതയ്ക്ക് വേണ്ടിയാണെന്നും, പാവപ്പെട്ടവരുടെ ചെറിയ സംഭാവനകൾ കൊണ്ട് പടച്ചവന് എന്താണ് ആവശ്യമെന്നും അവർ പറഞ്ഞുകൊണ്ടിരുന്നു. അബൂ അക്കീൽ അര സാഅ് അഥവാ രണ്ട് കിലോയിൽ താഴെ കാരയ്ക്കയാണ് സംഭാവന ചെയ്തത്. അതുപോലെ മറ്റു പലരും സമർപ്പിച്ചു. ഇത് കണ്ടപ്പോൾ കപട വിശ്വാസികൾ പറഞ്ഞു. പടച്ചവന് ഇതിന്റെ ഒന്നും ആവശ്യമില്ല. ഇവരുടെ ഈ ഇടപെടലിനെ കുറിച്ച് അല്ലാഹു പരാമർശിച്ചത് ഇങ്ങനെയാണ്. അത്തൗബ അധ്യായത്തിലെ 79 -ാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “സ്വമനസ്സാലെ ദാനധർമങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം ‎അധ്വാനമല്ലാതൊന്നും ദൈവമാർഗത്തിൽ അർപ്പിക്കാനില്ലാത്തവരെയും ‎ ആക്ഷേപിക്കുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ ‎പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. ‎അവർക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്. ”
    അബ്ദുറഹ്മാൻ ഇബ്നുൽ ഔഫി(റ)ന്റെ സംഭാവനയെ അവർ പരിഹസിച്ചു, അദ്ദേഹം പേരിനും പെരുമയ്ക്കും വേണ്ടി നൽകിയതാണെന്ന്. മറ്റു പാവപ്പെട്ടവരുടെ സംഭാവനകളെ അവർ നിസ്സാരമാക്കി. രണ്ടു തലങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഖുർആൻ സമ്മതിച്ചത്. യഥാർത്ഥത്തിൽ വിശ്വാസികൾ ആത്മനൊമ്പരത്തിലായിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാൻ തങ്ങൾക്ക് സ്വത്തുണ്ടായിരുന്നെങ്കിൽ എന്നവർ ആഗ്രഹിച്ചു. ഉലമത്തുബിനു സൈദ്(റ) കൂട്ടത്തിൽ ഒരാളായിരുന്നു. രാത്രിയിൽ എഴുന്നേറ്റുനിന്ന് കരഞ്ഞുകൊണ്ട് അദ്ദേഹം നിസ്കരിച്ചു. എന്നിട്ട് അല്ലാഹുവിനോട് പറഞ്ഞു. അല്ലാഹുവേ ധർമ്മസമരത്തിനു വേണ്ടി നീ ഞങ്ങളോട് കൽപ്പിച്ചു. അതിലേക്ക് ഞങ്ങളെ കൂടുതൽ താൽപര്യപ്പെടുത്തി. എന്നാൽ അല്ലാഹുവിന്റെ ദൂതനൊﷺപ്പം ദൗത്യം നിർവഹിക്കാൻ എന്റെ പക്കൽ ഒന്നുമില്ല. എന്റെ തെറ്റുകളുടെ എണ്ണം കണക്കെ ഞാൻ വിശ്വാസികൾക്ക് ധർമ്മം ചെയ്യാൻ തയ്യാറാണ്. ഈ വിവരമറിഞ്ഞ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് അല്ലാഹു പാപങ്ങൾ പൊറുത്തു തന്നിരിക്കുന്നു.
    ഇത്തരം സന്ദർഭങ്ങളിൽ പ്രവാചക അനുയായികളുടെ മനോഗതി എന്തായിരുന്നു എന്നതിനുള്ള ഉത്തമമായ ഉദാഹരണമാണിത്. അവർ സർവ്വാത്മനാ അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി എല്ലാം സമർപ്പിക്കാൻ തയ്യാറായി.
    വാസിലത്തുബിന് അസ്ഖഅ്(റ) മദീനയിലൂടെ വിളിച്ചു ചോദിച്ചു. ആരെങ്കിലും എന്നെ തബൂക്കിലേക്ക് വാഹനത്തിൽ ഒപ്പം കൊണ്ടുപോകുമോ. യുദ്ധാനന്തരം എനിക്കു ലഭിക്കുന്ന വീതം ഞാൻ അവർക്കു നൽകാം. അപ്പോൾ കൂടെ കൊണ്ടു പോകാൻ ഒരാൾ തയ്യാറായി. യുദ്ധമെല്ലാം കഴിഞ്ഞ് അനന്തര സ്വത്ത് ലഭിച്ചപ്പോൾ വാസില(റ)ത്തിനും ചില ഒട്ടകങ്ങൾ ലഭിച്ചു. തന്നെ ഒപ്പം കൊണ്ടുവന്ന ആൾക്ക് അത് സമർപ്പിച്ചു. പക്ഷേ അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. ഞങ്ങൾ നിങ്ങളിൽ നിന്നുള്ള വിഹിതം പ്രതീക്ഷിച്ചുകൊണ്ട് അല്ല വന്നത്. പ്രതിഫലത്തിൽ നിന്നുള്ള വിഹിതം കാംക്ഷിച്ചുകൊണ്ടാണ് നിങ്ങളെ കൂട്ടിക്കൊണ്ടുവന്നത്. ഒപ്പമുള്ളവർ മറുപടി പറഞ്ഞു. ഇവിടെ രണ്ടു കൂട്ടരും ആത്മീയമായ പ്രതിഫലങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. കേവലം ഭൗതികമായ താൽപര്യങ്ങൾക്കല്ല അവർ പടക്കളത്തിലേക്ക് പുറപ്പെട്ടത്.
    അബൂ മൂസൽ അശ്അരി(റ)യുടെ നേതൃത്വത്തിൽ അശ്അരികളായ ആളുകൾ തബൂക്കിലേക്ക് പുറപ്പെടാൻ സന്നദ്ധരായി. പക്ഷേ അവർക്ക് മതിയായ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഏറെനേരത്തെ കാത്തുനിൽപ്പിനു ശേഷം, ലഭിച്ച മൂന്ന് ഒട്ടകത്തിന്മേൽ അവരും പുറപ്പെട്ടു.
    തബൂക്ക് യുദ്ധ വേളയിൽ മാനസികമായി സഞ്ചാരത്തിന് തയ്യാറായ ഉത്തമ വിശ്വാസികളായ ആളുകളും ഉണ്ടായിരുന്നു. അവരുടെ മനസ്സും വിചാരവും പോർക്കളത്തിലേക്ക് അവരെ ക്ഷണിച്ചെങ്കിലും അവരുടെ ആരോഗ്യസ്ഥിതി അവരെ അനുവദിച്ചില്ല. അവരുടെ താൽപര്യത്തിന്റെയും ഉദ്ദേശത്തിന്റെയും മഹത്വത്തെ അല്ലാഹു സ്വീകരിച്ചു. അവരെ ആശ്വസിപ്പിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ അവതരിച്ചു. തൗബ അദ്ധ്യായത്തിലെ 91,92 സൂക്തങ്ങൾ ഈ ആശയമാണ് ഉൾക്കൊള്ളുന്നത്. ഇങ്ങനെ വായിക്കാം. “ദുർബലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ ‎നിന്ന് മാറിനിൽക്കുന്നതില്‍ കുഴപ്പമില്ല; അവര്‍ അല്ലാഹുവോടും അവന്റെ ‎ദൂതനോടും കൂറുപുലർത്തുന്നവരാണെങ്കില്‍. പിന്നെ ഇത്തരം സദ് വൃത്തരെ ‎കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎പരമകാരുണികനുമാണ്. ‎
    മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന ‎അപേക്ഷയുമായി തങ്ങളുടെ അടുത്തുവന്നു. അവിടുന്ന് അവരോടു പറഞ്ഞു: ‎‎”നിങ്ങൾക്കു നൽകാന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല.” ചെലവഴിക്കാന്‍ ‎ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ ‎വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവർക്കും കുറ്റമൊന്നുമില്ല.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...