Tweet 470

    Tweet 470
    September 27, 2023 • Wednesday
    Post Header

    മക്ക വിജയവേളയിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് അബൂബക്കറി(റ)ന്റെ പിതാവ് അബൂ ഖുഹാഫയുടെ ഇസ്‌ലാം ആശ്ലേഷം. നബിﷺയും അനുയായികളും ദൂതുവാ എന്ന പ്രവിശ്യയിലെത്തിയപ്പോൾ അബൂ ഖുഹാഫ മകളോട് പറഞ്ഞു. എന്നെയും കൂട്ടി അബൂഖുബൈസ് പർവതത്തിന്റെ മുകളിലേക്ക് ഒന്ന് കയറാമോ? മകൾ അസ്മ (റ) ആണോ ഖരീബയാണോ എന്ന വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മകൾ സമ്മതിച്ചു. അതുപ്രകാരം കൈപ്പിടിച്ച് കുന്നിൻമുകളിലേക്കെത്തി. മകളോട് ചോദിച്ചു. “എന്താണ് മകളേ, താഴ്‌വരയിൽക്കാണുന്നത്? ഒരു വലിയ സംഘം വരുന്നതിന്റെ ഇരുട്ട് കാണുന്നുണ്ട് “. പ്രായാധിക്യം കൊണ്ട് കാഴ്ച നഷ്ടപ്പെട്ട അബൂഖുഹാഫയ്ക്ക് നേരിട്ട് കാണാൻ കഴിയുമായിരുന്നില്ല. കുറേക്കഴിഞ്ഞ് വീണ്ടും മകളോട് ചോദിച്ചു. ” ഇപ്പോൾ എന്താണ് കാണുന്നത്?” അപ്പോൾ കണ്ട കാഴ്ചയും മകൾ ഉപ്പയോട് പറഞ്ഞു. കുതിരകൾ കൂട്ടം പിരിഞ്ഞിട്ടുണ്ടാകും എന്ന് വർണനയിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി. “നമുക്ക് വീട്ടിലേക്ക് തന്നെ പോകാം ” എന്നു പറഞ്ഞ് മകളോടൊപ്പം വീട്ടിലേക്ക് മടങ്ങി.
    പോകുന്ന വഴിയിൽ തിക്കിലും തിരക്കിലും മകളുടെ മാല ആരോ കൈവശപ്പെടുത്തിയിരുന്നു. വെള്ളിമാല നഷ്ടപ്പെട്ട ദുഃഖവും മറന്ന് മകൾ ഉപ്പയെയും കൊണ്ട് മുന്നോട്ടു നീങ്ങി. ആ സമയത്ത് തിരുനബിﷺ പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്. നബിﷺയും സിദ്ദീഖും(റ) ഉള്ള സ്ഥലത്തേക്ക് മകൾ ഉപ്പയെയും കൊണ്ട് എത്തിച്ചേർന്നു. അബൂബക്കർ (റ) നബിﷺയോട് പറഞ്ഞു. “അല്ലയോ പ്രിയപ്പെട്ട പ്രവാചകരേﷺ, എന്റെ ഉപ്പ അബൂ ഖുഹാഫയാണ് വന്നിട്ടുള്ളത് “.
    “പ്രായാധിക്യത്തിൽ അവരെ എന്തിനാണ് ഇങ്ങോട്ട് വരുത്തിയത്? നമുക്ക് അങ്ങ് വീട്ടിലേക്ക് പോകാമായിരുന്നല്ലോ “. നബിﷺ പ്രതികരിച്ചു.
    ശേഷം, നര ബാധിച്ച ശിരസ്സിത്തലോടി. ഹൃദയഭാഗത്ത് കൈവച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു. “നിങ്ങൾ ഇസ്‌ലാം സ്വീകരിക്കുക. രക്ഷ കൈവരിക്കുക “. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. അബൂബക്കറി(റ)ന് അതിയായ സന്തോഷമായി. ഉപ്പയെയും കൂട്ടിവന്ന സഹോദരിയെ പ്രശംസിച്ചു. അവളുടെ മാല നഷ്ടപ്പെട്ടെങ്കിലും ഉപ്പ ഇസ്‌ലാമിലേക്ക് കടന്നുവന്നതിന്റെ സന്തോഷത്തിൽ അവളെ പ്രത്യേകം അഭിനന്ദിച്ചു. സഹോദരിയുടെ കരം കവർന്നുകൊണ്ട് അബൂബക്കർ (റ) പറഞ്ഞു. “നഷ്ടപ്പെട്ട മാലയിൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊള്ളൂ. വിശ്വാസ്യത കുറഞ്ഞ കാലമാണല്ലോ ഇത് “.
    അബൂ ഖുഹാഫ മുസ്‌ലിമായതിൽ നബിﷺ അബൂബക്കറി(റ)നെ പ്രത്യേകം ആശംസിച്ചു. ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) നിവേദനം ചെയ്ത പ്രകാരം അബൂബക്കർ (റ) തന്നെയായിരുന്നു വയോധികനായ പിതാവിനെ ചുമന്നുകൊണ്ട് നബിﷺ സന്നിധിയിലേക്ക് വന്നത്. തലയും താടിയും മുഴുവനായും നരച്ച അബൂഖുഹാഫയെ ക്കണ്ടപ്പോൾ കറുപ്പല്ലാത്തതുകൊണ്ട് നരയ്ക്ക് ലേപനം കൊടുക്കാൻ നബിﷺ നിർദേശിച്ചു. നര കറുപ്പിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മൈലാഞ്ചി പോലെയുള്ളതുകൊണ്ട് നിറം പുരട്ടുന്നത് മാത്രമേ അനുവദിച്ചിട്ടുള്ളൂ.
    തിരക്കിനിടയിൽ അബൂഖുഹാഫയ്ക്ക് ചെറിയ പരുക്കു പറ്റുകയും സഹോദരിയുടെ മാല നഷ്ടപ്പെടുകയും ചോരപുരണ്ട രീതിയിൽ സഹോദരിയെ അബൂബക്കർ (റ) കണ്ടെത്തുകയും ചെയ്തു. അപ്പോൾ അവിടുന്ന് ആശ്വസിപ്പിച്ചു, വേണ്ട പരിചരണങ്ങൾ നൽകി. ഇങ്ങനെയും ചില നിവേദനങ്ങളിലുണ്ട്.
    അബൂബക്കറി(റ)ന്റെ നബിസ്നേഹം വെളിപ്പെടുത്തുന്ന ഒരു അനുബന്ധം കൂടി ഇവിടെ വായിക്കാനുണ്ട്. അബൂഖുഹാഫ ഇസ്‌ലാം സ്വീകരിച്ചതിൽ അബൂബക്കറി(റ)ൽ നിന്ന് പ്രതീക്ഷിച്ച ഒരു ആനന്ദവും ആഹ്ലാദവും നബിﷺക്ക് കാണാനായില്ല. നബിﷺ അവിടുന്ന് കാരണമന്വേഷിച്ചു. പ്രതികരണം ഇങ്ങനെയായിരുന്നു. “അവിടുത്തെ പിതൃസ്ഥാനീയനായ അബൂത്വാലിബ് സത്യവാചകം ചൊല്ലുന്നത് അവിടുന്ന് ആഗ്രഹിച്ചിരുന്നല്ലോ. എന്റെ ഉപ്പ ഇസ്‌ലാം സ്വീകരിക്കണമെന്നതിന്നു സമാനമായ ഒരാഗ്രഹം തന്നെയായിരുന്നല്ലോ അതും. എനിക്കെന്റെ ആഗ്രഹം പുലരുകയും സമാനമായി തങ്ങൾക്കുണ്ടായിരുന്ന ആഗ്രഹം പുലരാതിരിക്കുകയും ചെയ്തതിനാലാണ് എനിക്ക് ആഹ്ലാദിക്കാനാവാത്തത് ” എന്ന് അബൂബക്കർ(റ) വിശദീകരണം നൽകി. ആഴത്തിൽപ്പതിഞ്ഞ തിരുനബി സ്നേഹത്തിന്റെ ഉദാഹരണമെന്നല്ലാതെ മറ്റെന്താണ് ഇതിനെക്കുറിച്ച് പറയുക ! ‘നബിﷺ ആഗ്രഹിച്ചത് സാധിക്കാതെ, ഞാൻ ആഗ്രഹിച്ചത് സാധിച്ചിരിക്കുന്നു എന്നതിനാൽ എനിക്ക് ആഹ്ലാദിക്കാൻ വകുപ്പില്ല’ എന്ന അത്യനുരാഗത്തിന്റെ പ്രകടനമായിരുന്നു അബൂബക്കർ (റ).
    അങ്ങനെയിരിക്കെയാണ് ഖാലിദ് (റ) നബിﷺയുടെയടുത്തേക്ക് വന്നത്. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. “ആയുധമെടുക്കരുതെന്നും പ്രതിരോധിക്കരുതെന്നും പറഞ്ഞതിൽ പിന്നെ എന്തിനായിരുന്നു നിങ്ങൾ ആയുധ പ്രതിരോധം നടത്തിയത് ? “.
    ഖാലിദ്(റ) പറഞ്ഞു. “അല്ലയോ പ്രവാചകരേﷺ…,
    ഞങ്ങൾ പരമാവധി ആത്മനിയന്ത്രണം പാലിക്കുകയും, എതിർപ്പുകൾ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുകയും ചെയ്തു. പക്ഷേ, അവർ ആയുധമെടുത്ത് നമ്മെ ആക്രമിക്കാൻ തുടങ്ങി. ഗത്യന്തരമില്ലെന്ന് വന്നപ്പോഴാണ് നമ്മൾക്കും ആയുധമെടുക്കേണ്ടി വന്നത്. ഒടുവിൽ അവർ പിന്തിരിഞ്ഞോടി. ഞങ്ങൾ അവരെത്തേടിപ്പോവുകയും പരാജയപ്പെടുത്തുകയും ചെയ്തു “.
    വിശദീകരണങ്ങൾ കേട്ട തിരുനബിﷺ പറഞ്ഞു. “ഇനി അവരെത്തേടി പോകേണ്ടതില്ല. അല്ലാഹു വിധിച്ചതിൽ നന്മയുണ്ടാകും”. സംഭാഷണം അവസാനിപ്പിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...