Tweet 459

    Tweet 459
    September 16, 2023 • Saturday
    Post Header

    ഉമറി(റ)ന്റെയും ഹാത്വബി(റ)ന്റെയും സംഭാഷണം നബിﷺ ശ്രദ്ധിച്ചു. ഉമറി(റ)ന്റെ പ്രതികരണം കൂടുതൽ രൂക്ഷമായപ്പോൾ നബിﷺ ഇടപെട്ടു. മുഖൗഖിസ് രാജാവിന്റെ സന്നിധിയിലേക്ക് നബിﷺയുടെ ദൗത്യവുമായി സഞ്ചരിച്ച പ്രിയ അനുയായിയായ ഹാത്വബി(റ)നെ നബിﷺ ഒന്ന് നോക്കി. എന്നിട്ട് ഉമറി(റ)നോട് പറഞ്ഞു. “ഇതാരാണെന്നാണ് ഉമറേ, (റ) നിങ്ങൾ മനസ്സിലാക്കിയത് ? ഇദ്ദേഹം ബദ്റിൽ പങ്കെടുത്ത ആളല്ലേ ? ബദ്റിലേക്ക് അല്ലാഹു പ്രത്യേകമായി ശ്രദ്ധിക്കുകയും ബദ്റിൽ പങ്കെടുത്തവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തത് നിങ്ങൾക്ക് അറിയില്ലേ ? അവർ എന്തും ചെയ്തുകൊള്ളട്ടെ എന്ന പ്രത്യേക പരിഗണനയും അവർക്ക് നൽകിയിട്ടില്ലേ ?” ഉമറി(റ)ന്റെ രോഷമടങ്ങി. പറഞ്ഞുപോയ സംഭാഷണത്തിൽ അദ്ദേഹം ദുഃഖിച്ചു. പറയേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം വിചാരിച്ചു. ഉമറി(റ)ന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊലിക്കാൻ തുടങ്ങി. അതിനിടെ, ഹാത്വബ് (റ) കയറിപ്പറഞ്ഞു, “നബിﷺയേ, ഞാൻ ഖുറൈശികളിൽ ഒരു പരദേശിയായിരുന്നു. അവരുടെ പക്കലാണ് എന്റെ മാതാവുള്ളത്. ഈ വിവരം കൈമാറുക വഴി അവരുടെ ഒരു അനുകമ്പയാണ് ഞാൻ പ്രതീക്ഷിച്ചത്. മറ്റൊന്നും ഞാനിതുവഴി ലക്ഷ്യം വച്ചിട്ടില്ല. ഇസ്‌ലാമായതിൽപ്പിന്നെ ഒരിക്കലും ഞാൻ തങ്ങളെ നിഷേധിച്ചിട്ടില്ല”.
    നബിﷺ വീണ്ടും സംസാരിച്ചു. ബദ്റിന്റെയും ബദ്‌രീങ്ങളുടെയും മഹത്വം പറഞ്ഞു. അങ്ങനെയിരിക്കെ, വിശുദ്ധ ഖുർആനിലെ അറുപതാമത്തെ അധ്യായം അൽ ‘മുംതഹിന:’ യിലെ ഒന്നു മുതൽ മൂന്നു വരെയുള്ള സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു. നിങ്ങള്‍ അവരുടെ പിടിയില്‍പ്പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണവര്‍. കൈയും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. ‘നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍’ എന്ന് അവരാഗ്രഹിക്കുന്നു. ഉയിര്‍ത്തെഴുന്നേല്പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.”
    ഹാത്വബി(റ)ന് ലഭിക്കേണ്ട താക്കീത് ലഭിച്ചു. സമുദായത്തിന് ലഭിക്കേണ്ട മാർഗദർശനവും ലഭിച്ചു. നബിﷺ അവിടുത്തെ നീക്കങ്ങളുമായി മുന്നോട്ടു പോയി. ഹിജ്റയുടെ എട്ടാം വർഷം റമളാൻ 18 ആയി. നബിﷺ മദീനയിൽ നിന്നും മക്കയിലേക്ക് പുറപ്പെടാനൊരുങ്ങി. മുഹാജിറുകളിൽ നിന്ന് 700 പേർ കൂടെച്ചേർന്നു. 300 കുതിരകളാണ് അവരുടെ കൈവശമുണ്ടായിരുന്നത്. 4000 അൻസ്വാരികളും സജ്ജരായി. 500 കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. മുസൈനാ ഗോത്രത്തിൽ നിന്ന് ആയിരം ആളുകളും നൂറു കുതിരകളും. അസ്‌ലം ഗോത്രത്തിൽ നിന്ന് 400 പേരും 30 കുതിരകളും. ജുഹൈന ഗോത്രത്തിൽ നിന്ന് 800 ആളുകളും 50 കുതിരകളും. എല്ലാവരും കൂടി ഒരൊറ്റ സംഘമായി മക്കയിലേക്കൊഴുകി !
    അബൂ ഖതാദ(റ)യും സംഘവും നേരത്തെ നിയോഗിച്ച ദൗത്യം കഴിഞ്ഞ് മടങ്ങിവന്നു. നബിﷺയും അനുയായികളും മക്കയിലേക്ക് തിരിച്ചുവെന്നറിഞ്ഞപ്പോൾ അവരോടൊപ്പം ചേർന്നു. നബിﷺ യാത്രാവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇസ്‌ലാമിന്റെ അഭിവാദ്യ വാചകം ചൊല്ലിയ ശേഷവും കൊന്ന വിവരം നബിﷺയോട് പങ്കുവച്ചു. അതു കേട്ടതോടെ നബിﷺയുടെ ഭാവം മാറി. ‘അയാളുടെ ഹൃദയം തുറന്നു നോക്കിയോ നിങ്ങൾ’ എന്ന് ചോദിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ആത്മരക്ഷയ്ക്ക് വേണ്ടി അവസാനം സലാം ചൊല്ലിയതായിരിക്കുമെന്ന് കരുതിയാണ് സ്വഹാബികൾ നടപടിയെടുത്തത്. എന്നാൽ അങ്ങനെ ചെയ്തത് ഉചിതമായില്ലെന്നാണ് നബിﷺ പഠിപ്പിച്ചത്. ഒരാളുടെ ഹൃദയത്തിൽ മാറ്റമുണ്ടായത് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും എന്നായിരുന്നു വിശദീകരണം തേടിയത്. അതോടെ അബൂ ഖതാദ (റ) മാപ്പപേക്ഷിച്ചു. അല്ലാഹുവിനോട് പാപമോചനം തേടി. ‘തനിക്കുവേണ്ടി അല്ലാഹുവിനോട് മാപ്പു ചെയ്തു തരണമെന്ന്’ അപേക്ഷിച്ചു. പക്ഷേ, നബിﷺ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. അബൂ ഖതാദ(റ)യുടെ കണ്ണുകൾ വാർന്നൊഴുകി. അപ്പോഴേക്കും വിശുദ്ധ ഖുർആൻ അവതരിച്ചു. നാലാം അധ്യായത്തിലെ 94-ാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഭൗതികനേട്ടമാഗ്രഹിച്ച് ‘നീ വിശ്വാസിയല്ല’ എന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ, അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 3
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...