Tweet 453

    Tweet 453
    September 10, 2023 • Sunday
    Post Header

    ഹുദൈബിയ്യ സന്ധിക്ക്‌ ഇരുപത്തിരണ്ട് മാസം കഴിഞ്ഞു. ഒരു ശഅ്ബാൻ മാസത്തിലായിരുന്നു അത്. ബനൂ നുഫാസ, ബനൂ ബക്കർ ഗോത്രങ്ങൾ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചു. ‘ഖുസാഅ ഗോത്രത്തിനെതിരെ സൈനിക നീക്കത്തിന് ആയുധങ്ങളും മറ്റും നൽകി സഹായിക്കണം’ എന്നായിരുന്നു സംഭാഷണത്തിന്റെ ഉള്ളടക്കം. ഖുസാഅ ഗോത്രം മുസ്‌ലിംകളുമായി ഉടമ്പടിയിൽക്കഴിഞ്ഞിരുന്ന ഗോത്രമായിരുന്നു.
    ഇത്തരമൊരു നീക്കം ഹുദൈബിയ്യയിൽ വച്ച് നടത്തിയ കരാറിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് കൂട്ടുനിൽക്കാൻ അബൂ സുഫ്‌യാനെപ്പോലുള്ള പ്രമുഖർ തയ്യാറാകുമായിരുന്നില്ല. അതിനാൽത്തന്നെ, ഖുറൈശി പ്രമുഖരുടെ കൂട്ടത്തിൽ അബൂ സുഫ്‌യാൻ പ്രസ്തുത ചർച്ചയിൽ പങ്കെടുത്തിട്ടില്ല എന്നാണ് പ്രബലാഭിപ്രായം. അതല്ല, ചർച്ചയിൽ പങ്കെടുക്കുകയും ഇത്തരം ഒരു നീക്കത്തെ എതിർക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിപ്രായമുണ്ട്.
    മക്കയുടെ പരിസരത്തുള്ള ‘വതീർ’ എന്ന പ്രദേശത്ത് വച്ച് ഖുസാഅ ഗോത്രത്തിനെതിരെ നടപടികളുമായി മുന്നോട്ടുപോകാമെന്നായിരുന്നു ധാരണ.
    പൊടുന്നനെയുള്ള ഈ സൈനിക നീക്കം ഒരുപാട് പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കി. നൗഫൽ ബിൻ മുആവിയ ഹറമിന്റെ അതിർത്തികൾ പോലും ഭേദിച്ച് ആയുധപ്രയോഗങ്ങൾ നടത്തി. അപ്പോൾ ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു, ‘നിങ്ങൾ ഹറമിന്റെയുള്ളിലാണ് യുദ്ധം ചെയ്യുന്നത് ‘ എന്ന് . അപ്പോൾ അതൊന്നും ഉൾക്കൊള്ളാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല നൗഫൽ. അയാൾ പറഞ്ഞു. “ഈ ദിവസം എനിക്ക് ദൈവമില്ല, അഥവാ, എനിക്ക് ഹറമിനെ മാനിക്കുകയോ പരിഗണിക്കുകയോ വേണ്ടതില്ല “. ഖുറൈശികൾ പ്രതീക്ഷിച്ചതിലുമേറെ കഷ്ടനഷ്ടങ്ങൾക്കാണ് ഈ നടപടി കാരണമായത്. നബിﷺയുമായുള്ള കരാറിന്റെ വ്യക്തമായ ലംഘനം ഇത്ര കൂടിയായപ്പോൾ ഇനി തിരുനബിﷺക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നായി.
    ബനൂ നുഫാസയും ഖുസാഅയും തമ്മിലുണ്ടായ പ്രസ്തുത സംഭവത്തിന്റെ ദിവസം പ്രഭാതത്തെക്കുറിച്ച് ബീവി ആഇശ (റ) പറയുന്നതിങ്ങനെയാണ് : നബിﷺ മഹതിയെ വിളിച്ച് ഇങ്ങനെ പറഞ്ഞുവത്രെ. “ഖുസാഅയിൽ എന്തോ സംഭവിച്ചിരിക്കുന്നു”. അപ്പോൾ ആഇശ (റ) തിരിച്ചു പറഞ്ഞു. “ഖുറൈശികൾ പ്രവാചകനുﷺമായുള്ള കരാർ ധിക്കാര പൂർവം ലംഘിച്ചിരിക്കുന്നു”. അപ്പോൾ നബിﷺ പറഞ്ഞു. “അല്ലാഹു തീരുമാനിച്ച ഒരു തീരുമാനത്തിന് വേണ്ടിയാണ് അവർ കരാർ ലംഘിച്ചിരിക്കുന്നത് “.
    ”നല്ല കാര്യത്തിനാണോ?” നബിﷺ പറഞ്ഞു. ”അതെ, നല്ലത് തന്നെ”.
    ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനം ഇങ്ങനെ കൂടി വായിക്കാം. ‘പ്രസ്തുത കാലയളവിൽ ഒരു രാത്രിയിൽ നബിﷺ ബീവി മൈമൂന(റ)യുടെ അടുത്തായിരുന്നുവത്രേ. അവിടുന്ന് നിസ്കാരം നിർവഹിക്കാൻ വേണ്ടി അംഗസ്നാനത്തിന് പോയ സ്ഥലത്ത് വച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “ലബ്ബൈക്, ലബ്ബൈക്, ലബ്ബൈക് ; നുസിർതു, നുസിർതു, നുസിർതു”. അഥവാ, ‘നിനക്ക് ഞാൻ ഉത്തരം ചെയ്യുന്നു, സഹായം ലഭിച്ചിരിക്കുന്നു’ എന്നിങ്ങനെ മൂന്നു പ്രാവശ്യം പറഞ്ഞു. അംഗസ്നാനം കഴിഞ്ഞു വന്നപ്പോൾ ബീവി മൈമൂന (റ) ചോദിച്ചു. “അല്ല അവിടുന്ന് ആരോടോ സംസാരിച്ചത് പോലെയുണ്ടല്ലോ. അവിടെ തങ്ങളോടൊപ്പം ആരെങ്കിലുമുണ്ടായിരുന്നുവോ?”
    ‘ബനൂ കഅ്ബിലെ ഒരു സന്ദേശം എനിക്ക് കേൾക്കാൻ കഴിഞ്ഞു. അവർക്കെതിരെ ബക്കർ ബിൻ വാഇലിനു ഖുറൈശികളുടെ സഹായം ലഭിച്ചു’ എന്ന്.
    ഖുറൈശികളുടെ കരാർ ലംഘനത്തെക്കുറിച്ചുള്ള വിവരം ആത്മീയമായും ഭൗതികമായും നബിﷺ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതൊരു ശുഭലക്ഷണമായിട്ടാണ് നബിﷺ വായിച്ചത്.
    ഇമാം ത്വബ്റാനി (റ) തന്നെ ഉദ്ധരിക്കുന്നു : ‘ഖുസാഅ ഗോത്രക്കാർ നബിﷺയുമായി ഉടമ്പടിയിൽക്കഴിഞ്ഞിരുന്നവരായതുകൊണ്ട്, നീക്കങ്ങൾ നബിﷺയെ അറിയിക്കാൻ അവർ ബാധ്യസ്ഥരായിരുന്നു. അംറു ബിൻ സാലിം അൽ ഖുസാഇ എന്ന ഗോത്ര പ്രതിനിധി 40 പേരോടൊപ്പം നബിﷺയെ സമീപിച്ചു. 40 വാഹനങ്ങളിലായിട്ടാണ് അവർ പോയത്. ജനങ്ങൾക്കിടയിൽ പള്ളിയിലിരിക്കുന്ന നേരത്താണ് നബിﷺയുടെ അടുത്തേക്ക് ഈ സംഘം എത്തിച്ചേർന്നത്. അവർ വിഷയങ്ങൾ നബിﷺയെ ധരിപ്പിച്ചു. ഖുറൈശികളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ പേരുകൾ എണ്ണിപ്പറഞ്ഞു. ശേഷം സാലിം ഒരു കവിത ആലപിച്ചു’. അതിന്റെ തുടക്കം ഇങ്ങനെയാണ്.
    “യാ റബ്ബി ഇന്നീ നാഷിദുൻ മുഹമ്മദാ….”.
    ആശയം ഇങ്ങനെ പകർത്താം:
    “സത്യം ചെയ്തു ഞാൻ നബിﷺയോട് ചൊല്ലുന്നു.
    അവിടുന്നു സന്ധിയിലായിരുന്നല്ലോ നാം
    ഉപ്പയും ഉപ്പാപ്പയും കാലം മുതൽത്തന്നെ.
    ഞങ്ങൾ യുവാക്കളും നിങ്ങളോ പിതാക്കളും
    എത്രമേൽ ശാന്തിയിലായിരുന്നല്ലോ നമ്മൾ
    ലംഘിച്ചു, ഖുറൈശികൾ സന്ധിയും കരാറുകൾ.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...