
മുറഹ്ഹിബ് രംഗത്തേക്ക് വന്നു. മുസ്ലിം പക്ഷത്തിനു നേരെ നോക്കി വെല്ലുവിളി നടത്തി. തന്റെ ധൈര്യവും സാമർഥ്യവും അറിയിക്കുന്ന കവിതകൾ ഉരുവിട്ടു. ഖൈബറിന് അറിയാം ഈ മുറഹ്ഹിബ് ആരാണെന്ന്. ആരാണെന്നെ ധൈര്യത്തോടെ നേരിടാൻ ഉള്ളത്. ഇത്രയൊക്കെ ആയപ്പോൾ ആമിർ(റ) വെല്ലുവിളി ഏറ്റെടുത്തു. ദ്വന്ദ്വ യുദ്ധത്തിന് തയ്യാറായി. രണ്ടുപേരും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. ഒടുവിൽ ആമിറി(റ)ന്റെ പരിച തുളച്ചു മുറഹ്ഹിബിന്റെ വാൾ ആമിറി(റ)ന്റെ ശരീരത്ത് പതിഞ്ഞു. ആമിർ(റ) നിലം പതിച്ചു.
പിന്നെ വൈകിയില്ല അലി(റ) തന്നെ വീണ്ടും ആയുധമണിഞ്ഞു. മുറഹ്ഹിബിനെ വെല്ലുന്ന കവിതകൾ ചൊല്ലി. നീ മുറഹ്ഹിബാണെങ്കിൽ ഞാൻ ഹൈദരാണെന്ന് വിളിച്ചുപറഞ്ഞു. പോരാട്ടവീര്യവും നിലപാടിന്റെ ഉറപ്പും കോർത്തിണക്കിയ വരികൾക്കും വാളിനേക്കാൾ മൂർച്ചയുണ്ടായിരുന്നു. രണ്ടുപേരും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. അവസാനം അലി(റ)യുടെ വാള് അയാളുടെ ശിരസ്സിലേക്കാഴ്ന്നു. മുറഹ്ഹിബ് എന്നെന്നേക്കുമായി പരാജയപ്പെട്ടു.
മുഹമ്മദ് ബിനു മസ്ലമ(റ)യാണ് മുറഹ്ഹിബിനെ വധിച്ചത് എന്ന അഭിപ്രായം ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്. മറ്റു ചിലതിൽ അദ്ദേഹം ശത്രുവിന്റെ കാലുകൾ വെട്ടി നിലത്ത് വീഴ്ത്തിയപ്പോൾ അലി(റ) കൈകാര്യം ചെയ്തു എന്നുമുണ്ട്. എന്നാൽ ഇബിനുൽ അസീർ(റ) പറയുന്നത് അലി(റ) മുറഹ്ഹിബിനെ പരാജയപ്പെടുത്തി എന്ന് തന്നെയാണ് ഏറ്റവും പ്രബലമായ അഭിപ്രായം.
അബൂറാഫി(റ) എന്നവർ നിവേദനം ചെയ്യുന്നു. ഖൈബർ ദിവസത്തിൽ ഞാൻ അലി(റ)ക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ ശത്രുക്കളുടെ കോട്ടക്ക് നേരെ ചെന്നു. അവിടെനിന്നും അവർ പുറത്തേക്ക് വന്ന് അലി(റ)യുമായി യുദ്ധം ആരംഭിച്ചു. രംഗം രൂക്ഷമായപ്പോൾ അലി(റ) കയ്യിൽ ഉണ്ടായിരുന്ന പരിച എറിഞ്ഞു കളഞ്ഞു. എന്നിട്ട് കോട്ടയുടെ വാതിൽ പിടിച്ചു പരിചയായി ഉയർത്തി. കോട്ടവാതിൽ പരിചയായി ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം അത്ഭുതപ്പെടുത്തി. അതോടെ മുസ്ലീംകൾ കോട്ടയുടെ ഉള്ളിലേക്ക് ഇരച്ചു കയറി. പൂർണ്ണമായി വിജയക്കൊടി പാറുന്നത് വരെ അലി(റ) ആ വാതിൽ കയ്യിൽ തന്നെ കരുതി. നിലത്തിട്ടതിനു ശേഷം ഞങ്ങൾ പോയി നോക്കി. ഞങ്ങൾ ഏഴോ എട്ടോ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾക്ക് അത് ഉയർത്താൻ സാധിച്ചിരുന്നില്ല. 40 ആളുകൾ ഉയർത്തിയിട്ടും ഉയർന്നില്ല എന്നതും എഴുപതാളുകൾ ഉയർത്തിയിട്ടും ഉയർന്നില്ല എന്നതും നിവേദനങ്ങളിൽ വന്നിട്ടുണ്ടെങ്കിലും അത്തരം നിവേദന പരമ്പരകളിൽ ഒക്കെ ദൗർബല്യം ഉണ്ടെന്ന് പണ്ഡിതന്മാർ നിരീക്ഷിച്ചിട്ടുണ്ട്.
ഖൈബർ പോരാട്ടത്തിനിടയിൽ ഉണ്ടായ മനോഹരമായ ഒരു സംഭവം ഇമാം ബൈഹഖി(റ)യും മറ്റും ഉദ്ധരിച്ചത് കാണാം. അനസ്(റ) പറയുന്നു. ഖൈബറിൽ ഇടയവൃത്തി ചെയ്തിരുന്ന എത്യോപ്യക്കാരനായ ഒരു അടിമ, അദ്ദേഹം ഒരു ജൂതന്റെ വീട്ടിൽ ആടുകളെ മേയ്ക്കുന്ന ആളായിരുന്നു. ആയുധമേന്തി യുദ്ധത്തിനിടയിൽ നിന്ന് തന്റെ നാട്ടുകാരോട് അദ്ദേഹം ചോദിച്ചു. നിങ്ങൾ എങ്ങോട്ട് പോവുകയാണ്. അവർ പറഞ്ഞു നബിയാണെന്ന് വാദിച്ചു വന്ന വ്യക്തിക്കെതിരെ യുദ്ധത്തിനു പോവുകയാണ്. പ്രവാചകൻ എന്ന പദം അദ്ദേഹത്തിന്റെ മനസ്സിൽ പതിഞ്ഞു. അദ്ദേഹം ആടുകളോടൊപ്പം മേച്ചിൽ പുറത്തേക്കു പോയി. മുസ്ലിംകൾ അദ്ദേഹത്തെ പിടികൂടി പ്രവാചക സന്നിധിയിൽ ഹാജരാക്കി. നബിﷺ അദ്ദേഹവുമായി സൗഹൃദ സംഭാഷണം നടത്തി. ഒടുവിൽ അദ്ദേഹം ചോദിച്ചു ഏതൊരു ആശയത്തിലേക്കാണ് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നത്. അപ്പോൾ നബി പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും വിശ്വസിക്കുക. ഈ ആശയത്തിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. ഈ ആശയത്തിൽ ഞാൻ വിശ്വസിച്ചാൽ എനിക്ക് എന്താണ് ലഭിക്കുക. നിങ്ങൾക്ക് പ്രതിഫലമായി സ്വർഗ്ഗം ലഭിക്കും. അയാൾ ഇസ്ലാം സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു ഞാൻ കറുത്ത വർഗ്ഗക്കാരനും വിരൂപിയും ദരിദ്രനും ആണ്. പോരാത്തതിന് എന്റെ ശരീരത്തിന് ഒരു ദുർഗന്ധവും ഉണ്ട്. ഞാൻ നിങ്ങളോടൊപ്പം പടക്കളത്തിൽ ചേരുകയും വധിക്കപ്പെടുകയും ചെയ്താൽ എനിക്കും സ്വർഗം ലഭിക്കുമോ? നബിﷺ പറഞ്ഞു അതെ നിങ്ങൾക്കും ലഭിക്കും. അപ്പോൾ അദ്ദേഹം ചോദിച്ചു എന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഈ ആടുകളെ ഞാൻ എന്താണ് ചെയ്യുക. അവകളെ പട്ടാള വൃത്തത്തിൽ നിന്ന് ഒഴിവാക്കി അയച്ചേക്കുക. നിങ്ങളെ വിശ്വസിച്ചു ഏൽപ്പിച്ച കാര്യം നിറവേറ്റപ്പെടും. അഥവാ ആടുകൾ ഉടമസ്ഥന്റെ വീട്ടിലേക്ക് എത്തികൊള്ളും. ആടുകൾ നിരതറ്റാതെ ഉടമസ്ഥന്റെ വീട്ടിലേക്ക് നടന്നു ചെന്നു. ഇടയനില്ലാഞ്ഞിട്ടും ചിട്ടയോടെ ആട്ടിൻപറ്റം വന്നു കയറിയപ്പോൾ, വീട്ടുകാരൻ പറഞ്ഞു നമ്മുടെ ഇടയൻ മുസ്ലിം ആയിട്ടുണ്ടാവും.
പടയണിയിൽ ചേർന്ന ഇടയൻ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ യുദ്ധത്തിൽ ഏർപ്പെട്ടു. അധികം വൈകിയില്ല ശത്രുക്കളുടെ അമ്പേറ്റ് അദ്ദേഹം നിലം പതിച്ചു. വിശ്വാസിയായ ശേഷം ഒരു നേരത്തെ നിസ്കാരത്തിനോ ഒരു സുജൂദിനോ അദ്ദേഹത്തിന് അവസരം ഉണ്ടായില്ല. അദ്ദേഹത്തിന്റെ ശരീരം വഹിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുവന്നു. നബിﷺ പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരം എന്റെ കുടിലിലേക്ക് വെക്കൂ. എന്നിട്ട് നബിﷺ അകത്തേക്ക് പ്രവേശിച്ചു പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരന്റെ വിശ്വാസം നന്നായിരിക്കുന്നു. ഞാൻ അകത്തേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തെ പരിചരിക്കുന്ന രണ്ട് സ്വർഗീയ ശിരികളെ കാണാനിടയായി. അനസ്(റ)തന്നെ ഉദ്ധരിക്കുന്ന. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. അദ്ദേഹത്തെ നോക്കിയിട്ട് നബിﷺ പറഞ്ഞു. അല്ലാഹു നിങ്ങളുടെ മുഖം പ്രസന്നമാക്കിയിരിക്കുന്നു. ശരീരത്തിന് സുഗന്ധം നൽകിയിരിക്കുന്നു. സമ്പത്തിൽ വർദ്ധനവ് നൽകിയിരിക്കുന്നു. രണ്ട് സ്വർഗ്ഗീയ നാരികൾ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെയും ശരീരത്തിന്റെയും ഇടയിലൂടെ ചൂഴ്ന്നു ശ്രമിക്കുന്നത് ഞാൻ കണ്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
