
ജാബിറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. നബിﷺ അനുയായികളോട് പറഞ്ഞു. “ശത്രുവിനെ നേരിടാൻ നിങ്ങൾ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് സുരക്ഷയ്ക്ക് വേണ്ടി പ്രാർഥിക്കുക. അല്ലാഹു ശത്രുക്കൾ വഴി നമ്മെ എങ്ങനെയാണ് പരീക്ഷിക്കുക എന്നറിയില്ല. അനിവാര്യമായും അവരെ അഭിമുഖീകരിക്കേണ്ടി വന്നാൽ നിങ്ങൾ ഇങ്ങനെ പ്രാർഥിക്കുക. അല്ലാഹുവേ, നീയാണ് ഞങ്ങളുടെയും ശത്രുക്കളുടെയും പരിപാലകൻ. ഞങ്ങളുടെയും അവരുടെയും മൂർദ്ധാവുകൾ നിന്റെ നിയന്ത്രണത്തിലാണ്. നീയാണ് അവരെ നേരിടേണ്ടത്. ശേഷം, നിങ്ങൾ ഉറച്ചു നിൽക്കുക. അവർ നിങ്ങളെ വലയം വച്ചാൽ നിങ്ങൾ പ്രതികരിക്കുക. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി തക്ബീർ മുഴക്കുക “.
തുടർന്ന് നബിﷺ പതാകകൾ ഏൽപ്പിച്ചു. സ്വന്തമായി എന്ന് പേരുള്ള കറുത്ത പതാകയായിരുന്നു വഹിച്ചിരുന്നത്. സഅ്ദ് ബിൻ ഉബാദ (റ), അലിയ്യ് ബിൻ അബീത്വാലിബ് (റ), ഹുബാബ് ബിൻ മുന്ദിർ (റ) എന്നിവരായിരുന്നു പതാകവാഹകർ. ‘മൻസൂർ അമിത്’ എന്നായിരുന്നു അന്നത്തെ സൈന്യത്തിനിടയിലെ സൂചനാ വാചകം.
സായുധമായി പ്രതികരിക്കാനും സഹിഷ്ണുതയോടെ നിലകൊള്ളാനും നബിﷺ അനുയായികളെ പ്രചോദിപ്പിച്ചു. അതുപ്രകാരം നാഇമ് കോട്ടയായിരുന്നു ആദ്യം ഉപരോധിച്ചത്. നബിﷺയും സൈന്യത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു. പലപ്രാവശ്യവും അനുയായികൾ തങ്ങൾ കൂട്ടത്തിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, നബിﷺ അതിന് വിസമ്മതിച്ചു. വൈകുന്നേരം വരെയുള്ള പോരാട്ടത്തിനൊടുവിൽ നേരത്തെയുണ്ടായിരുന്ന സുരക്ഷിത മേഖലയിലേക്ക് തന്നെ മടങ്ങി. കോട്ട ജയിച്ചടക്കുന്നത് വരെ നബിﷺ സ്വഹാബികളോടൊപ്പം തന്നെയുണ്ടായിരുന്നു.
അതിനിടയിൽ സ്വഹാബികളിൽ പലർക്കും രോഗവും ക്ഷീണവുമായി. കാലാവസ്ഥയും മറ്റു ഭക്ഷണ രീതികളുമായിരുന്നു കാരണം. നബിﷺ അവർക്ക് ഒരു ചികിത്സ നിർദേശിച്ചു. തോൽപ്പാത്രത്തിൽ വച്ച് തണുപ്പിച്ച വെള്ളം രണ്ടു ബാങ്കുകൾക്കിടയിൽ ശരീരത്തിൽ ഒഴിക്കുക. അല്ലാഹുവിന്റെ നാമം ഉരുവിടുക. അതുപ്രകാരം അവർ നിർവഹിക്കുകയും ക്ഷീണത്തിൽ നിന്ന് മുക്തരാവുകയും ചെയ്തു.
ഖൈബറിൽ ജൂതന്മാർക്കുണ്ടായിരുന്ന കോട്ടകളിൽ ഏറ്റവും വിഭവങ്ങൾ കാത്തു വച്ചിരുന്നത് സ്വഅബ് ബിൻ മുആദ് ബിൻ നത്വായുടെ കോട്ടയായിരുന്നു. 500 ഓളം പടയാളികൾ അതിന്റെയുള്ളിലുണ്ടായിരുന്നു.
കഅ്ബു ബിൻ ഉമർ (റ) പറയുന്നു. “സ്വഅബ് കോട്ട ഉപരോധിക്കൽ വളരെ ദുർഘടമായിരുന്നു. മൂന്നുദിവസം ഭക്ഷണം പോലുമില്ലാതെ ഞങ്ങൾ ഉപരോധത്തിൽ ഏർപ്പെട്ടു. അങ്ങനെയിരിക്കെ, ഒരു ജൂതൻ ആടുകളുമായി കോട്ടയുടെ പിൻവാതിലിലൂടെ കടന്നു വരുന്നത് കണ്ടു. ആരാണ് അതിനെ പ്രാപിക്കുക! ഞാൻ മാനിനെപ്പോലെ പാഞ്ഞു പോയി. എനിക്കത് പ്രാപിക്കാനാകണമേ എന്ന് നബിﷺ പ്രാർഥിച്ചു. രണ്ട് ആട്ടിൻകുട്ടികളെ ഒതുക്കിപ്പിടിച്ച് കൈയിൽ ഒന്നുമില്ലാത്ത പോലെ ഞാൻ തിരിച്ചു വന്നു. ശേഷം, അത് പാചകം ചെയ്ത് സൈന്യത്തിനിടയിൽ വിതരണം ചെയ്തു. എല്ലാവർക്കും സുഭിക്ഷമായി കഴിക്കാൻ മാത്രം ആ ഭക്ഷണം അനുഗ്രഹീതമായി. അബൂ യസറിനോട് ചോദിച്ചു. എത്ര പേരുണ്ടായിരുന്നു നിങ്ങൾ? അദ്ദേഹം പറഞ്ഞു, ഞങ്ങൾ നിരവധി ആളുകളുണ്ടായിരുന്നു “.
മറ്റു പല സന്ദർഭങ്ങളിലും ഉണ്ടായതുപോലെ അഭൗതികമായി ലഭിച്ച ഭക്ഷണവർ ധനവിന്റെ കഥ കൂടിയാണിത്. കുറഞ്ഞ ഭക്ഷണം കൊണ്ട് സൈന്യത്തെ മുഴുവനും ഊട്ടാൻ കഴിഞ്ഞു എന്നത് നബിﷺക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ പ്രത്യേകം എണ്ണപ്പെടുന്നതാണ് !
അസ്‌ലം ഗോത്രക്കാരനായ മുഅത്തിബു (റ) പറയുന്നു. ഖൈബറിലെ കോട്ടകൾ ഉപരോധിച്ചപ്പോൾ ഒരു ദിവസത്തിലേറെ ഞങ്ങൾ വിശന്നു കഴിഞ്ഞു. ഒടുവിൽ അവർ അസ്‌ലം ബിൻ ഹാരിസ(റ)യെ നബിﷺയുടെ അടുക്കലേക്കയച്ചു. അവരുടെ ആവലാതി അറിയിച്ചു. നബിﷺ അവരെ സ്വീകരിക്കുകയും ആവലാതി കേൾക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു. ‘ഇപ്പോൾ നിങ്ങൾക്ക് എടുത്തു തരാൻ എന്റെ പക്കലൊന്നുമില്ല. നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവേ ഏറ്റവും വിഭവസമൃദ്ധമായ കോട്ട ഇവർക്ക് നീ കീഴ്പ്പെടുത്തി ക്കൊടുക്കേണമേ’. നബിﷺയുടെ പ്രാർഥനയ്ക്ക് ശേഷം അവർ സംഘത്തിലേക്ക് മടങ്ങിയെത്തി. അധികം വൈകിയില്ല കോട്ട അവർക്ക് ജയിച്ചടക്കാനായി. ആവശ്യംപോലെ വിഭവങ്ങൾ അവർക്ക് ലഭിച്ചു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
