Tweet 426

    Tweet 426
    August 14, 2023 • Monday
    Post Header

    ഹുദൈബിയ്യ കഴിഞ്ഞ് മദീനയിൽ താമസിക്കുന്ന കാലം. ഗാബാ സൈനിക നീക്കം എന്നൊരു സൈനിക ഇടപെടൽ നടന്നു. ദർബിൻ അബൂദറിന്റെ മേൽനോട്ടത്തിൽ നബിﷺയുടെ ഒട്ടകങ്ങൾ മേയുകയായിരുന്നു. ഫസാരി ഗോത്രക്കാരനായ ഉയയ്നാ ബിൻ ഹിസ്ൻ ഇരുട്ടിന്റെ മറവിൽ ഇടയനെ വധിക്കുകയും ഒട്ടകങ്ങൾ പിടിച്ചെടുക്കുകയും ഇടയന്റെ ഭാര്യയെ ബന്ദിയാക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ നബിﷺയുടെ പരിചാരകൻ പ്രഭാത നിസ്ക്കാരത്തിന്റെ സമയത്ത് ഓടി വന്നു. സലമത്ത് ബിൻ അൽ അക്’വഇനോട് വിവരം പറഞ്ഞു. അദ്ദേഹം ഉടൻതന്നെ മദീനയിലെ ഒരു കുന്നിൻമേൽക്കയറി നിന്ന് വാർത്ത വിളംബരം ചെയ്തു. വിളംബരം കേട്ടതോടെ സ്വഹാബികളും അവരുടെ വാഹനങ്ങളും നബിﷺയുടെ അടുത്തേക്ക് എത്തിച്ചേർന്നു. മിഖ്ദാദ് ബിൻ അംറ് (റ) എന്ന സ്വഹാബിയാണ് ആദ്യം നബിﷺയുടെ അടുത്തെത്തിയത്. “യാ ഖയിലല്ലാഹി ഇർകബീ” എന്ന വിളിയാളം അന്തരീക്ഷത്തിൽ മുഴങ്ങി. ‘അല്ലാഹുവിന്റെ പടക്കുതിരകളേ, തയ്യാറാകൂ’ എന്നായിരുന്നു ഈ മുദ്രാവാക്യത്തിന്റെ ആശയം. അധികം വൈകാതെ അബ്ബാദ് ബിൻ ബിഷ്റും(റ) അവിടെ എത്തിച്ചേർന്നു. അങ്ങനെ പല സ്വഹാബികളും എത്തിച്ചേർന്നപ്പോൾ സഅ്ദ് ബിൻ സൈദി(റ)നെ അവരുടെ തലവനായി നബിﷺ നിശ്ചയിച്ചു. മിഖ്ദാദി(റ)ന്റെ പക്കലുള്ള കുന്തത്തിന്മേൽ പതാക കെട്ടിക്കൊടുത്തു. എന്നിട്ട് ആ സംഘത്തെ നബിﷺ യാത്രയാക്കി. നിങ്ങൾ മുന്നോട്ടു ഗമിക്കണമെന്നും ഞാൻ പിന്നിൽ വരുന്നുണ്ടെന്നും അവിടുന്ന് അറിയിച്ചു.
    ബുധനാഴ്ച പ്രഭാതമായപ്പോൾ നബിﷺ പുറപ്പെടാനൊരുങ്ങി. മദീനയുടെ ഉത്തരവാദിത്തം അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം (റ)നെ ഏൽപ്പിച്ചു. സഅ്ദ് ബിന് ഉബാദ(റ)യുടെ നേതൃത്വത്തിൽ 300 പേരടങ്ങുന്ന സംഘത്തെ മദീനയുടെ സംരക്ഷണം ഏൽപ്പിച്ചു. ഇരുമ്പിന്റെ പടത്തൊപ്പിയണിഞ്ഞ് നബിﷺയും സംഘത്തോടൊപ്പം മുന്നോട്ട് നീങ്ങി. രാത്രിയായപ്പോൾ സലമയുടെ സംഘത്തിന്റെ അടുത്തെത്തി. നബിﷺയുടെ സംഘം വരുന്നത് കണ്ടപ്പോൾത്തന്നെ ശത്രുക്കൾക്ക് ഭയമായി. ദീ ഖറദ് എന്ന പോരാട്ട ഭൂമിയിലേക്ക് എത്തിയപ്പോഴേക്കും ഒരാൾ അവിടെ പുതച്ചു കിടക്കുന്നത് കണ്ടു. അപ്പോഴേക്കും ചിലർ പറഞ്ഞു. ഇതാ അബൂ ഖത്താദ (റ) രക്തസാക്ഷിയായിരിക്കുന്നു. അധികം വൈകിയില്ല, അബൂബക്കറും(റ) ഉമറും(റ) ഓടിവന്ന് പുതപ്പുയർത്തി നോക്കി. അപ്പോഴാണറിയുന്നത് ആ പുതച്ചു കിടന്നത് മസ്‌അദ(റ) ആയിരുന്നു. പെട്ടെന്നുതന്നെ അവർ തക്ബീർ മുഴക്കി. പ്രഭാതമായപ്പോഴേക്കും അതാ വരുന്നു അബൂ ഖത്താദ (റ). നബിﷺ ആവേശത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. നിങ്ങളെ അല്ലാഹു വിജയിപ്പിക്കട്ടെ എന്ന് ആശംസിച്ചു. അബൂഖത്താദ (റ) പ്രാർഥനാ വാചകം പ്രത്യഭിവാദ്യമായിപ്പറഞ്ഞു. “കുതിരപ്പടയാടികളുടെ നേതാവായ അബൂ ഖത്താദാ, (റ) നിങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ ” എന്ന് വീണ്ടും നബിﷺ അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചു. പരുക്കുപറ്റിയ അദ്ദേഹത്തിന്റെ മുഖത്ത് നബിﷺ ഉമിനീർ പുരട്ടുകയും തിരുകരങ്ങൾ വച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ‘അബൂഖത്താദ(റ)യുടെ രോമത്തിനും ശരീരത്തിനും നീ അനുഗ്രഹം ചൊരിയണമേ’ എന്ന് നബിﷺ വീണ്ടും അദ്ദേഹത്തിന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി. എഴുപതാമത്തെ വയസ്സിൽ ലോകത്തോട് വിട പറയുമ്പോഴും 15 വയസ്സുകാരന്റെ ശരീര സൗന്ദര്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
    മുസ്‌ലിം സംഘം ശത്രുക്കളെ പരാജയപ്പെടുത്തി. പിടിച്ചെടുക്കപ്പെട്ട സ്വത്ത് വകകളിൽ നിന്ന് പകുതി തിരിച്ചെടുത്തു. നബിﷺയുടെ ഉഖാബ് എന്ന പേരുള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. അമിത് അമിത് എന്നായിരുന്നു മുസ്‌ലിം സൈന്യം ഉപയോഗിച്ചിരുന്ന കോഡ്. ഭയ ഘട്ടങ്ങളിൽ നിസ്ക്കരിക്കാറുള്ള രീതിയിലാണ് അന്ന് നബിﷺയും അനുയായികളും നിസ്ക്കാരം നിർവഹിച്ചത്.
    രണ്ടുദിവസം കൂടി ദീ ഖറദ എന്ന പ്രദേശത്ത് നിലയുറപ്പിച്ചു. സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് പ്രവാചകൻﷺ പറഞ്ഞ ഒരു പ്രസ്താവന ഇങ്ങനെയാണ്. “നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ല കുതിരപ്പടയാളി അബൂ ഖത്താദ(റ)യും കാലാൾപ്പടയാളി സലമയുമാണ് “. അഞ്ചു ദിവസത്തെ അസാന്നിധ്യത്തിന് ശേഷം തിങ്കളാഴ്ച നബിﷺയും സംഘവും മദീനയിലേക്കെത്തിച്ചേർന്നു. കാട് എന്നർഥമുള്ള ‘ഗാബ’ എന്ന പേരിനോട്‌ ചേർത്താണ് ഗാബാ സൈനിക നീക്കം എന്നറിയപ്പെടുന്നത്. ഈ സംഭവം നടന്ന സ്ഥലത്തുനിന്നുള്ള മരം കൊണ്ടാണ് നബിﷺക്ക് വേണ്ടിയുള്ള മിമ്പർ അഥവാ പ്രാർഥന സംഭാഷണങ്ങൾക്ക് വേണ്ടി കയറിനിൽക്കാനുള്ള പ്രത്യേക പ്ലാറ്റ്ഫോം നിർമിക്കപ്പെട്ടത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...