
നബിﷺ ഹുദൈബിയ്യയിൽ നിന്ന് വന്നിട്ട് ഏകദേശം 20 ദിവസങ്ങളായി. പല രാഷ്ട്രീയ സാഹചര്യങ്ങളും മുന്നിൽ വച്ചുകൊണ്ട് അവിടുന്ന് ഖൈബറിലേക്ക് പുറപ്പെട്ടു. ഇനിയങ്ങോട്ട് സമരാർജിത സമ്പത്തിന്റെ കാലമാണ് എന്നറിയിക്കുന്ന ഖുർആൻ സൂക്തം ഹുദൈബിയ്യയിൽ നിന്ന് മദീനയിൽ എത്തുന്നതിനു മുമ്പ് തന്നെ അവതരിച്ചിരുന്നു. അൽ ഫതഹ് അധ്യായത്തിന്റെ ഇരുപതാം സൂക്തമാണ് ഈ ആശയം ഉൾക്കൊള്ളുന്നത്. എന്നാലും സത്യമാർഗത്തിൽ സമരത്തിന് സജ്ജരാകുന്നവർ മാത്രമാണ് എന്നോടൊപ്പം വരേണ്ടതെന്നും കേവലം സമ്പത്ത് മാത്രം ലക്ഷ്യം വച്ച് ആരും വരരുതെന്നും നബിﷺ മുന്നറിയിപ്പ് നൽകി.
അനസ്(റ) നിവേദനം ചെയ്യുന്നു. ഖൈബറിലേക്ക് പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ നബിﷺ അബൂ ത്വൽഹ(റ)യോട് പറഞ്ഞു. “എനിക്ക് പരിചാരകനായി ആരെങ്കിലും ഒരാളെ നോക്കൂ “. അനസ് (റ) പറയുന്നു. ഞാനും അബൂത്വൽഹ (റ)യോടൊപ്പം യാത്ര ചെയ്തു. നബിﷺ എവിടെ ഇറങ്ങിയാലും ഞാൻ പരിചരണത്തിനു വേണ്ടി എത്തും. ആ ദിവസങ്ങളിലൊക്കെ പ്രവാചകൻﷺ പ്രത്യേകം ഒരു പ്രാർഥന നിർവഹിക്കുന്നത് ഞാൻ കേട്ടിരുന്നു. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ ഹമ്മി വൽ ഹസൻ… മനപ്രയാസവും ക്ഷീണവും പിശുക്കും ഭീരുത്വവും താങ്ങാനാവാത്ത കടവും ദൗർബല്യവും ഒന്നും തരല്ലേ എന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നതാണ് ഈ പ്രാർഥന.
നുമൈലബിൻ അബ്ദുല്ല അലൈസി (റ) എന്നവരെ മദീനയുടെ ചുമതല ഏൽപ്പിച്ചു നബിﷺ യാത്രയാരംഭിച്ചു.
പത്നിമാരിൽ നിന്ന് ഉമ്മുസലമ(റ)യാണ് കൂടെയുണ്ടായിരുന്നത്.
നബിﷺയുടെ ഖൈബറിലേക്കുള്ള യാത്രയെക്കുറിച്ച് മദീനയിലെ വിശ്വാസികൾ ജൂതന്മാരോട് സംസാരിച്ചു. അവിടെയും പൂർണമായും ജൂതമുക്തമാകുമെന്നും ശേഷം മദീനയിലുള്ള ജൂതന്മാർക്കും അത് ബാധിക്കുമെന്നും അവർ പറഞ്ഞു. ഇത് കേട്ടതോടെ ജൂതന്മാരിൽനിന്ന് മുസ്‌ലിംകൾ വായ്പയായി വാങ്ങിയ മുഴുവൻ സ്വത്തും അവർ തിരിച്ചു വാങ്ങാൻ തുടങ്ങി.
മദീനയിൽ നിന്ന് 70 മൈലുകൾ അകലെയുള്ള ഖൈബറിലേക്ക് 1400 ഓളം വരുന്ന അനുയായികൾക്കൊപ്പം നബിﷺ യാത്രതിരിച്ചു. മദീനയിൽ നിന്ന് പോയവരും അല്ലാത്തവരുമായ ജൂതന്മാർ അവിടം കേന്ദ്രീകരിച്ച് ഇസ്‌ലാമിനെതിരെ ഗൂഢാലോചനകൾ നടത്തുകയായിരുന്നു. അഹ്സാബിലും അവരുടെ സ്വപ്നം പുലരാത്തതുകൊണ്ട് കൂടുതൽ വർധിത ശക്തിയോടെ വീണ്ടും ഒരവസരത്തിനു വേണ്ടി അവർ കാത്തിരിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ നബിﷺയും അനുയായികളും ഖൈബറിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ അവർ സമരസജ്ജരായി കാത്തു നിന്നു. ഏതായാലും നേരിടാമെന്നും പരാജയപ്പെടുത്താമെന്നും അവർ മോഹിച്ചു. എന്നാൽ മുസ്‌ലിംകൾ ഖൈബറിലേക്ക് അടുക്കുംതോറും അവർക്ക് ഭയം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം അവർ കൃഷിയിടത്തിലായിരിക്കെയാണ് നബിﷺയും സംഘവും അങ്ങോട്ടെത്തുന്നത്. ഈ വരവ് ശ്രദ്ധയിൽപ്പെട്ട അവർ ഭയചകിതരായി അവരുടെ കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. 2000 പടയാളികളുള്ള ജൂതന്മാർ ആറു കോട്ടകളിലായി ഒളിച്ചു കയറി.
ഇനിയും ഇവർ വളർന്നുവരുകയും മദീനയ്ക്കെതിരെ ഒരാക്രമണം ഉണ്ടാവുകയും ചെയ്താൽ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കോട്ടകൾ ഉപരോധിക്കുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.
മുസ്‌ലിം സൈന്യം ഖൈബറിലെ കോട്ടകൾ ഉപരോധിച്ചു. ഏതെങ്കിലും വിധത്തിലുള്ള സന്ധികൾക്ക് ജൂതന്മാർ തയ്യാറായില്ല. ഇനിയിപ്പോൾ നേരിടുകയല്ലാതെ മാർഗമില്ല എന്ന് വന്നതിനാൽ നബിﷺ സ്വഹാബികളെ അഭിസംബോധനം ചെയ്തു. ധർമസമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഉദ്ബോധിപ്പിച്ചു. താത്ക്കാലിക താല്പര്യങ്ങൾക്കപ്പുറം പരമമായ സത്യത്തെ സ്ഥാപിക്കാനും നേരിന്റെ വഴിയിൽ തടസ്സം നിൽക്കുന്നവരെ പ്രതിരോധിക്കാനുമാണ് ഇത്തരം നീക്കങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തി.
മദീനയിൽ നിന്ന് ഇത്രയേറെ അകലെ എത്രനാൾ നിൽക്കാനാകും എന്ന ഒരാശങ്ക ഭൗതികമായി ഉണ്ടായിരുന്നു. കുറച്ചുനാളുകൾ കോട്ടയ്ക്കു പുറത്ത് കഴിഞ്ഞുകൂടി ഗതിമുട്ടിയാൽ മദീനയിലേക്ക് മുസ്‌ലിംകൾ മടങ്ങിക്കൊള്ളുമെന്നായിരുന്നു ജൂതന്മാരുടെ ധാരണ.
ആയുധ സന്നാഹങ്ങളോടെ പാകപ്പെടുന്ന ഇത്രയും വലിയൊരു സംഘത്തെ ഇനിയും വളരാനനുവദിച്ചാൽ വരാനുള്ള ഭവിഷത്തിനെക്കുറിച്ച് നബിﷺക്കും അനിയായികൾക്കും ബോധ്യമുണ്ടായിരുന്നു. ഇനിയും ഒരു തീരുമാനമാകാതെ മുന്നോട്ടുപോയാൽ കൂടുതൽ അപകടമാകുമെന്ന് അവർ നിരീക്ഷിച്ചു. എന്നാൽ എങ്ങനെയാണ് ഈ കോട്ടയിലേക്ക് അക്രമിച്ചു കയറുക. വലിയ ഒരു സൈന്യവും ശക്തി ദുർഗമായ കോട്ടകളും പ്രശ്നങ്ങൾക്ക് മുമ്പിൽ വലിയ ഒരു ചോദ്യചിഹ്നമായി. നബിﷺ അനുയായികളോട് കൂടിയാലോചിച്ചു. ഏതായാലും ശത്രുക്കളുടെ ഭീഷണി ഇല്ലാതെയാക്കണമെന്ന് സ്വഹാബികൾ ഏകോപിച്ചു. എന്നാൽ ഇനി ആരുടെ നേതൃത്വത്തിൽ, എന്ത് നീക്കമാണ് നടത്തുക എന്ന ചർച്ചയിലേക്ക് എത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
