Tweet 422

    Tweet 422
    August 10, 2023 • Thursday
    Post Header

    നബിﷺയും അനുയായികളും ബലിമൃഗങ്ങളെ അറുത്തു. 70 ഒട്ടകങ്ങളെയാണ് പ്രവാചകൻﷺ ബലിദാനം നടത്തിയത്. പല ബലിമൃഗങ്ങളിലും ഒന്നിലധികം ആളുകൾ പങ്കുകാരായി.
    പത്തൊമ്പതോ ഇരുപതോ ദിവസമാണ് നബിﷺ ഹുദൈബിയ്യയിൽ തങ്ങിയത്. ഒരുമാസമോ അതിലേറെയോ എന്ന അഭിപ്രായവുമുണ്ട്.
    കരാറിൽ ഒപ്പ് വയ്ക്കുകയും ഉംറയിൽ നിന്ന് ഒഴിവാകുകയും ചെയ്തെങ്കിലും വിശ്വാസികൾക്ക് അവിടെ നിന്ന് മടങ്ങാൻ വലിയ പ്രയാസമായിരുന്നു. കുട്ടികളെപ്പോലെ അവരുടെ മനസ്സുകൾ തേങ്ങി. വിശുദ്ധ ഭവനത്തെക്കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നതിൽ അവർ നൊമ്പരപ്പെട്ടു.
    ഹുദൈബിയ്യയിൽ നടന്ന സന്ധി പ്രത്യക്ഷത്തിൽ മുസ്‌ലിംകൾക്ക് പരാജയമാണെന്ന് തോന്നും. ഇത്രമേൽ എന്തിന് താഴ്ന്നു കൊടുത്തു എന്ന് വിശ്വാസികളും പ്രഥമഘട്ടത്തിൽ ചിന്തിച്ചു. എന്നാൽ അതുകൊണ്ട് പിന്നീട് ഉണ്ടാകാവുന്ന നന്മകൾ നേരത്തെക്കാണാൻ പ്രവാചകർﷺക്ക് സാധിക്കുമായിരുന്നു. പ്രത്യക്ഷത്തിൽ തന്നെയും പല നേട്ടങ്ങളും നമുക്കതിൽ വായിക്കാനുണ്ട്. ഇനി പത്തു കൊല്ലത്തേക്ക് യുദ്ധം പാടില്ല എന്നതാണ് അതിൽ പ്രധാനം. മോഷണമോ വഞ്ചനയോ ഇല്ലാതെ പരസ്പരം ഇടപെടാനും സഹകരിക്കാനുമുള്ള കവാടം അതുവഴി തുറന്നു. രണ്ടു കക്ഷികൾക്കും അവരവരുടെ മതപ്രചാരണത്തിനും പ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വ്യാപാര ബന്ധങ്ങൾക്കോ കച്ചവട യാത്രകൾക്കോ തടസ്സമുണ്ടായിരുന്നില്ല. ആർക്കും ഏത് കക്ഷിയോടും സഖ്യത്തിലാവാൻ സ്വാതന്ത്ര്യയുണ്ടായിരുന്നു. ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന പലരും അടുക്കാനുള്ള അവസരങ്ങൾ തുറന്നു.
    ലോക ചരിത്രത്തിലെ ഏറ്റവും അദ്ഭുതകരമായ ഉടമ്പടി കഴിഞ്ഞ് പ്രവാചകനുംﷺ അനുയായികളും മദീനയിലേക്ക് മടങ്ങി. ‘യുദ്ധവും രക്തച്ചൊരിച്ചിലും ഒഴിവാക്കാൻ ഏതറ്റം വരെയും നീക്കുപോക്കുകൾക്ക് തയ്യാറാവുക ‘ – ഇതായിരുന്നു നബിﷺ സ്വീകരിച്ച നയം. പുണ്യഭൂമിയിൽ ഒരിക്കലും യുദ്ധമുണ്ടാകരുതെന്ന് സവിശേഷമായും നബിﷺ ആഗ്രഹിച്ചു. എന്തിനും ഏതിനും സന്നദ്ധരായ ഒരു സംഘം പോരാളികൾ ഒപ്പമുണ്ടായിരുന്ന സാഹചര്യത്തിലാണ് നബിﷺ ഈ വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറായത്.
    ഹുദൈബിയ്യയെ വിട്ട് യാത്ര ആരംഭിച്ച നബിﷺയും സംഘവും മർറു ളഹ്റാൻ എന്ന പ്രദേശത്ത് അല്പം ഒന്ന് വിശ്രമിച്ചു. ശേഷം അസ്ഫാനിലേക്ക് നീങ്ങി. അവിടെ നിന്ന് ഭക്ഷണ സമാഹരണത്തിന് വേണ്ട കാര്യങ്ങൾ ചെയ്തു. അപ്പോഴേക്കും അനുയായികൾ വിശപ്പിന്റെ ശക്തിയാൽ ആവലാതി ബോധിപ്പിച്ചു. ഒട്ടകത്തെ അറുത്ത് മാംസം ഭക്ഷിക്കാനും അതിന്റെ നെയ്യും തുകലും പ്രയോജനപ്പെടുത്താനുമുള്ള അനുമതി തേടി. പ്രഥമ ഘട്ടത്തിൽ നബിﷺ അതിനെ അനുവദിച്ചു. അപ്പോഴേക്കും ഉമർ (റ) നബിﷺയെ സമീപിച്ചു. ഇങ്ങനെ സമ്മതം നൽകിയാലുണ്ടാകാവുന്ന ചില പാർശ്വ ഫലങ്ങളെക്കുറിച്ച് സംസാരിച്ചു. ഒരുപക്ഷേ, നമ്മൾ ശത്രുവിനെ നേരിടേണ്ടി വന്നാൽ പ്രതിസന്ധി നേരിട്ടേക്കുമെന്ന അഭിപ്രായം പറഞ്ഞു. നബിﷺ അഭിപ്രായത്തെ മാനിച്ചു.
    എല്ലാവരും തങ്ങളുടെ പക്കലുള്ള ഭക്ഷണത്തിന്റെ അംശങ്ങൾ ഹാജരാക്കാൻ പറഞ്ഞു. വിഭവങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി തിരുനബിﷺ അനുഗ്രഹ പ്രാർഥന നടത്തി. അദ്ഭുതകരമായി വിഭവങ്ങൾ വർധിച്ചു. 1400 ആളുകളുള്ള സംഘത്തിലെ എല്ലാവരും വയറു നിറയെ ഭക്ഷണം കഴിച്ചു. സന്തോഷത്താൽ തിരുനബിﷺ പുഞ്ചിരിച്ചു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്റെ തിരുദൂതൻﷺ ആണെന്നും അംഗീകരിച്ചുകൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്ന എല്ലാവരും നരകത്തിൽ നിന്ന് സുരക്ഷിതരായിരിക്കും എന്ന് നബിﷺ പറഞ്ഞു.
    വീണ്ടും യാത്രാ സംഘം മുന്നോട്ടു നീങ്ങി. നല്ല മഴ വർഷിച്ചു. അപ്പോഴവർക്ക് ആവേശമായി. ആകാശത്തുനിന്ന് എത്തിയ ശുദ്ധജലം അവർ പാനം ചെയ്തു. തമ്പടിച്ച സ്ഥലത്തുനിന്ന് പ്രവാചകൻ ജനങ്ങളെ അഭിസംബോധനം ചെയ്തു. അപ്പോഴേക്കും മൂന്ന് ചെറു സംഘം നബിﷺക്ക് നേരെ വന്നു. രണ്ടുപേർ നബിﷺയുടെ ചാരത്ത് തന്നെ വന്നിരുന്നു. ഒരു സംഘം പിന്തിരിഞ്ഞ് നടന്നു നീങ്ങി. ഈ മൂന്ന് സംഘത്തെക്കുറിച്ച് നബിﷺ വിശദീകരണം നൽകി. ഒരു വിഭാഗം നാണിച്ചു. അല്ലാഹുവിന് അവരെക്കുറിച്ചും നാണമായി. അടുത്ത സംഘം പശ്ചാത്തപിച്ചു. അല്ലാഹു അത് സ്വീകരിച്ചു. മൂന്നാമത്തെത് പുറംതിരിഞ്ഞു പോയി. അല്ലാഹു അവരെ അവഗണിച്ചു.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...