Tweet 400

    Tweet 400
    July 19, 2023 • Wednesday
    Post Header

    കഅ്ബ് ബിൻ അസദിന്റെ സംഭാഷണം കേട്ടപ്പോൾ സുബൈർ ബിൻ ബാത്വാ എന്ന ജൂത നേതാവ് പറഞ്ഞു. “ഖുറൈശികളും ഗത്ഫാൻ ഗോത്രവും പിൻവാങ്ങിയാൽപ്പിന്നെ വാളിനിരയാവുകയല്ലാതെ നമുക്കൊരു മാർഗവുമുണ്ടാവില്ല. നമുക്കിപ്പോൾ ഖുറൈശികളോട് പണയം ഒന്നും ചോദിക്കേണ്ട ആവശ്യമില്ല. മുഹമ്മദ് നബിﷺയുടെ അടുത്ത് പോയി നമ്മുടെ കരാർ പുതുക്കാം. ഒരിക്കലും ഖുറൈശികൾ നമുക്ക് പണയം തരും എന്ന് തോന്നുന്നില്ല. എണ്ണത്തിലും ശക്തിയിലുമൊക്കെ അവരാണല്ലോ മുന്നിൽ നിൽക്കുന്നത്. അവർക്കെപ്പോൾ വേണമെങ്കിലും അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാം. നമ്മൾ എവിടേക്കാണ് പിന്തിരിഞ്ഞു പോവുക ?” – ഒരു നിലയ്ക്കും ഇനി ഖുറൈശികളോട് യോജിച്ചു പോകാനാവില്ല എന്ന ചിന്തയിലേക്ക് അവരെത്തി.
    ശനിയാഴ്ചയായപ്പോൾ അബൂസുഫ്‌യാൻ ജൂതന്മാരിലേക്ക് ഒരു സംഘത്തെ അയച്ചു. ഇക്‌രിമ ബിൻ അബൂ ജഹലായിരുന്നു സംഘത്തിന്റെ നേതാവ്. ഗത്ഫാൻ ഗോത്രത്തിലെ ചില പ്രതിനിധികളും കൂടെയുണ്ടായിരുന്നു. അവർ ബനൂ ഖുറൈളക്കാരോട് പറഞ്ഞു. “നമുക്കിവിടെ സ്ഥിരം നിൽക്കാനൊന്നും കഴിയില്ല. നമ്മുടെ ചെരുപ്പും പാദവുമെല്ലാം തേഞ്ഞു തുടങ്ങി. നമുക്ക് മുഹമ്മദിﷺനെ പരാജയപ്പെടുത്താൻ വേണ്ടി യുദ്ധ രംഗത്തേക്കിറങ്ങാം “.
    ജൂതന്മാർ പ്രതികരിച്ചു. “ഇന്ന് ശബ്ബാത് ദിവസം അഥവാ ശനിയാഴ്ചയാണ്. ഇന്ന് ഞങ്ങൾ ഒരു കാര്യത്തിനും രംഗത്തിറങ്ങില്ല. നിങ്ങൾ ജാമ്യം തരാതെ ഞങ്ങൾ ഒരിക്കലും നിങ്ങളോടൊപ്പം ഇനി യുദ്ധത്തിൽ പങ്കുചേരില്ല. യുദ്ധം കൊടുമ്പിരിക്കൊള്ളുകയും നിങ്ങൾ പിന്തിരിഞ്ഞോടുകയും ചെയ്താൽ ഞങ്ങൾക്കഭയം തേടാൻ ഒരു സ്ഥലവുമുണ്ടാവില്ല. പിന്നീടുള്ളതൊക്കെ ഞങ്ങൾ അനുഭവിക്കേണ്ടി വരും”. ജൂതന്മാരുടെ ഈ മറുപടി കേട്ടപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു. “നുഐം പറഞ്ഞത് സത്യമാണല്ലോ “. എന്നിട്ടവർക്ക് തിരിച്ച് ഇങ്ങനെ ഒരു സന്ദേശമറിയിച്ചു. “ഞങ്ങളിൽ ഒരാളെയും നിങ്ങൾക്ക് ഞങ്ങൾ തരില്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ യുദ്ധം ചെയ്തു കൊള്ളുക”.
    ഇത് കേട്ടപ്പോൾ ജൂതന്മാരും പറഞ്ഞു. “നുഐം പറഞ്ഞത് സത്യമാണല്ലോ. ഇവർ ഒരു തരം കിട്ടിയാൽ പിൻവാങ്ങുകയും നമ്മൾ മാത്രം ഇവിടെ ബാക്കിയാവുകയും ചെയ്യും”. തുടർന്നങ്ങോട്ട് ഖുറൈശികളുടെയും ജൂതന്മാരുടെയുമിടയിൽ വിവിധങ്ങളായ സന്ദേശങ്ങൾ കൈമാറി. ഒടുവിലവർക്ക് വേർപിരിയാൻ മാത്രമെ കഴിഞ്ഞുള്ളൂ.
    നുഐമിന്റെ തന്ത്രങ്ങൾ ഫലിച്ചു. യുദ്ധം തന്ത്രമാണെന്നത് സാക്ഷാൽ ബോധ്യപ്പെട്ടു. ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയ്ക്ക് വേണ്ടി പ്രതിരോധ രംഗത്ത് ഏറ്റവും തന്ത്രപരമായി ഇടപെടാനുള്ള മനോഹരമായ ചിത്രങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. വർത്തമാനകാല രാഷ്ട്രീയത്തിലും കഴിഞ്ഞുപോയ കെടുതികളുടെ കഥകളിലും, ഇതുപോലെയുള്ള ഇടപെടലുകൾ എത്രമാത്രമുണ്ടാകുമെന്ന് പഠിക്കാനും ആലോചിക്കാനുമുള്ള പാഠങ്ങളാണിത്. കേവലം ആരാധനാലയത്തിലെ മന്ത്രങ്ങളോ നിഷ്ഠകളോ മാത്രമല്ല, സാമൂഹിക നിർമാണത്തിലും രാഷ്ട്ര സംരക്ഷണത്തിലും മുസ്‌ലിം സമൂഹം ഇടപെട്ടതിന്റെ ശോഭനമായ ചിത്രങ്ങൾക്കൂടിയാണിത്. സർവായുധരായ ശത്രു സൈന്യം വരുമ്പോൾ സമാധാനത്തെക്കുറിച്ചല്ലല്ലോ സംസാരിക്കേണ്ടത് ! എത്ര വിദഗ്ധമായി ശത്രുവിനെ പരാജയപ്പെടുത്താം എന്നാണല്ലോ. ഇതിലും മനോഹരമായ ഉദാഹരണങ്ങളുണ്ട് എന്ന് സാരം.
    സഖ്യസേനയ്ക്കെതിരെയുള്ള പ്രതിരോധത്തിൽ ശത്രു ചേരിയിലെ സഖ്യം എങ്ങനെ തകർക്കാം എന്നത് തന്നെയാണ് ഏറ്റവും വലിയ തന്ത്രം. അവിടെയാണ് ഇസ്‌ലാമിക സൈന്യം വിജയം വരിച്ചിരിക്കുന്നത്. ഖുറൈശികൾ നിരാശരായി. ജൂതന്മാർ അവരുടെ മടയിലേക്ക് ഒരുങ്ങാൻ തുടങ്ങി. സഖ്യകക്ഷികൾ പലരും ആത്മസംഘർഷത്തിലായി. അങ്ങനെ ശനിയാഴ്ച ശ്രമിച്ചു. രാത്രിയായപ്പോൾ ശക്തമായ മഴയും കൊടുങ്കാറ്റും. അടുപ്പുകളൊഴിച്ച് പാത്രങ്ങളടക്കം എല്ലാം ഒഴുകിപ്പോയി. ശത്രുപാളയത്തിലെ ടെന്റുകൾ ഇളകാൻ തുടങ്ങി. പ്രവാചകൻﷺ അനുയായികളോട് പറഞ്ഞു. “നിങ്ങൾ സന്തോഷിക്കുവിൻ ! അല്ലാഹുവിൽ നിന്നുള്ള സഹായം നമുക്ക് ലഭിച്ചു തുടങ്ങി. ജിബ്‌രീല്‍.(അ) മഴയും കാറ്റുമായിട്ടാണ് വന്നിട്ടുള്ളത് “.
    അൽ അഹ്‌സാബ് അധ്യായത്തിലെ ഒമ്പതാം സൂക്തം ഈ വിഷയം പരാമർശിക്കുന്നു.
    “അല്ലയോ, വിശ്വാസികളേ! അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.”
    ആദ് സമൂഹത്തെ പരാജയപ്പെടുത്തിയ അല്ലാഹുവിന്റെ നടപടിയെക്കുറിച്ച് തിരുനബിﷺ അനുയായികളോട് സംസാരിച്ചുകൊണ്ടിരുന്നു.
    കാലാവസ്ഥ കലിയിളകിയപ്പോൾ ഖുറൈശികൾ ഭയവിഹ്വലരായി. യുദ്ധത്തിന്റെ അഗ്നികൾ കെട്ടു തുടങ്ങി. ആത്മരക്ഷയ്ക്ക് വേണ്ടി ഖുറൈശികൾ ആലോചിച്ചു. കൊടുങ്കാറ്റ് കൊണ്ടുവന്നു ചേർന്ന പൊടിപടലങ്ങൾ ശത്രുക്കളെ അന്ധരാക്കി. മലക്കുകളിലെ സൈന്യം അവരെ വലയം ചെയ്തു. അൽ അഹ്സാബ് അധ്യായത്തിലെ 25-ാം സൂക്തം ഈ രംഗം വിശദീകരിക്കുന്നുണ്ട്. “സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തു നിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം ലഭിച്ചില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...