Tweet 398

    Tweet 398
    July 17, 2023 • Monday
    Post Header

    നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങൾ നബിﷺ മടക്കി നിസ്കരിച്ചു. സാധാരണയിൽ നിസ്കരിക്കും പോലെ ഓരോ നിസ്കാരവും വെവ്വേറെ ജമാഅത്തുകൾ ആയി തന്നെ നിർവഹിച്ചു. യുദ്ധ ഘട്ടത്തിലെ നിസ്കാരത്തെക്കുറിച്ച് നിയമം വരുന്നതിനു മുമ്പായിരുന്നു ഈ സന്ദർഭം എന്നാണ് പ്രമാണങ്ങൾ പറയുന്നത്. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം 239 സൂക്തത്തിലാണ് ഭയ ഘട്ടങ്ങളിലെ നിസ്കാരത്തെക്കുറിച്ച് പരാമർശിക്കുന്നത്. ആശയം ഇങ്ങനെയാണ്. “അരക്ഷിതാവസ്ഥയിലാണ് നിങ്ങളെങ്കില്‍ നടന്നുകൊണ്ടോ ‎വാഹനത്തിലിരുന്നു കൊണ്ടോ നിസ്കാരം ‎നിര്‍വഹിക്കുക.” ഇമാം അഹ്മദും(റ) മറ്റും ഇക്കാര്യങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.

    നമുക്ക് ഖന്ദഖിലേക്ക് തന്നെ വരാം. സഖ്യസേനയുടെ ഉപരോധങ്ങളുടെ നാളുകൾ നീണ്ടു കൊണ്ടിരുന്നു. മുത്തുനബിﷺയും അനുയായികളും ഏറെ പ്രതിസന്ധിയിലും ആയി. ശത്രുപാളയവും പോരാട്ടം നടക്കാത്തതിൽ ഇനിയെന്തു ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരുന്നു. വിഭവങ്ങൾക്കോ ഭക്ഷണങ്ങൾക്കോ ശത്രുപാളയത്തിൽ പഞ്ഞമില്ലായിരുന്നു. എന്നാൽ നബിﷺയും അനുയായികളും കൂടുതൽ ദാരിദ്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങി. പ്രവാചകൻﷺ കിടങ്ങിനടുത്തുള്ള പള്ളിയിലേക്ക് വന്നു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മധ്യാഹ്ന നിസ്കാരത്തിന്റെയും സായാഹ്ന നിസ്കാരത്തിന്റെയും നേതൃത്വം നിർവഹിച്ചു. അവിടുത്തെ മേൽ തട്ടം ഉയർത്തി ഇരുകരങ്ങളും നീട്ടി അല്ലാഹുവോട് പ്രാർത്ഥിച്ചു. അപ്പോൾ അവിടുത്തെ മുഖത്ത് പ്രസന്നത പ്രകടമായി. ശത്രുക്കളെ പരാജയപ്പെടുത്താനും വിശ്വാസികളെ രക്ഷിക്കാനും ആവർത്തിച്ച് ആവർത്തിച്ച് അല്ലാഹുവിനോടിരന്നു. ശേഷം, ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അല്ലയോ ജനങ്ങളെ, ശത്രുവിനെ അഭിമുഖീകരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കരുത്. അല്ലാഹുവോട് ക്ഷേമത്തിനു വേണ്ടി പ്രാർത്ഥിക്കണം. എന്നാൽ, ശത്രുവിന് അഭിമുഖമാകേണ്ടി വന്നാൽ സഹനത്തോടെ നേരിടണം. അപ്പോൾ പിന്നെ ആയുധത്തിനു കീഴിലാണ് സ്വർഗം ഉള്ളത്. അല്ലാഹുവേ സഖ്യ സേനയ്ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ! അവരെ നീ പിന്തിരിപ്പിക്കേണമേ!

    അപ്പോൾ അനുയായികൾ ചിലർ ചോദിച്ചു. ഞങ്ങളുടെ ഹൃദയങ്ങൾ തൊണ്ടക്കുഴിയിൽ എത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ എന്താണ് ചൊല്ലേണ്ടത്. അവിടുന്ന് പറഞ്ഞു. “അല്ലാഹുവേ ഞങ്ങളുടെ ന്യൂനതകൾ നീ മറക്കേണമേ, ഭയം അകറ്റി തരേണമേ എന്ന് നിങ്ങൾ പ്രാർത്ഥിക്കുക.” അതോടെ അനുയായികൾക്ക് ആശ്വാസം ലഭിച്ചു.

    വിവിധങ്ങളായ പ്രതിസന്ധികൾക്ക് നടുവിൽ നബിﷺയും അനുയായികളും കടന്നുപോകുന്ന ഇത്തരം ഒരു ഘട്ടത്തിലാണ് നുഐം ബിൻ മസ്ഊദ് എന്ന ആൾ നബിﷺയുടെ അടുത്തേക്ക് കടന്നുവന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാർക്ക് പ്രിയപ്പെട്ട ആളായിരുന്നു. തന്റെ നാട്ടുകാരോടൊത്ത് അവരുടെ ആദർശത്തിൽ സഞ്ചരിച്ചു സഖ്യസേനയ്ക്കൊപ്പം എത്തിച്ചേർന്നതായിരുന്നു. യുദ്ധഭൂമിയിൽ വെച്ച് ഇസ്ലാം ബോധ്യപ്പെടുകയും സ്വകാര്യമായി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ഇശാ മഗ്’രിബുകൾക്കിടയിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്ന തിരുനബിﷺയുടെ ചാരത്താണ് അദ്ദേഹം എത്തിച്ചേർന്നത്. നിസ്കാരാനന്തരം നബിﷺ നുഐമിനോട്‌ ചോദിച്ചു. എന്തൊക്കെയുണ്ട്? ഇപ്പോൾ വന്നത് എന്തിനാണ്? തങ്ങളെ വിശ്വസിച്ച് അംഗീകരിച്ചു അവിടുന്ന് അവതരിപ്പിക്കുന്ന ആശയത്തെ സ്വീകരിച്ചു കൊണ്ടാണ് ഞാൻ വന്നത്. അങ്ങനെ അദ്ദേഹം വിശ്വാസം പ്രഖ്യാപിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു ഖുറൈശികൾ ബനൂ ഖുറൈളയോട് ചില സന്ദേശങ്ങൾ കൈമാറുന്നുണ്ട്. അവർ പറഞ്ഞു നാളുകൾ നീളുന്നു, വിഭവങ്ങൾ തീർന്നു കൊണ്ടിരിക്കുകയാണ്. മുഹമ്മദിﷺനെയും അനുയായികളെയും പരാജയപ്പെടുത്തി വിശ്രമിക്കാം എന്ന് കരുതി വന്നതാണ്. അപ്പോൾ ബനൂ ഖുറൈളക്കാർ ഇങ്ങനെ പ്രതികരിച്ചു. ശരി നിങ്ങളുടെ ഉദ്ദേശം നല്ലതാണ്. നിങ്ങൾ പണയം ഏൽപ്പിച്ചാൽ നിങ്ങൾ സുരക്ഷിതരാണ്. അപ്പോൾ നബിﷺ പറഞ്ഞു. സന്ധി സംഭാഷണം ആവശ്യപ്പെട്ട് എന്റെ അടുത്തേക്കും അവർ ആളുകളെ അയച്ചിരുന്നു. ഞാൻ ബനു നദീർ ഗോത്രത്തെ അവരുടെ വീടുകളിലേക്കും സമ്പാദ്യത്തിലേക്കും തിരിച്ചയച്ചു. അപ്പോൾ നുഐം പറഞ്ഞു. അവിടുന്ന് എന്ത് കൽപ്പിച്ചാലും ഞാൻ അവിടുത്തേക്ക് വേണ്ടി ചെയ്യാൻ തയ്യാറാണ്. ഞാൻ ഇസ്ലാം സ്വീകരിച്ച കാര്യമൊന്നും എന്റെ സമൂഹം അറിയില്ല. ശരി എന്നാൽ നിങ്ങൾക്ക് ശത്രുപക്ഷത്തെ നമ്മളിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയും. യുദ്ധം എന്ന് പറഞ്ഞാൽ തന്നെ തന്ത്രമാണല്ലോ. നബിﷺ പറഞ്ഞു വച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് ചിലത് പറയാനുള്ള സ്വാതന്ത്ര്യം അവിടുന്ന് അനുവദിക്കണം. അതെ നിങ്ങൾക്ക് ഈ ദൗത്യത്തിൽ എന്തും പറയാം അതിനു സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. ഞാൻ ഖുറൈളാ ഗോത്രക്കാരിലേക്ക് കടന്നു ചെന്നു. എന്നെ അവർക്ക് പ്രിയമായിരുന്നു. അവർ സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. എന്നെ സൽക്കാരത്തിലേക്ക് ക്ഷണിച്ചു. ഞാൻ പറഞ്ഞു ഇപ്പോൾ ഭക്ഷണത്തിനൊന്നും വന്നതല്ല. ഞാൻ നിങ്ങളുടെ കാര്യത്തിൽ ചില സുപ്രധാനമായ വിവരങ്ങൾ പങ്കുവെക്കാനും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും വന്നതാണ്. ഞാൻ എന്റെ അഭിപ്രായങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...