
നബിﷺയിൽ നിന്ന് വിവാഹാന്വേഷണം വന്നപ്പോൾ മഹതിക്ക് അഭിമാനവും സന്തോഷവും തോന്നി. പക്ഷേ, ഒറ്റയടിക്കങ്ങ് സമ്മതം മൂളാൻ കഴിഞ്ഞില്ല. മഹതിയുടെ തിരിച്ചറിവും കാര്യബോധവുമായിരുന്നു അത്. അവിടുന്ന് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു പറഞ്ഞു. “എനിക്ക് മൂന്നു കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. അതിന് ശേഷമേ എനിക്ക് തീർപ്പ് പറയാനാവൂ. ഒന്ന്, എന്നിൽ നിന്ന് അവിടുത്തേക്ക് അനിഷ്ടമായതു വല്ലതും വന്നേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം, ഞാനൽപ്പം വേഗം വിക്ഷുബ്ധത വരുന്ന ആളാണ്. രണ്ട്, ഞാനൽപ്പം പ്രായമുള്ളവളാണ്. മൂന്ന്, എനിക്ക് നാല് കുട്ടികളുണ്ട് അവരുടെ കാര്യം “. ഈ മൂന്നു വിഷയങ്ങളും നബിﷺ ശ്രദ്ധാപൂർവം കേട്ടു. എന്നിട്ട് പറഞ്ഞു. “ഒന്നാമത്തെ കാര്യം. അത് പരിഹരിക്കാൻ വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം. രണ്ടാമത്തേത് പ്രായം. അതെനിക്കും ബാധകമാണ്. മൂന്നാമത്തേത് മക്കൾ. അവർ എന്റെ മക്കളെപ്പോലെ തന്നെയാണല്ലോ?” ഉമ്മുസലമ(റ)യ്ക്ക് ഏറെ സന്തോഷമായി. മൂന്നു കാര്യങ്ങളും പരിഗണിക്കപ്പെട്ടതിൽ ആശ്വാസവുമായി. അബൂസലമ(റ)യേക്കാൾ മെച്ചപ്പെട്ടത് എന്തായിരിക്കും ആരായിരിക്കും എന്നതിനുത്തരം ലഭിച്ചു കഴിഞ്ഞു. ലോകത്ത് ലഭിക്കാവുന്നതിൽ ഏറ്റവും ഉത്തമമായ സാന്നിധ്യം ലഭിക്കാൻ പോവുകയാണ്.
ഉമ്മുസലമ(റ) പഴയ ഹിന്ദിലേക്ക് മടങ്ങിയെത്തി. അഥവാ അവരുടെ യഥാർഥ പേര് ഹിന്ദ് ബിൻത് അബൂ ഉമയ്യ എന്നാണ്. ഹിജ്റ നാലാം വർഷത്തിന്റെ ആരംഭത്തിലാണ് മഹതി നബിﷺയുമായുള്ള പുതു ജീവിതത്തിലേക്ക് കടക്കുന്നത്.
നബിﷺയുടെ ഈ വിവാഹത്തിനു പിന്നിലും നിറഞ്ഞു നിൽക്കുന്ന ന്യായങ്ങൾ എത്രയുണ്ട് എന്ന് നാം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. മഹതി അനുഭവിച്ച ത്യാഗങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ പത്നീപദം. പരദേശത്ത് ഏകാന്തയായിപ്പോയല്ലോ എന്ന പരിഭവം മഹതിയെ ദുഃഖിപ്പിച്ചിരുന്നു എന്ന ഭാഗം കൂടി ചേർത്തുവായിക്കുമ്പോഴാണ് ഇത് കൂടുതൽ വ്യക്തമാകുന്നത്. അബൂബക്കർ സിദ്ദീഖി(റ)നെയും ഉമറുൽ ഫാറൂഖി(റ)നെയും വരെ നിരസിച്ച മഹതിക്ക് ലഭിക്കാനുള്ള ഏക ആശ്രയം നബിﷺ തന്നെയായിരുന്നു.
ഈ വിവാഹം വഴി പ്രബോധന രംഗത്ത് ലഭിച്ച നന്മകൾ കൂടി നാം വായിക്കേണ്ടതുണ്ട്. പ്രമുഖ അറബ് ഗോത്രമായ ബനൂ മഖ്സൂമുകാർ നബിﷺയോടും ഇസ്‌ലാമിനോടും കാണിച്ച കണിശമായ നിലപാടിന് ഏറെ അയവ് വന്നു. പ്രസ്തുത ഗോത്രത്തിലെ പ്രമുഖ വ്യക്തിയായിരുന്ന ഖാലിദ് ബിൻ വലീദിന് ഇസ്‌ലാമിനോട് പ്രതിപത്തിതോന്നിത്തുടങ്ങിയത് അപ്പോഴായിരുന്നു. അധികം വൈകാതെ അദ്ദേഹം ഇസ്‌ലാമിലേക്ക് വരുകയും ചെയ്തു.
മുത്തു നബിﷺയോടൊപ്പം ഉമ്മുസലമ: (റ) സന്തോഷകരമായ ജീവിതം നയിച്ചു. നബിﷺ അവരെ നന്നായി പരിഗണിച്ചു. ഒരിക്കൽ ഫാത്വിമ(റ)യുടെ മക്കൾ ഹസനെ(റ)യും ഹുസൈനെ(റ)യും ചേർത്തു പിടിച്ച് നബിﷺ കുടുംബത്തിന് വേണ്ടി പ്രാർഥിച്ചു. അപ്പോൾ ഉമ്മുസലമ: (റ)യുടെ മുഖത്ത് ഒരു നിഴൽ വീണതുപോലെ. നബിﷺ അവരോട് കാര്യമന്വേഷിച്ചു. ഞങ്ങളും അതിൽപ്പെടില്ലേ എന്നായിരുന്നു മഹതിയുടെ പ്രതികരണം. ഉടനെ നബിﷺ ഉമ്മുസലമ(റ)യേയും മക്കളേയും ചേർത്ത് പിടിച്ച് അവർക്കു വേണ്ടിയും പ്രാർഥിച്ചു.
നബിﷺയിൽ നിന്ന് പിൽക്കാലത്തേക്കുള്ള വൈജ്ഞാനിക കവാടം കൂടിയായിരുന്നു മഹതി. മുന്നൂറ്റി അൻപതോളം നിവേദനങ്ങൾ മഹതിയിൽ നിന്ന് വന്നത് രേഖപ്പെട്ടിട്ടുണ്ട്. മറ്റു പലരുടേയും അന്വേഷണമെത്താത്ത ചോദ്യങ്ങൾ മഹതി ഉന്നയിക്കുകയും നിവാരണങ്ങൾ നേടിത്തരികയും ചെയ്തിട്ടുണ്ട്. ഒരിക്കൽ മഹതി നബിﷺയോട് ചോദിച്ചു. “ഖുർആനിൽ പുരുഷന്മാരെപ്പറയുന്നത് പോലെ സ്ത്രീകളെയെന്താണ് പറയാത്തത് ?” നബിﷺ ചോദ്യം ശ്രദ്ധിച്ചു. തത്ക്കാലം മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത ദിവസം മഹതി തലവാർന്നു കൊണ്ടിരിക്കുന്ന നേരത്ത് മിമ്പറിൽ വച്ച് നബിﷺ സ്വഹാബികൾക്ക് അന്നിറങ്ങിയ ഖുർആനിക സൂക്തം പഠിപ്പിച്ചു കൊടുത്തു. അത് കഴിഞ്ഞ ദിവസം ഉമ്മുസലമ: (റ) ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു. വിശുദ്ധ ഖുർആൻ മുപ്പത്തിമൂന്നാം അധ്യായം അൽ അഹ്സാബിലെ മുപ്പത്തി നാലാമത്തെ സൂക്തമായിരുന്നു അത്. ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിട്ടുണ്ട്.”
ഇതിൽ ഓരോ വിശേഷണം പറയുമ്പോഴും സ്ത്രീകളും എന്ന് എടുത്ത് പറയുന്നുണ്ട്. “അല്ലയോ വിശ്വസിച്ചവരേ ” എന്ന സംബോധന വാചകപരമായി പുല്ലിംഗമാണെങ്കിലും സംബോധനയിൽ സ്ത്രീകളും പുരുഷന്മാരും ഉൾക്കൊള്ളുന്നതാണ്. എന്നാൽ മഹതിക്കു നൽകിയ നിവാരണം ലോകാവസാനം വരെ വായിക്കാനുള്ള ഒരു സവിശേഷ പരാമർശമായി വന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
