Tweet 331

    Tweet 331
    May 11, 2023 • Thursday
    Post Header

    ഹിജ്റാബ്ദം മൂന്ന്, ശവ്വാൽ മാസത്തിലാണല്ലോ ഉഹ്ദ് സംഭവം നടക്കുന്നത്. എന്നാൽ അതേ വർഷം റബീഉൽ അവ്വൽ നാലിന് നടന്ന ഒരു സംഭവം സീറയിൽ ശ്രദ്ധേയമായൊരു അധ്യായമാണ്. അതാണ് കഅ്ബ് ബിൻ അൽ അശ്റഫിന്റെ വധം. ഇതു സംബന്ധമായ പല അവലോകനങ്ങളും മുത്ത്നബിﷺയെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇസ്‌ലാമിൻ്റെ വിരോധികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ ശരിയായ വായന നമുക്ക് കൃത്യതകൾ ബോധ്യപ്പെടുത്തിത്തരും.
    ബനൂ ത്വയ്യ് ഗോത്രത്തിന്റെ ശാഖയായ ബനൂനബ്ഹാൻ ഗോത്രക്കാരനാണ് കഅ്ബ് ബിൻ അൽ അശ്റഫ്. മദീനയിൽ നിന്ന് വളരെ വിദൂരത്തുള്ള ഗോത്രമാണ് ബനൂ നബ്ഹാൻ. കഅ്ബിൻ്റെ പിതാവ് അശ്റഫ് തന്റെ ഗോത്രത്തിലെ ഒരാളെ വധിച്ച കാരണത്താൽ നാട് വിട്ട് മദീനയിൽ വന്നു താമസമാക്കിയതായിരുന്നു. മദീനയിലെ ജൂത ഗോത്രമായ ബനൂനളീർ അയാൾക്ക് അഭയം നൽകുകയും അവരിലൊരാളായി പരിഗണിക്കുകയും ചെയ്തു. അവരിൽ നിന്ന് തന്നെ അഖീല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതിൽ ജനിച്ച സന്തതിയാണ് കഅ്ബ്. അത് പ്രകാരം കഅ്ബിൻ്റെ പിതാവ് അറബ് വംശജനും മാതാവ് ജൂതകുടുംബത്തിൽ നിന്നുമാണ്. രണ്ട് വംശത്തിന്റെയും സൗന്ദര്യം ഒത്തു ചേർന്നപ്പോൾ മദീനയിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന സൗന്ദര്യം കഅ്ബിനുണ്ടായിരുന്നു. ജൂതമത പ്രകാരം വംശാവലി പരിഗണിക്കപ്പെടുന്നത് മാതാവ് വഴിയായതിനാൽ കഅ്ബ് വളർന്നതും അറിയപ്പെട്ടതും ജൂത സമൂഹത്തിന്റെ ഭാഗമായിട്ടാണ്. സ്വന്തമായി കോട്ടയും പരിസരങ്ങളും പരിവാരങ്ങളുമുള്ള സമ്പന്നനുമായിരുന്നു അദ്ദേഹം. ഇതിനെല്ലാം പുറമേ വശ്യസുന്ദരമായ കവിതകൾ കോർത്തിണക്കുന്ന ഒരു കവിയും കൂടിയായിരുന്നു.
    നബിﷺ മദീനയിൽ എത്തിയത് മുതൽ തന്നെ കഅ്ബിന് നബിﷺയോട് വിരോധമായിരുന്നു. അത് പല വിധേനയും അയാൾ പ്രകടിപ്പിച്ചു. അനാവശ്യമായി അയാൾ മുസ്‌ലിംകളുടെ വിഷയങ്ങളിൽ ഇടപെട്ടു. നബിﷺ മദീനയിൽ ഒരു ബഹുസ്വര സമൂഹത്തെ വ്യവസ്ഥാപിതമായി അഭിസംബോധനം ചെയ്തിരുന്നു. എല്ലാ വിശ്വാസ വിഭാഗങ്ങൾക്കും അവരുടെ അവകാശങ്ങൾ വകവച്ചു കൊണ്ടായിരുന്നു അത് ക്രമപ്പെടുത്തിയത്. അതിനിടയിൽ കഅ്ബിന്റെ ഇടപെടൽ പരസ്പരമുള്ള സാമൂഹിക ഭദ്രതയെ തകർത്തു. ഇയാളുടെ ഈ അനാവശ്യ ഇടപെടലിനെ ഖുർആൻ തന്നെ പല സ്ഥലത്തും പരാമർശിച്ചു. മുസ്‌ലിംകൾ നിസ്ക്കാരത്തിൽ ഖിബ്’ല അഥവാ തിരിഞ്ഞു നിൽക്കുന്ന ദിശ നിർണയിച്ചപ്പോൾ ഇയാൾ ഇടപെട്ടത് ഒരുദാഹരണമാണ്. വിശുദ്ധ ഖുർആൻ രണ്ടാമധ്യായം അൽ ബഖറ: യിലെ നൂറ്റി നാൽപ്പത്തിരണ്ടാമത്തെ സൂക്തം ഇത് സംബന്ധമായി അവതരിച്ചതാണ്. ആശയം ഇങ്ങനെയാണ്. “മൂഢന്മാര്‍ ചോദിക്കുന്നു: അന്നോളം അവര്‍ ‎തിരിഞ്ഞുനിന്നിരുന്ന ഖിബ്’ലയില്‍ നിന്ന് അവരെ ‎തെറ്റിച്ചതെന്ത്? പറയുക: കിഴക്കും പടിഞ്ഞാറും ‎അല്ലാഹുവിന്റേതുതന്നെ. അല്ലാഹു ‎അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.”
    ഇയാൾ ദാനധർമങ്ങളിൽ നിന്നു ജനങ്ങളെത്തടഞ്ഞപ്പോൾ ഖുർആൻ നാലാമധ്യായം അന്നിസാഇലെ മുപ്പത്തി ഏഴാമത്തെ സൂക്തം പറഞ്ഞതിങ്ങനെയാണ്. “പിശുക്കു കാട്ടുകയും പിശുക്കു കാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. ആ നന്ദികെട്ടവര്‍ക്ക് തന്നെ നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവച്ചിരിക്കുന്നത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...