
അംറ് (റ) സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചു. ബഹുദൈവ വിശ്വാസിയായി താൻ കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ചുകൊണ്ടിരുന്നു. ഇനിയുള്ള ആയുസ്സ് സത്യവിശ്വാസത്തിനായി സമർപ്പിക്കാൻ മനസ്സ് വച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂലിﷺനു മായി ഉഴിഞ്ഞു വച്ചു.
അങ്ങനെയിരിക്കെയാണ് ഉഹ്ദ് യുദ്ധം സമാഗതമായത്. മക്കള്‍ അതിൽ പങ്കെടുക്കാൻ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് (റ) കണ്ടു. ഓരോരുത്തരും രക്തസാക്ഷിത്വത്തിന്റെ ഉന്നത പദവി കൊതിച്ചുകൊണ്ടാണ് തയ്യാറാകുന്നതെന്നു പിതാവിന് ബോധ്യമായി. അദ്ദേഹത്തിനും അങ്ങനെ ആഗ്രഹമുണർന്നു.
പക്ഷേ, അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം, പിതാവ് വാര്‍ധക്യവും വൈകല്യവും ഒത്തുചേർന്ന അവസ്ഥയിലാണ്. ഒറ്റയ്ക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഒഴിവു നൽകിയ വിഭാഗത്തില്‍പ്പെട്ടയാളുമാണദ്ദേഹം.
മക്കള്‍ പറഞ്ഞു: ‘’പിതാവേ, കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ. അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ എന്തിനാണവിടുന്ന് പ്രയാസപ്പെടുന്നത് ?”
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ വിഷമിച്ചു. അദ്ദേഹം നബിﷺയുടെയടുക്കല്‍ അന്യായം ബോധിപ്പിച്ചു:
‘’അല്ലാഹുവിന്റെ ദൂതരേ,
ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്. ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്. അല്ലാഹുവാണ് സത്യം! എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേﷺ…’’
നബിﷺ തങ്ങൾ അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘’നിങ്ങള്‍ പിതാവിനെത്തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’’
നബിﷺയുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു. യുദ്ധത്തിന് പുറപ്പെടാറായി. അംറുബ്നുല്‍ ജമൂഹ് (റ) തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി. ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി. ശേഷം, അദ്ദേഹം ഖിബ്’ലയ്ക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:
‘’അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ! എന്നെ എന്റെ വീട്ടിലേക്ക് നിരാശനായി മടക്കരുതേ!’’
അംറുബ്നുല്‍ ജമൂഹ് (റ) പടക്കളത്തിലിറങ്ങി. ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവുമുണ്ട്. രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ നബിﷺയുടെ സമീപത്ത് നിന്നകന്ന് കൊണ്ടിരിക്കുകയാണ്. മഹാനായ അംറുബ്നുല്‍ ജമൂഹ് (റ) ഏറ്റവും മുമ്പില്‍ത്തന്നെയുണ്ട്. മുടന്തില്ലാത്ത കാലില്‍ച്ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്. പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരുന്നു, എനിക്ക് സ്വർഗം പൂതിയാകുന്നു.
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ മകൻ ഖല്ലാദുണ്ട്(റ). അതാ വാപ്പയും മകനും നബിﷺ യെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല. യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു. റസൂൽ ﷺ ഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു. നബി ﷺ അനുചരന്മാരോട് പറഞ്ഞു. ‘’ശഹീദായവരെ കുളിപ്പിക്കാതെത്തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’’
അവിടുന്ന് പിന്നെയും തുടര്‍ന്നു: ‘’അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് സംഭവിച്ചാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും. ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റേതും ഗന്ധം കസ്തൂരിയുടേതുമായിരിക്കും…’’
‘‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്ക്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’’
ആരോഗ്യമുള്ള കാലുകളുള്ള പരലക്ഷങ്ങളെ പിന്നിലാക്കി മുടന്തു കാലുകൊണ്ട് അംറ് (റ) സ്വർഗത്തിലേക്ക് കുതിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
