
അംറ് (റ) മകനോട് പറഞ്ഞു; “ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം “.
മകന്‍ പറഞ്ഞു; ‘’മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേയത്…?’’
ദേഷ്യത്തോടെ അദ്ദേഹം പ്രതികരിച്ചു.
‘’മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് നിനക്കറിയില്ലേ?”
അംറുബ്നുല്‍ ജമൂഹ് (റ) തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധയെ നിര്‍ത്തും. ചോദ്യങ്ങള്‍ക്കും മറ്റും അവർ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അത് പ്രകാരം അദ്ദേഹം തന്റെ പ്രിയപ്പെട്ട മനാത്തിനോട് സംസാരിക്കാൻ തുടങ്ങി.
‘’മനാത്ത്.. മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്. എന്നാല്‍, ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. അയാളുടെ വാക്കുകള്‍ കര്‍ണ ണാനന്ദകരവും സുന്ദരവുമാണ്. പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലയ്ക്ക് തല്ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്. അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് ഒന്നറിയിച്ചാലും “.
മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് (റ) തുടര്‍ന്നു,
‘’ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് കോപമുണ്ടാവരുത്. ഞാൻ കുറച്ചു ദിവസങ്ങൾക്കഴിഞ്ഞ് വീണ്ടും വരാം.”
മനാത്തിനോട് പിതാവിനുള്ള ബന്ധം മക്കൾക്ക് നന്നായറിയാം. എന്നാൽ, അതിന് ഇപ്പോൾ അൽപ്പം ഇടർച്ച സംഭവിച്ചു എന്നവർ തിരിച്ചറിഞ്ഞു. പൂർണമായി ആ ബന്ധം തീരുന്നതോടെ തൗഹീദിന്റെ വെളിച്ചം അദ്ദേഹത്തിന് ലഭിക്കും. അതിനവർ ഒരു ശ്രമം നടത്തി.
അംറി(റ)ന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും(റ) കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തത്സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് മാറ്റിയിട്ടു. ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലത്താണത് പതിച്ചത്. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം മനാത്തിനെക്കണ്ട് വണങ്ങാന്‍ അംറ് (റ) താഴ്മയോടെ പുറപ്പെട്ടു. എന്നാല്‍ അവിടെക്കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി ! മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…!
അദ്ദേഹം അലമുറയിട്ടു. “എവിടെ എന്റെ ദൈവം? എവിടെ?”
ആരും ഒരക്ഷരം മിണ്ടിയില്ല.
അദ്ദേഹം വീട്ടിനകത്തും പുറത്തും അരിച്ചു പെറുക്കി. ഒടുവിൽ മാലിന്യത്തിൽ പതിച്ചു കിടക്കുന്ന മനാത്തിനെ അയാൾ കണ്ടെത്തി ! അദ്ദേഹം അതിനെ പൊക്കിയെടുത്തു. കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തത് സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.
മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘’ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്നറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’’
പക്ഷേ, പല ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. യുവാക്കള്‍ വിഗ്രഹമെടുത്ത് ചെളിക്കുണ്ടിലെറിയും. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും. സഹികെട്ടപ്പോള്‍ അംറുബ്നുല്‍ ജമൂഹ് (റ) ഒരു പുതിയ മാർഗ്ഗം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്ത ദിവസം തന്റെ പടവാളെടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:
‘’മനാത്ത്…! ആരാണ് ഈ നികൃഷ്ടതയ്ക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക..! ഇതാ ഈ വാള്‍ കൈയിലിരി ലിരിക്കട്ടെ..!”
അടുത്ത ദിവസം വളരെ പ്രതീക്ഷയോടെ കടന്നു ചെന്നു. പക്ഷേ, അവിടെ വാളുമില്ല ദൈവവുമില്ല. മനാത്ത് പിന്നെയും മാലിന്യത്തിൽത്തന്നെ. പോരാത്തതിന് ഒരു നായയുടെ ശവവും ചേർന്നു കിടക്കുന്നുണ്ട്. ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരയ്ക്കു കയറ്റിയില്ല. അതിനെ അവിടെത്തന്നെയുപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി : “മനാത്തേ ,
നീയിത്ര മേൽ ദുർഗതിയിലായിപ്പോയല്ലോ? ഇനിയും ഞാൻ നിന്നെ ദൈവമായിക്കൊണ്ട് നടക്കുന്നതിൽ ഒരർഥവുമില്ല ! ”
അദ്ദേഹത്തിന്റെ വിചാരവും ധിഷണയും ഉണർന്നു. പിന്നെയൊട്ടും താമസിച്ചില്ല. അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു;
‘’അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്…”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
