Tweet 256

    Tweet 256
    February 25, 2023 • Saturday
    Post Header

    ബദ്റിന്റെ മഹത്വവും മലക്കുകളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യവും അറിയിക്കുന്ന ഒരു മഹദ് വചനം ഇങ്ങനെ വായിക്കാം : നബി ﷺ പറഞ്ഞു; “പിശാച് ഏറ്റവും കോപാകുലനായിക്കാണപ്പെട്ടത് അറഫയിലും പിന്നെ ബദ്റിലുമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതി വർഷവും പാപങ്ങൾ പൊറുത്തു കൊടുക്കുന്ന കാഴ്ചയുമാണ് കാരണം “. ഒരാൾ നബിﷺയോട് ചോദിച്ചു; “എന്താണ് പിശാചന്ന് കണ്ടത് ?”
    “ജിബ്‌രീൽ(അ) മലക്കുകളെ യുദ്ധത്തിനായി അണി നിർത്തുന്നതാണ് അവൻ കണ്ടത് “. അവിടുന്ന് പ്രതികരിച്ചു.
    യുദ്ധം അരങ്ങേറുന്ന നേരത്ത് നബിﷺ പറഞ്ഞു. “ഇതാ ജിബ്‌രീൽ ദിഹ്യത്തുൽ കൽബിയുടെ രൂപത്തിൽ ഹാജരായിരിക്കുന്നു. കാറ്റിനെ തെളിക്കുന്നു. കിഴക്കൻ കാറ്റ് കൊണ്ട് എനിക്ക് സഹായം ലഭിച്ചു. ആദ് ജനത നശിപ്പിക്കപ്പെട്ടത്‌ പടിഞ്ഞാറൻ കാറ്റുമൂലമാണ്.“
    ഇബ്നു അബ്ബാസ് (റ)വിന്റെ ഒരു നിവേദനം ഇങ്ങനെ കാണാം : ‘ബദ്ർ ദിനത്തിൽ മുസ്‌ലിം സൈന്യത്തിലെ ഒരാൾ ഒരു ശത്രുവിന്റെ പിന്നാലെ ഓടുകയായിരുന്നു. പെട്ടെന്നതാ ഹൈസൂം അഥവാ, മുന്നോട്ട്‌ എന്നൊരു ശബ്ദവും ചാട്ടവാറടിയും ഉപരിഭാഗത്തു നിന്ന് കേട്ടു. അതാ മുന്നിലുള്ള ശത്രു നിലം പരിശായി വീണിരിക്കുന്നു. നോക്കിയപ്പോൾ അവന്റെ മുഖത്ത് ചാട്ടയടി പതിഞ്ഞ മുറിവും പച്ചയടയാളവും. മൂക്ക് ഓട്ടയാവുകയും ചെയ്തിരിക്കുന്നു “. ഉടനെ സ്വഹാബി തിരുനബിﷺയുടെ അടുത്തേക്ക് വന്നു കാര്യം പറഞ്ഞു. അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. “നീ പറഞ്ഞത് സത്യമാണ്, അത് മൂന്നാമാകാശത്തു നിന്നുള്ള സഹായമാണ്.”
    അസാധാരണമായ സൈനിക സാന്നിധ്യം ബദ്റിൽ അനുഭവിച്ചതിന്റെ ഒരു സാക്ഷ്യം ഇബ്നു കസീറും മറ്റും ഉദ്ധരിക്കുന്നതിങ്ങനെയാണ് – “ഗിഫാർ ഗോത്രക്കാരനായ അബൂറഹ്മ് തന്റെ പിതൃ സഹോദരന്റെ മകനോടൊപ്പം ബദ്റിന്റെ സമീപത്തുള്ള മലമുകളിൽക്കയറി യുദ്ധരംഗം വീക്ഷിക്കുകയായിരുന്നു. ഏതു പക്ഷമാണ് പരാജയപ്പെടുക എന്ന് നിരീക്ഷിച്ചു അവരുടെ വസ്തു വകകൾ അപഹരിക്കുകയായിരുന്നു നിരീക്ഷണ ലക്ഷ്യം. പടക്കളത്തിലേക്കു നോക്കിയപ്പോൾ മുഹമ്മദ്‌ﷺന്റെ സൈന്യത്തിൽ വളരെ കുറഞ്ഞ ആളുകളും മറുഭാഗത്തു നല്ല അംഗബലവും ശ്രദ്ധയിൽപ്പെട്ടു. അപ്പോഴവർ പറഞ്ഞു. നമുക്ക് മുഹമ്മദിﷺന്റെ ഭാഗം ലക്ഷ്യം വയ്ക്കാം. അങ്ങനെ അവർ തക്കം പാർത്തിരുന്നു.
    അബൂ റഹ്മ് പറയുന്നു; “ഞങ്ങൾ മുസ്‌ലിം സൈന്യത്തിന്റെ ഇടത്തെ നിരയുടെ അടുത്തേക്ക് നീങ്ങി. ഇത് ഖുറൈശികളുടെ കാൽ ഭാഗം പോലുമില്ലല്ലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അടുത്ത ഭാഗത്തേക്ക്‌ നീങ്ങി. പൊടുന്നനെ ഒരു മേഘം വന്നു. ഞങ്ങളെ ആവരണം ചെയ്തു. അതാ ആയുധങ്ങളുടെയും പോരാളികളുടെയും ശബ്ദം. കൂട്ടത്തിൽ ഒരാൾ തന്റെ കുതിരയോട് ഹൈസൂം അഥവാ, മുന്നോട്ടു ഗമിക്കുക എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. അപ്പോൾ മറ്റുള്ളവർ ഇങ്ങനെ പറയുന്നു – ‘പതുക്കെ, പിന്നിലുള്ളവർ കൂടി ഒന്ന് വന്നോട്ടെ’. അവർ മുസ്‌ലിം സൈന്യത്തിന്റെ വലത്തേ പാർശ്വനിരയിൽ വന്നു ചേർന്നു. തുടർന്ന് അതുപോലെ അടുത്ത ഒരു സംഘവും കൂടി വന്നു നബിﷺയുടെ ഒപ്പം നിന്നു. പിന്നീട് നോക്കിയപ്പോൾ മുസ്‌ലിം സൈന്യം ശത്രുപക്ഷത്തിന്റെ ഇരട്ടിയായിക്കാണപ്പെട്ടു. ഈ രംഗം കണ്ടു ഹൃദയാഘാതം സംഭവിച്ച എന്റെ പിതൃവ്യപുത്രൻ അവിടെ വച്ചു തന്നെ മരണപ്പെട്ടു. എനിക്കും ഹൃദയാഘാതം ഉണ്ടായെങ്കിലും രക്ഷപ്പെട്ടു. പിൽകാലത്തു ഈ വിവരം ഞാൻ നബിﷺയോട് പങ്കുവച്ചു “.
    ഹൈസും എന്നത് ജിബ്‌രീലി(അ)ന്റെ കുതിരയുടെ പേരാണത്രെ. ഈ കുതിരപ്പുറത്താണ് മൂസാ പ്രവാചകനെ (അ) സീന പർവതത്തിലേക്ക് കൊണ്ടുപോയതെന്നും മറ്റും ചില പരാമർശങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
    ബദ്റിലെ മലക്കുകൾക്കൊപ്പം അല്പം കൂടി നമുക്ക് സഞ്ചരിക്കാം. സുഹൈൽ ബിൻ അംറ് (റ) പറയുന്നു; “പ്രത്യേക ചിഹ്നങ്ങളുള്ള വെളുത്ത പുരുഷന്മാർ കറുപ്പും വെളുപ്പും ചേർന്ന കുതിരകളുടെ പുറത്ത് ആകാശ ഭൂമികൾക്കിടയിൽ നിന്നു പോരാടുന്ന രംഗം ബദ്ർ ദിവസത്തിൽ ഞാൻ ദർശിച്ചു.
    എനിക്ക് കാഴ്ച നഷ്ടപ്പെടുന്നതിനു മുമ്പ് എന്നോടൊപ്പം നിങ്ങൾ ബദ്റിൽ വന്നിരുന്നെങ്കിൽ മലക്കുകൾ കടന്നു വന്ന വഴി കൃത്യമായി നിങ്ങൾക്ക് ഞാൻ കാണിച്ചു തരുമായിരുന്നു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...