Tweet 255

    Tweet 255
    February 24, 2023 • Friday
    Post Header

    ആത്മീയമായ വിചാരങ്ങളെയും മാനങ്ങളെയും കൂടി ചേർത്തുവച്ചു കൊണ്ടേ ബദ്റിനെ ഉൾക്കൊള്ളാൻ കഴിയൂ. ഭൗതികമായ നിഗമനങ്ങൾക്കും പോരാട്ട രീതികൾക്കുമപ്പുറം ചിലതൊക്കെ ഇവിടെ സംഭവിച്ചിട്ടുണ്ട്. ബലാബലങ്ങൾ ഗതിനിർണയിക്കുന്ന യുദ്ധഭൂമിയിൽ അംഗബലത്തെയും ആയുധബലത്തെയും മറികടക്കാൻ പറ്റിയ ഒരാത്മീയബലം കടന്നു വന്നു എന്ന് അംഗീകരിക്കുമ്പോഴേ മുസ്‌ലിം പക്ഷത്തെ വിജയിപ്പിച്ച ഘടകം ഏതാണെന്നതിന് മറുപടിയാകൂ. അതെങ്ങനെയൊക്കെയായിരുന്നു എന്ന് പറയാൻ വിജയിച്ച പക്ഷത്തിന്റെ നേതാവിനേ സാധിക്കൂ. അഥവാ മുഹമ്മദ്‎ നബിﷺക്കേ അത് പറയാൻ കഴിയൂ. അവിടുന്ന് ദേഹേച്ഛയ്ക്കനുസരിച്ച് സംസാരിക്കുന്നവരല്ല. പ്രപഞ്ചാധിപന്റെ ഹിതത്തിനനുസരിച്ചേ സംസാരിക്കൂ. പ്രപഞ്ചാധിപനായ അല്ലാഹു അവൻ നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിﷺയിലൂടെ ലോകത്തിനു നൽകിയ വചനമാണ് വിശുദ്ധ ഖുർആൻ. ബദ്റിൽ ഗതി നിർണയിച്ച ശക്തിയെക്കുറിച്ചും ഇരുട്ടിന്റെ ഉപാസകരെ പരാജയപ്പെടുത്തിയ ഇടപെടലുകളെക്കുറിച്ചും ഖുർആൻ പറയുന്നുണ്ട്. ചില സൂക്തങ്ങളുടെ ഉള്ളടക്കങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
    പരിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റി ഇരുപത്തി മൂന്നാമത്തെ സൂക്തത്തിന്റെ ആശയം നോക്കൂ. “നിങ്ങള്‍ വളരെ ദുര്‍ബലരായിരിക്കെ, ബദ്റില്‍ അല്ലാഹു ‎നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങൾ അല്ലാഹുവോട് ‎ഭക്തിയുള്ളവരാവുക. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.”
    അല്ലാഹു അവന്റെ സവിശേഷ സൃഷ്ടികളായ മലക്കുകൾ മുഖേന സഹായിച്ച കാര്യം ഖുർആൻ പറയുന്നുണ്ട്. മലക്കുകൾ അല്ലാഹുവിന്റെ ആജ്ഞാനുവർത്തികൾ മാത്രമാണ്. അവന്റെ കൽപ്പനയ്ക്കനുസരിച്ച് മാത്രം ചലിക്കാൻ കഴിവുള്ളവരാണ് മലക്കുകൾ. അവരിൽ നിന്നുള്ള സംഘങ്ങളെ ബദ്റിൽ വച്ചു സഹായിച്ച കാര്യം ഖുർആൻ പറയുന്നതിങ്ങനെയൊക്കെയാണ്.
    എട്ടാം അധ്യായം അൽ- അൻഫാലിലെ ഒൻപതും പത്തും സൂക്തങ്ങളുടെ ആശയം നോക്കൂ. “തങ്ങൾ തങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദർഭം; ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാമെന്ന് അപ്പോള്‍ അവന്‍ നിങ്ങൾക്കുത്തരം ചെയ്തു. ‎ അല്ലാഹു ഇതു പറഞ്ഞത് നിങ്ങൾക്കൊരു സന്തോഷ വാർത്തയായിട്ടാണ്. അതിലൂടെ നിങ്ങൾക്ക് മനസ്സമാധാനം കിട്ടാനും. യഥാർഥ സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു ‎പ്രതാപിയും യുക്തിമാനും തന്നെയാണ്.”
    ആയിരം മലക്കുകളെ അയച്ച് ശക്തിപ്പെടുത്തിയ വാർത്തയാണിവിടെപ്പറഞ്ഞതെങ്കിൽ മൂന്നാമധ്യായം‎ ആലു ഇംറാനിലെ നൂറ്റിയിരുപത്തിനാലാം സൂക്തം പറയുന്നതിങ്ങനെയാണ്. “തങ്ങൾ, അഥവാ പ്രവാചകൻ സത്യവിശ്വാസികളോടു പറഞ്ഞ സന്ദര്‍ഭം: നിങ്ങളുടെ ‎പരിപാലകൻ മൂവ്വായിരം മലക്കുകളെയിറക്കി നിങ്ങളെ ‎സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?”
    ഒന്നു കൂടി വിപുലമായ സഹായത്തെക്കുറിച്ചാണ്‎ തൊട്ടടുത്ത സൂക്തം അഥവാ മൂന്നാമധ്യായം നൂറ്റിയിരുപത്തിയഞ്ചിൽ പറയുന്നത്. “സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമ അവലംബിക്കുകയും ‎സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ ‎നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും ‎നിങ്ങളുടെ നാഥന്‍, വേർതിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം ‎മലക്കുകളെക്കൊണ്ട് നിങ്ങളെ സഹായിക്കും.”
    മലക്കുകളുടെ സാന്നിധ്യവും സഹായവും വിശ്വാസികൾക്ക് അനുഭവിക്കാനായി. അവർക്ക് അതുമൂലം വീര്യവും പ്രതീക്ഷയും കൈവന്നു. മലക്കുകളെ നേരിട്ടു തന്നെ മുത്ത് നബി‎ﷺ ദർശിച്ചു. ഇസ്‌ലാമിന്റെ ബദ്ധശത്രുവായ പിശാചറിഞ്ഞു. അവൻ ഓടിയകന്നു. പ്രവാചകാനുയായികൾക്ക് അവരുടെ പിന്തുണ ആവശ്യാനുസാരം ലഭിച്ചുകൊണ്ടേയിരുന്നു.
    ‘ഒരു മലക്കിനെക്കൊണ്ട് തന്നെ വലിയ കാര്യങ്ങൾ സാധ്യമാകുമെന്നിരിക്കെ ഇത്രയേറെ മലക്കുകൾ എന്തിനായിരുന്നു’ എന്ന ഒരന്വേഷണം ചിലയാളുകൾ ഉന്നയിച്ചിട്ടുണ്ട്. ‘ബദ്ർ മുന്നേറ്റത്തിന് അല്ലാഹു നൽകിയ മഹത്വം പരിഗണിച്ചു കൊണ്ടാണ് ‘ എന്നാണ് അവർക്ക് ഉത്തരം നൽകേണ്ടത്.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...