
അപ്പോഴേക്കും അബൂജഹലിന്റെ മകൻ ഇക്’രിമ വന്ന് എന്റെ ചുമലിൽ വെട്ടി. എന്റെ കൈ മുറിഞ്ഞു തൂങ്ങി. അതു വലിച്ചിഴച്ചുകൊണ്ട് ഞാൻ വീണ്ടും പോരാടിക്കൊണ്ടിരുന്നു. തൂങ്ങിയാടുന്ന കൈ ഒരു ഭാരമായപ്പോൾ കാൽ കൊണ്ട് ചവിട്ടിപ്പിടിച്ചു വലിച്ച് അത് വേർപ്പെടുത്തി. പിന്നെയും ഞാൻ ഇക്’രിമയെ പടക്കളത്തിൽ വച്ചു കണ്ടുമുട്ടിയപ്പോൾ അയാൾ ഓടി മാറിക്കളഞ്ഞു. അവനെ വകവരുത്താൻ എന്റെ കൈ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. മുആദ് ബിൻഅംറി(റ)ന്റെ മുറിഞ്ഞു മാറിയ ഈ കൈ ഉമിനീർ പുരട്ടി നബിﷺ ചേർത്തു വച്ചു കൊടുത്തതായി ചില നിവേദനങ്ങൾ പരാമർശിക്കുന്നുണ്ട്.
യുദ്ധാനന്തരം അബൂജഹലിന്റെ വാൾ നബി ﷺ മുആദിന് നൽകി. ബദ്റിന് ശേഷം പല പോരാട്ടങ്ങളിലും പങ്കെടുത്ത അദ്ദേഹം ഉസ്മാൻ(റ)വിൻ്റെ കാലത്താണ് വിയോഗം തേടിയത്.
തുല്യതയില്ലാത്ത ആത്മാർപ്പണത്തിൻ്റെ നേർച്ചിത്രമാണ് ബദ്റിൽ നിന്ന് നാം കണ്ടത്. ആദർശത്തിന്റെ ആത്മവീര്യം ഭൗതികമായ മാനങ്ങളെ എങ്ങനെയാണ് അപ്രസക്തമാക്കിയത് എന്നാണ് ചരിത്രം സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഉത്തമമായ ഒരു വിശ്വാസത്തെ നെഞ്ചിലേറ്റിയപ്പോൾ ശരീരത്തിന്റെ നോവും നൊമ്പരവും മറന്നു പോയ നിമിഷങ്ങൾക്കൂടിയാണിത്. കഥയോ കാൽപ്പനികതയോ അല്ല, കലർപ്പില്ലാത്ത ചരിത്ര സംഭവമാണ്. ഇതൊന്നു കൂടി മനസ്സിരുത്തി വായിച്ചു നോക്കൂ.
അബൂജഹലിന്റെ അന്ത്യത്തെക്കുറിച്ച് മറ്റൊരു നിവേദനം ഇങ്ങനെയും കാണാം : – അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) പറയുന്നു. ബദ്റിലെ സൈനിക നിരയിൽ ഞാനും അണി ചേർന്നു. എന്റെ ഇരുവശത്തുമായി തൊട്ടടുത്തുള്ളത് കൗമാര പ്രായക്കാരായ രണ്ട് ചെറുപ്പക്കാരാണ്. ചെറിയവരായതുകൊണ്ട് തന്നെ അവരുടെ വാളുകൾ അവർ കഴുത്തിലാണ് കെട്ടിത്തൂക്കിയിട്ടുള്ളത്. ഞാനാലോചിച്ചു, ഞാനീ ചെറിയ മക്കളുടെ ഇടയിലായിപ്പോയല്ലോ? കുറച്ചുകൂടി വലിയവരുടെ അടുത്തായിരുന്നെങ്കിൽ ഞാനൊന്നു കൂടി സുരക്ഷിതനായിരുന്നേനെ. അങ്ങനെ നിൽക്കുമ്പോഴതാ അവരിൽ ഒരാൾ എന്നെത്തോണ്ടി വിളിച്ചിട്ടു ചോദിച്ചു. “യാ അമ്മ്.. അല്ല എളാപ്പാ, അബൂജഹലിനെ നിങ്ങൾക്കറിയാമോ?” ഞാൻ പറഞ്ഞു; “അറിയാം. എന്തിനാണ് ? അവനെ അറിഞ്ഞിട്ട് നിനക്കെന്ത് ചെയ്യാനാ?”
ഉടനെ ആ ചെറുപ്പക്കാരൻ പറഞ്ഞു. “അവൻ അല്ലാഹുവിന്റെ തിരുദൂതരെﷺ ആക്ഷേപിക്കുന്നവനാണെന്ന് ഞാനറിഞ്ഞു. അതുകൊണ്ട് എന്റെ ഉടമസ്ഥനായ അല്ലാഹു സത്യം! അവനെ ഞാൻ കണ്ടുമുട്ടിയാൽ അവനോ ഞാനോ മരണപ്പെട്ടിട്ടേ ഞാൻ പിൻമാറുകയുള്ളൂ.. ഒന്നുകിൽ അവന്റെ കഥ ഞാൻ കഴിക്കും. അല്ലെങ്കിൽ, അവനു മുന്നിൽ ഞാൻ കൊല്ലപ്പെടും. ഇത് ഞാൻ അല്ലാഹുവിനെ മുൻനിർത്തി ചെയ്ത കരാറാണ്.” ഞാനാകെ ആശ്ചര്യപ്പെട്ടു! അപ്പോഴതാ അടുത്തയാളും ഇതേ വീര്യത്തിലും വികാരത്തിലുമാണ് സംസാരിക്കുന്നത്. അപ്പോഴെനിക്ക് അഭിമാനം തോന്നി. രണ്ട് പർവതങ്ങൾക്കിടയിലാണല്ലോ നിൽക്കുന്നതെന്ന് ഞാൻ വിചാരിച്ചു.
അപ്പോഴതാ പരിവാരങ്ങൾക്ക് നടുവിൽ അബൂജഹൽ. ഞാൻ അവനെ ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു; “അതാ, അവനാണ് നിങ്ങൾ അന്വേഷിക്കുന്ന ആൾ “. പിന്നെ അവർ അവനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. കിട്ടിയ പഴുതിൽ അവർ അവന്റെ മുന്നിൽച്ചാടി വീണു. അവനെ വെട്ടി നിലത്തിട്ടു. ഹാരിസിന്റെ മക്കളായ മുഅവ്വിദും (റ) മുആദുമായിരുന്നു (റ) ആ ചെറുപ്പക്കാർ.
അംറിന്റെ മകൻ മുആദ് (റ) അബൂജഹലിന്റെ കാലിനു വെട്ടി. ഹാരിസിന്റെ മക്കൾ അവനെ നിലംപരിശാക്കി വകവരുത്തി. അന്ത്യശ്വാസം വലിച്ചപ്പോൾ അവന്റെ ശിരസ്സ് മുറിച്ചു മാറ്റിയത് അബ്ദുല്ലാഹിബിൻ മസ്ഊദാ(റ)യിരുന്നു.
അഹങ്കാരത്തിന്റെ ആൾരൂപം എങ്ങനെയാണ് അന്ത്യം വരിച്ചത് എന്നാണ് നാം അറിഞ്ഞത്. ഒരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇസ്‌ലാമിക പക്ഷവും അവന്റെ കൂടെയുള്ളവരും ആവത് ശ്രമിച്ചിട്ടും അൽപ്പം പോലും വഴങ്ങാൻ കൂട്ടാക്കാത്തവനായിരുന്നു അബൂജഹൽ. അവൻ ഒറ്റയൊരുത്തന്റെ ദുർവാശി മാത്രമായിരുന്നു ഈ യുദ്ധത്തിന് വഴിയൊരുക്കിയതെന്ന് പറഞ്ഞാൽ തെറ്റാവില്ല. പ്രവാചകർ ﷺ യുടെ വ്യക്തിത്വമോ ഇസ്‌ലാമിന്റെ മഹിമയോ അറിയാത്തവനല്ല അബൂജഹൽ. ആഢ്യത്തവും കുടിപ്പകയും താൻ ചെറുതായിപ്പോകുമോ എന്ന അഹംഭാവവുമാണ് ഇത്രമേൽ നിന്ദ്യമായ ഒരന്ത്യം അവന് സമ്മാനിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
