Tweet 245

    Tweet 245
    February 14, 2023 • Tuesday
    Post Header

    അബൂബക്കർ (റ) അതംഗീകരിച്ചു. മുത്ത്നബിﷺയും സിദ്ദീഖും (റ) തമ്മിലുള്ള അനുരാഗത്തിന്റെയും ആത്മബന്ധത്തിന്റെയും ഒരു ധന്യ മുഹൂർത്തമായിരുന്നു അത്.
    അനുയായികളെ ആവേശം നൽകി പടക്കളത്തിലിറക്കി ആത്മരക്ഷ പാലിച്ച നേതാവായിരുന്നില്ല തിരുനബി ‎ﷺ. പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും ധീരതയോടെ രംഗത്തിറങ്ങിയത് തിരുനബി ‎ﷺ തന്നെയായിരുന്നു. അലി (റ) പറയുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ട് രംഗം പ്രക്ഷുബ്ദ്ധമായാൽ ഞങ്ങൾ നബി ‎ﷺ യെ സമീപിക്കും. അവിടുത്തെ മുന്നിൽ നിർത്തി ഞങ്ങൾ കാവൽ തേടും. അപ്പോൾ ശത്രുക്കളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് നബി ‎ﷺ തന്നെയായിരിക്കും. ബദ്റിൻ്റെയും ചിലഘട്ടങ്ങളിൽ അങ്ങനെയായിരുന്നു. ശത്രുക്കളോട് ഏറ്റവുമടുത്ത് നിന്ന് അവരെ അഭിമുഖീകരിച്ചത് അവിടുന്ന് തന്നെയായിരുന്നു. അവിടുത്തെ ആകാരവും ആത്മധൈര്യവും ചേർത്ത് കൊണ്ടെഴുതിയ ഒരു കവിതാശകലം ഇങ്ങനെയാണ്.
    “ലഹു വജ്ഹുൽ ഹിലാലി ലിനിസ്ഫി ശഹ് രി
    (തിരുമുഖശോഭയിൽ പൂർണേന്ദു തോൽക്കുന്നു)
    വ അജ്ഫാനും മുകഹ്ഹലതും ബി സിഹിരി
    (വശ്യമാം സുറുമയണിഞ്ഞ നേത്രങ്ങളും)
    വ ഇൻദൽ ഇബ്തിസാമി കലൈലി ബദ്‌രി
    (മെല്ലെച്ചിരിച്ചാലോ നിശയിലെ ‘ബദ്റ്’ പോൽ)
    വ ഇൻദൽ ഇൻതിഖാമി ക യൗമി ബദ്‌രി”
    (പോരട്ടമായാലോ ‘ബദ്‌റി’ലെ പകലുപോൽ)
    മുത്ത് നബിﷺയുടെ മന്ദസ്മിതം ബദ്‌റാകുന്ന ചന്ദ്രന്റെ നിലാവ് പോലെയും, ബദ്റ് രണാങ്കണം അവിടുത്തെ ധൈര്യത്തിന്റെ പ്രതീകം പോലെയുമാണെന്ന് സാരം.
    പടക്കളത്തിലെ തത്സമയ സംപ്രേഷണത്തിലേക്ക് ഒരിക്കൽക്കൂടി നമുക്ക് സഞ്ചരിക്കാം.
    മുസ്‌ലിം സൈന്യം ശക്തമായി മുന്നേറി. ശത്രുപാളയത്തിൽ വിള്ളലുകൾ വീണു. നിരവധി അംഗങ്ങൾ വധിക്കപ്പെട്ടു. അതോടെ മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലിന്റെ കാര്യം അങ്കലാപ്പിലായിത്തുടങ്ങി. അയാളുടെ കുടുംബക്കാരായ മഖ്സൂമികൾ അയാൾക്ക് പ്രത്യേക സംരക്ഷണമൊരുക്കി. അവർ തന്നെയൊത്തുകൂടി വലയം തീർത്ത് അയാളെ നടുവിൽ നിർത്തി.
    അതോടൊപ്പം ഒരു തന്ത്രം കൂടി ആവിഷ്ക്കരിച്ചു. അപ്രകാരം അബൂജഹലിന്റെ പടയങ്കി അബ്ദുല്ലാഹി ബിൻ മുൻദിരിനെ അണിയിച്ചു. അബ്ദുല്ലയെ കണ്ടുമുട്ടിയപ്പോൾ അബൂജഹലാണെന്ന് കരുതി അലി (റ) നേരിട്ടു ചെന്നു. ഞാൻ അബ്ദുൽ മുത്വലിബിന്റെ മകനാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ആഞ്ഞൊരു വെട്ടു കൊടുത്തു. അതോടെ അവൻ നിലംപതിച്ചു. അവൻ്റെ കഥകഴിഞ്ഞു. അതോടെ മഖ്സൂമികൾ ആ പടയങ്കിയഴിച്ച് അബൂ ഖൈസ് ബിൻ ഫാകിഹ് ബിൻ അൽ മുഗീറ:യ്ക്ക് അണിയിച്ച് കൊടുത്തു. അധികം വൈകിയില്ല. അബൂജഹലാണിതെന്ന് കരുതി ഹംസ (റ) അയാളുടെ പിന്നാലെക്കൂടി. ‘ഞാൻ അബ്ദുൽ മുത്വലിബിൻ്റെ മകനാണ്. ഇതാ പിടിച്ചോ’ എന്ന് പറഞ്ഞുകൊണ്ട് ആഞ്ഞൊരു വെട്ടുകൊടുത്തു. അവനും നിലംപൊത്തി. പിന്നീടാ പടയങ്കിയണിഞ്ഞത് ഹർമലതുബിൻ ഉമറായിരുന്നു. അലി (റ)വിന്റെ കരങ്ങളാൽ അവനും കൊല്ലപ്പെട്ടു. ഇനിയാ പടയങ്കി ഖാലിദ് ബിൻ അഹ്‌ലമിനെ ധരിപ്പിക്കാൻ മഖ്സൂമികൾ ശ്രമിച്ചു. പക്ഷേ, അദ്ദേഹം അതിനു കൂട്ടാക്കിയില്ല.
    ഇത്രയുമാക്കെയായിട്ടും അബൂജഹൽ തൻ്റെ കുടുംബക്കാരുടെ സുരക്ഷാവലയത്തിനുള്ളിൽ നീങ്ങുകയാണ്. മുആദ് ബിൻ അംറ് ബിൻ അൽ ജമൂഹ് പറയുന്നു; “മരക്കൂട്ടം പോലെ ഒരു സംഘത്തിന്റെ നടുവിൽ അബൂജഹലിനെ ഞാൻ കണ്ടു. അബൂജഹലിനോട് ആർക്കും അടുക്കാൻ കഴിയില്ലെന്ന് മഖ്സൂമികൾ പറഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഞാൻ ആത്മഗതം ചെയ്തു. അല്ലാഹു സത്യം! ഞാനവന്റെ അടുത്തെത്തും. അവനു മുന്നിൽ ഞാൻ മരിക്കും. ഞാനങ്ങനെ തക്കം പാർത്തുനിന്നു. സുരക്ഷാ വലയം അൽപ്പം അശ്രദ്ധയിലാണെന്ന് കണ്ടപ്പോൾ ഞാൻ നുഴഞ്ഞുകയറി. അവന്റെ കാലിൽ ഒരു വെട്ടു കൊടുത്തു. കണങ്കാൽ മുറിഞ്ഞു തെറിച്ചു “.
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...