Tweet 234

    Tweet 234
    February 3, 2023 • Friday
    Post Header

    നബി ﷺ പോരാളികളുടെ മഹത്വം പറഞ്ഞു. സ്വർഗപ്രവേശം വാഗ്ദാനം ചെയ്തു. ഈത്തപ്പഴം ഭക്ഷിച്ചു കൊണ്ടിരുന്ന ഉമൈറു ബിനുൽ ഹുമാം (റ) ഈ സംഭാഷണങ്ങളിൽ ശ്രദ്ധയൂന്നി. ഉടനെ വിളിച്ചു പറഞ്ഞു. കഷ്ടം! ശത്രുപക്ഷത്തിന്റെ ആയുധത്താൽ കൊല്ലപ്പെടേണ്ട താമസം സ്വർഗം നേടാനുള്ള ഞാൻ, ഈ കാരക്ക കഴിച്ച് സ്വർഗത്തിലേക്കെത്താൻ വൈകുകയോ? നേരെ പടക്കളത്തിലേക്ക് പാഞ്ഞു. അവസാനം കൊല്ലപ്പെടുകയും ചെയ്തു.
    അഖൻഖൽ പർവതത്തിന്റെ പിന്നിൽ നിന്ന് മുശ്‌രിക്കുകൾ താഴ്‌വരയിലേക്ക് വന്നു. തലേന്ന് രാത്രി അവർ ഉറങ്ങിയിരുന്നില്ല. ആശങ്കയിലും മന:സംഘർഷത്തിലുമായിരുന്നു അവർ. യുദ്ധം വേണോ വേണ്ടയോ എന്ന വിചാരം അവരെ കൂടുതൽ ആത്മനീരസത്തിലാക്കി. ഉണർവില്ലാത്ത മനോഗതിയോടെയാണവർ പടക്കളത്തിലേക്ക് വന്നത്.
    ഇതേ സമയം മുസ്‌ലിംകളുടെ കണ്ണിൽ ശത്രുക്കൾ വെറും ചെറിയ ഒരു സംഘമായിട്ടാണ് അനുഭവപ്പെട്ടത്. അബ്ദുല്ലാഹിബിൻ മസ്ഊദ് (റ) പറയുന്നു; “ബദ്ർ ദിനത്തിൽ അവരെ വെറും ഒരു ചെറിയ സംഘമായിട്ടാണ് തോന്നിയത്. ഞാൻ തന്നെ ഒരാളോട് ചോദിച്ചു . ‘അവർ ഒരു എഴുപത് പേരുണ്ടാകും അല്ലേ?’
    ‘നൂറ് പേരുണ്ടാകും എന്ന് തോന്നുന്നു’, അയാൾ മറുപടി പറഞ്ഞു “.
    ഈ വിചാരത്തെ പരാമർശിച്ചുകൊണ്ട് വിശുദ്ധഖുർആൻ എട്ടാമധ്യായം അൻഫാലിലെ നാൽപ്പത്തിമൂന്ന്, നാൽപ്പത്തിനാല് സൂക്തങ്ങൾ അവതരിച്ചു. ആശയം ഇപ്രകാരമാണ്. “അവരെ (ശത്രുക്കളെ) അല്ലാഹു തങ്ങൾക്ക് തങ്ങളുടെ സ്വപ്നത്തില്‍ കുറച്ച് പേര്‍ മാത്രമായിക്കാണിച്ചു തന്നിരുന്ന രംഗം ഓര്‍ക്കുക. തങ്ങൾക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ തങ്ങളുടെ ധൈര്യം കുറയുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന്‍ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില്‍, നിങ്ങള്‍ക്ക് അവരെ അവന്‍ കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില്‍ നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത രംഗം ഓര്‍ക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്‌.”
    ഇത്തരമൊരു പോർമുഖം രൂപപ്പെട്ടതിന്റെ ന്യായവും ഗതിയും വ്യക്തമാക്കുന്ന സൂക്‌തമാണ് മൂന്നാമധ്യായം ആലു ഇംറാനിലെ പതിമൂന്നാമത്തേത്. ആശയം ഇങ്ങനെ പകർത്താം. “ബദ്‌റില്‍ ഏറ്റുമുട്ടിയ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ, സത്യനിഷേധികളും. അവിശ്വാസികളുടെ ദൃഷ്ടിയില്‍ വിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്‍റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്‌.”
    ഈ സൂക്തങ്ങൾ പകർന്നു നൽകുന്ന കൗതുകകരമായ ഒരു ആശയമുണ്ട്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് പരസ്പരം ചെറിയ സംഘങ്ങളാണെന്നാണ് തോന്നിയത്. അത് രണ്ടു വിഭാഗവും ആത്മവിശ്വാസത്തോടെ നേരിടാൻ തയ്യാറാവാൻ വേണ്ടിയായിരുന്നു. അതേസമയം, പോരാട്ടം തുടങ്ങിയതോടെ നിജസ്ഥിതി വ്യക്തമായി.
    അടർക്കളത്തിൽ സൈന്യങ്ങൾ അഭിമുഖമായപ്പോൾ നബി ﷺ പ്രാർഥനയിൽ മുഴുകി. “അല്ലാഹുവേ, നീ എന്നോട് ചെയ്ത വാഗ്ദാനം പാലിക്കേണമേ! അല്ലാഹുവേ, നിന്റെ സഹായം! നിന്റെ സഹായം! അവിടുത്തെ കൈകൾ ആകാശത്തേക്കുയർത്തി. അപ്പോൾ അവിടുത്തെ ചുമലിൽ നിന്ന് ഉത്തരീയം [ മേൽമുണ്ട് / ഷാൾ ] വീണു. നബി ﷺ അല്ലാഹുവിനോട് താണുകേണ് അപേക്ഷിക്കുന്നത് കണ്ട് സിദ്ദീഖ് (റ)ന് അനുകമ്പ തോന്നി. അപ്പോൾ മുത്തുനബിﷺയുടെ മേൽമുണ്ട് നേരെയാക്കി ചുമലിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു. “അല്ലാഹുവിന്റെ തിരുദൂതരേﷺ! അവിടുത്തെ പ്രാർഥന മതിയാകും അല്ലാഹു ഏതായാലും സഹായിക്കുക തന്നെ ചെയ്യും.” മുത്ത് നബി ﷺ ക്ക് ആശ്വാസമായി. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ എട്ടാമധ്യായത്തിലെ ഒൻപതാം സൂക്തം അവതരിച്ചത്. അതിപ്രകാരം സന്ദേശം നൽകി. “തങ്ങള്‍ തങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ തങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അപ്പോള്‍ അല്ലാഹു തങ്ങള്‍ക്കു മറുപടി നല്‍കി.”
    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...